മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കോഴിക്കോട് കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്, കാരണം 'ഒരാഴ്ചയിൽ റോഡ് തകർന്നു'
കൂളിമാട് റോഡ് നവീകരിച്ച് ഒരാഴ്ചക്കകം തകർന്നതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി
![Youth Congress workers showed black flag against Minister Muhammad Riyas in Kozhikode asd Youth Congress workers showed black flag against Minister Muhammad Riyas in Kozhikode asd](https://static-ai.asianetnews.com/images/01hm6x2dhzx8887vdzvwb8dgj9/muhammad-riyas_363x203xt.jpg)
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കൂളിമാട് റോഡ് നവീകരിച്ച് ഒരാഴ്ചക്കകം തകർന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് മാവൂരിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ
അതേസമയം കരിങ്കൊടി പ്രതിഷേധവുമായി ബന്ധ്പപെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത നവകേരള സദസ്സ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച ഡി വൈ എഫ് ഐ പ്രവർത്തകനായ പ്രതി അറസ്റ്റിലായി എന്നതാണ്. കായംകുളത്ത് കഴിഞ്ഞ മാസം 16 ന് നടന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ഡി വൈ എഫ് ഐ പ്രവർത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി പാപ്പാടിയിൽ വീട്ടിൽ അനൂപ് വിശ്വനാഥനാണ് (30) അറസ്റ്റിലായത്. ഈ കേസിൽ ഒളിവിലായിരുന്ന പ്രതി കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത്.. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡി വൈ എഫ് ഐ പിറകിൽ കൂടി വന്ന ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം