മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാണിയിൽ നടന്ന സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പ്രതികൾക്ക് മുൻപും ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം, പൊന്നുമംഗലം സ്വദേശി കോളനി സുരേഷ് എന്ന പ്രദീപ്, വെങ്ങാനൂർ, ചാച്ചൽക്കര, സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 10:30ന് വെള്ളയാണി പള്ളിക്ക് സമീപമായിരുന്നു സംഭവം. പാമാംകോട് സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്. ഫോൺ വഴി തന്ത്രപൂർവം സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഇരുവരും ചേർന്ന് യുവാവിനെ കെട്ടിയിട്ടും തടഞ്ഞുനിർത്തിയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന് ഗുരുതരമായ ആന്തരിക ക്ഷതം സംഭവിച്ചിട്ടുണ്ട്. പൊലീസ് പിടിയിലായ ഇരുവർക്കും നേരത്തെയും നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


