ചിറയിൻകീഴിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ വാമനപുരം നദിയിൽ കാണാതായി. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. ചിറയിൻകീഴ് വലിയകട തോപ്പിൽ പാലത്തിന് സമീപത്തെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ബന്ധുവീടിന് സമീപമുള്ള നദിയിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മുതൽ യുവാവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള നദിക്കരയിൽ ചൂണ്ടയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ചിറയിൻകീഴ് പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
