വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലി തർക്കം; നടുറോഡിൽ യുവാവിന് ക്രൂരമർദ്ദനം
വാഹനം വഴിമാറികൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്.
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നടുറോഡിൽ വാഹനങ്ങള്‍ വഴിമാറി കൊടുക്കുന്നതിലെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. വാക്ക് തർക്കത്തിനിടെ അനു ചന്ദ്രന്‍ എന്നയാളെ മൂന്ന് പേർ ചേർന്ന് റോഡിലിട്ട് മർദ്ദിച്ചു. സംഭവത്തെ കുറിച്ച് പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വഴിയാത്രിക്കാരിലൊരാളെടുത്ത വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പോത്തൻകോട് സ്വദേശിയായ ഷിബുവും കുടുംബവും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനങ്ങള്‍ വഴിമാറുന്നതിനെ ചൊല്ലി ചില യുവാക്കളുമായി വാക്കു തർക്കമുണ്ടായി. അനു ചന്ദ്രനെന്ന യുവാവും സുഹൃത്തുക്കളും ചേർന്ന ഷിബുവിനെ ആദ്യം ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. സംഭവമറിഞ്ഞെത്തിയ ഷിബുവിന്‍റെ സുഹൃത്തുക്കള്‍ അനുചന്ദ്രനെ റോഡിലിട്ട് അടിച്ചു.
അനുചന്ദ്രക്കെതിരെ പോത്തൻ സ്റ്റേഷനിൽ നേരത്തെയും കേസുകളുണ്ട്. മൂക്കിന് പരിക്കേറ്റ ഷിബു വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചവക്കെതിരെ ഷിബുവിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകി. എന്നാൽ മർദ്ദനേറ്റയാള്‍ ഇതുവരെ പരാതി നൽകിയില്ലെന്നും ആശുപത്രിയിൽ പോയിട്ടും കണ്ടെത്താനായില്ലെന്നും പോത്തൻകോട് പൊലീസ് പറയുന്നു.