ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ വീട്ടിലെത്തി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. 

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിൻതുടർന്ന് സ്കൂട്ടറുകൾ(Scooter robbery) മോഷ്ടിക്കുന്ന കള്ളനെ പൊലീസ്(police) പൊക്കി(arrest). കോഴിക്കോട്(kozhikode) കുരുവട്ടൂർ പഞ്ചായത്തിൽ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ ഷനീദ് അറഫാത്തിനെ(30)യാണ് ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർമാരായ എം. ആഭിജിത്ത്. എസ്.എസ്. ഷാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

സമീപ കാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളുടെ മോട്ടോർ സൈക്കിളുകൾ പതിവായി മോഷണം പോകുന്നത് പൊലീസിന് തലവേദനയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ വീട്ടിലെത്തി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ബൈക്കിൽ ഫോളോ ചെയ്തെത്തുന്ന പ്രതി വീടിന് തൊട്ടപ്പുറത്ത് വാഹനം നിര്‍ത്തി കാത്തു നില്‍ക്കും. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിക്ക മോഷണങ്ങളും നടത്തിയിരുന്നത്. 

ഇയാൾ മോഷ്ടിച്ച സ്കൂട്ടറുകളെല്ലാം താക്കോൽ അലക്ഷ്യമായി സ്കൂട്ടറിൽ തന്നെ വെച്ചവയായിരുന്നു. സ്ത്രീകളുടെ മിക്കവാറും സ്കൂട്ടറുകളിൽ ഒറിജിനൽ രേഖകൾ ഉണ്ടാകുമെന്നതും ഇയാൾക്ക് ഇത്തരം സ്കൂട്ടറുകൾ മോഷ്ടിക്കാൻ പ്രേരണയായി. മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകളെല്ലാം വിവിധ സ്ഥലങ്ങളിൽ പണയം വെച്ച് കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന വൻ ചീട്ടുകളികളിൽ 'കുരുവട്ടൂരാൻ' എന്ന പേരിലാണ് ഷനീദിനെ അറിയപ്പെട്ടിരുന്നത്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഏകദേശം അൻപതോളം സ്കൂട്ടറുകൾ മോഷണം നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്കൂട്ടറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള മോട്ടോർ സൈക്കിളുകൾ കണ്ടെടുക്കുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. സുദർശൻ പറഞ്ഞു.

അന്വേഷണ സംഘത്തിൽ ജി.സി.ഐ. സുന്ദരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് കുമാർ പാലത്ത് സി.പി.ഒ.മാരായ വിനീത് ശ്രീരാഗ്, റോഷ്നി, മഞ്ജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ മാരായ മുഹമ്മദ് ഷാഫി, സജി എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്, ജോമോൻ. കെ.എ. ജിനേഷ് ചൂലൂർ എന്നിവരും ഉണ്ടായിരുന്നു.