ബംഗ്ലാദേശിലെ ധാക്കയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ അപൂര്‍വ്വ രോഗത്തിനടിമയായ ബാലന്‍റെ ദയനീയകഥ ഡെയിലിമെയിലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസം ചെല്ലുന്തോറും ഹസന്‍റെ ശരീരം നിറയെ കട്ടിയുള്ള പാളികള്‍ വന്നു നിറയുകയാണ്. മുഖമൊഴികെ ശരീരത്തിന്‍റെ ഭൂരിഭാഗവും ഇത്തരം ആവരണങ്ങളാല്‍ മൂടിക്കഴിഞ്ഞു.

വിചിത്രരൂപിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടി വേദനകൊണ്ട് കരയുമ്പോള്‍ കണ്ണീരൊഴുക്കി നോക്കി നില്‍ക്കാനെ രക്ഷിതാക്കള്‍ക്കു കഴിയുന്നുള്ളൂ. ഭയപ്പെടുത്തുന്ന രൂപമായതിനാല്‍ ഗ്രാമവാസികളോ മറ്റു കുട്ടിളോ അവനെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. അവനെ കാണുന്നത് അശുഭകരമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ജനിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവാനായിരുന്ന കുട്ടിയുടെ ശരീരത്തില്‍ ജനിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗത്തിന്‍റെ അടയാളങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കരപ്പന്‍റെ മാതൃകയില്‍ ചെറിയ തടിപ്പായിരുന്നു അത്. കൊതുകു കടിച്ചതാവുമെന്നാണ് രക്ഷിതാക്കള്‍ അന്നു കരുതിയത്. എന്നാല്‍ പിന്നീട് ഈ തടിപ്പ് ദേഹാസകലം പടര്‍ന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ആര്‍ക്കും രോഗമെന്തെന്ന് കണ്ടെത്താനായില്ലെന്ന് കുട്ടിയുടെ പിതാവ് അബുള്‍ കലാം ആസാദ് പറയുന്നു. വാന്‍ ഡ്രൈവറായ അബള്‍ കലാം തന്‍റെ തുച്ഛവരുമാനം മുഴുവനും മകന്‍റെ ചികിത്സയ്ക്കാണ് മുടക്കുന്നത്. പക്ഷേ ഒരു ഫലവും ഉണ്ടായില്ല.

മറ്റുകുട്ടികള്‍ മകനെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്ന് കുട്ടിയുടെ മാതാവ് ജഹനാര ബീഗം വേദനയോടെ പറയുന്നു. "എല്ലാവരും അവനെ വെറുക്കുന്നു. ഭയക്കുന്നു. അവനെ കാണാനോ, അവന്‍റെ മുന്നില്‍ നിന്ന് ഭക്ഷണം കഴിക്കാനോ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാനവനെ വീടിനു പുറത്തിറക്കാറില്ല. അവന്‍ എപ്പോഴും വേദന കൊണ്ട് നിലവിളിക്കുകയാണ്. അതുകണ്ടു നില്‍ക്കാനാവില്ല.." ജഹനാര വാക്കുകളില്‍ കണ്ണീര് കുഴയുന്നു.

മകനെ ദൈവം വേറിട്ട രൂപത്തില്‍ സൃഷ്ടിച്ചതാണെന്നു കരുതി സമാധാനിക്കുന്ന ജഹനാര അവന് എന്നെങ്കിലുമൊരിക്കല്‍ സാധാരണ കുട്ടികളെപ്പോലെ പഠിക്കാനാവുമെന്നും പ്രത്യാശിക്കുന്നു. സര്‍ക്കാര്‍ മകന്‍റെ രക്ഷയ്ക്കെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.

വീഡിയോ

<