9.5 മീറ്റര്‍ നീളമായിരുന്നു തിമിംഗലത്തിന്. അതിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികള്‍, രണ്ട് ചെരുപ്പുകള്‍, 25 പ്ലാസ്റ്റിക് ബാഗുകള്‍, 1000 പ്ലാസ്റ്റിക് വള്ളികള്‍ എന്നിവയാണ്. 

ജക്കാര്‍ത്ത: ഓരോ ദിവസവും കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് കണക്കുകളില്ല. കരയില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പലപ്പോഴും കടലില്‍ ചെന്നു ചേരുന്നു. താനൊഴികെയുള്ള മനുഷ്യനെ കുറിച്ചോ, ജീവജാലങ്ങളെ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ യാതൊരു കരുതലുമില്ലാത്ത മനുഷ്യന്‍റെ സ്വഭാവമാണ് പലപ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് കാരണമാകുന്നത്. 

അതുപോലൊരു വാര്‍ത്തയാണ് ഇന്തോനേഷ്യയില്‍ നിന്നു വന്നത്. വക്കാതോബി ദേശീയ പാര്‍ക്കിന്‍റെ ഭാഗമായ കപോട്ടാ ദ്വീപിനോടു ചേര്‍ന്നുള്ള പ്രദേശത്തുനിന്ന് ചത്തനിലയില്‍ കണ്ടെത്തിയ ഒരു ഭീമന്‍ തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് ആറ് കിലോ ഭാരമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. 

Scroll to load tweet…

9.5 മീറ്റര്‍ നീളമായിരുന്നു തിമിംഗലത്തിന്. അതിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികള്‍, രണ്ട് ചെരുപ്പുകള്‍, 25 പ്ലാസ്റ്റിക് ബാഗുകള്‍, 1000 പ്ലാസ്റ്റിക് വള്ളികള്‍ എന്നിവയാണ്. 

ജൂണിലാണ് തായ്ലന്‍റില്‍ പ്ലാസ്റ്റിക് മാലിന്യം അകത്തുചെന്ന് പൈലറ്റ് വെയ്ല്‍ വിഭാഗത്തില്‍ പെട്ട തിമിംഗലം ചത്തുപൊങ്ങിയത്. കുറേക്കാലമായി കടലിലെ ജീവികളനുഭവിക്കുന്ന അതീവ ഗുരുതരമായ പ്രശ്നമായി പ്ലാസ്റ്റിക് മാറിയിരിക്കുകയാണ്. ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, തായ്ലന്‍റ് എന്നീ രാജ്യങ്ങളില്‍ നിന്നും ഈ പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 60 ശതമാനത്തോളം പ്ലാസ്റ്റിക്കാണ് ഇവിടെ കടലില്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ മാത്രം ഓരോ വര്‍ഷവും നൂറുകണക്കിന് കടല്‍ ജീവികളെ കൊല്ലുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം യു.എന്‍ പറഞ്ഞത് 'കടലിലെ ജീവിതം പരിഹരിക്കാനാകാത്ത വിധം തകരാറിലാണ്' എന്നാണ്. ഏകദേശം 10 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ വര്‍ഷവും കടലില്‍ തള്ളുന്നത്.