Asianet News MalayalamAsianet News Malayalam

കൊവിഡ് ആണെന്നു പോലുമോര്‍ക്കാതെ,  ഞാനോടിച്ചെന്ന് അമ്മയുടെ കൈപിടിച്ചു!

കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരാണ് എന്റെ അമ്മയെ മരണത്തില്‍നിന്ന് കൈപിടിച്ചിറക്കി കൊണ്ടുവന്നത്...കൊറോണക്കാലം. സൗമ്യ ചന്ദ്രശേഖരന്‍ എഴുതുന്നു

corona days mothers covid experiences by Soumya Chandrasekharan
Author
Thiruvananthapuram, First Published Nov 24, 2020, 6:30 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

corona days mothers covid experiences by Soumya Chandrasekharan

 

മരണത്തിന്റെ തൊട്ടു മുന്നില്‍ നില്‍ക്കുന്നത് പോലെ ആയിരുന്നു അപ്പോള്‍ ഞാന്‍. മറ്റുള്ളവര്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയാണ് വിളിക്കുന്നത് എന്നും, പറയുന്നത് എന്താണെന്നും എനിക്ക് വ്യക്തമായിരുന്നില്ല. ജീവിതം പൂര്‍ണ്ണമായും അവസാനിക്കുന്നതുപോലെ. ചുറ്റിനും ഇരുട്ട് വന്നു നിറയുന്നത് പോലെ. 

ആലപ്പുഴയിലെ വീട്ടില്‍ മക്കളുടെ കുസൃതിത്തരങ്ങള്‍ കണ്ടിരിക്കുന്നതിനിടയില്‍ ആണ് ഇടുക്കിയിലെ എന്റെ വീട്ടില്‍ നിന്നും ആ ഫോണ്‍ വന്നത്. 'അമ്മക്ക് കോവിഡ് ആണ്, ശ്വാസതടസമുണ്ട്, ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്' എന്ന്.

ഇത്രയും കേട്ടപ്പോള്‍ തന്നെ കാല് കുഴയുന്നത് പോലെ തോന്നി. അമ്മയെ കണ്ടിട്ട് കുറച്ചു നാളായി. ഒരാഴ്ച്ചയായി പനി ഉണ്ടായിരുന്നു. നെഞ്ചിനുള്ളില്‍ ഒരു മിന്നല്‍ പിടഞ്ഞു. 'ആശുപത്രിയില്‍ എത്തിയിട്ട് എന്നെ വിളിക്കണേ' -എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍ വെച്ചത്. പിന്നീട് അവിടെ നിന്നും വിളി വരുന്നത് വരെയുള്ള സമയത്ത് വല്ലാതെ വേഗത കുറഞ്ഞതായി അനുഭവപ്പെട്ടു.

പൈനാവ് മെഡിക്കല്‍ കോളേജില്‍ എത്തി ഒരു ദിവസത്തിനു ശേഷം അമ്മക്ക് കുറച്ചു കൂടുതല്‍ ആണെന്നും ന്യൂമോണിയ ഉണ്ടെന്നും  ഡോക്ടര്‍ പറഞ്ഞ കാര്യം അച്ഛന്‍ അറിയിക്കുമ്പോള്‍ എന്റെ കാലുകള്‍ തളരുകയായിരുന്നു. വൈറസിന്റെ പിടി മുറുക്കത്തോടൊപ്പം അമ്മയുടെ ശരീരത്തില്‍ ന്യൂമോണിയകൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ ഭയം എന്നെ  കൊളുത്തിട്ടു മുറുക്കി. എന്റെ നാവ് വരണ്ടു. തിരിച്ചെന്തു പറയണം എന്നറിയാതെ നില്‍ക്കെ  എവിടേയ്ക്കാണ് ഈ പോക്ക് എന്ന ചോദ്യം ഒരു മലപോലെ മുന്നില്‍ വന്നു നിന്നു. മനസ്സില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഖങ്ങള്‍ പരതി. അച്ഛന്റെ സംസാരത്തില്‍ വല്ലാത്ത ഒരു പതര്‍ച്ച എനിക്ക് അനുഭവപ്പെട്ടു. കുറച്ച് കൂടി സൗകര്യമുള്ള മറ്റെവിടേയ്‌ക്കെങ്കിലും കൊണ്ടുപോകാന്‍ ആണ് ഡോഷ്ടര്‍ പറഞ്ഞതെന്നും അച്ഛന്‍ പറഞ്ഞു. ഞാന്‍ ഡോക്ടറോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ഐ സി യു ആംബുലന്‍സും ഐ സി യു ബെഡും ഉറപ്പാക്കുക എന്ന നിര്‍ദ്ദേശം ആണ് കിട്ടയത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഷിഫ്റ്റ്  ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല. പിന്നീട് ആണെങ്കില്‍ ചിലപ്പോള്‍ പറയാന്‍ പറ്റില്ല എന്നും. ഏറ്റവുമാദ്യം, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന എന്റെ ചേട്ടത്തിയെ  തന്നെ വിളിച്ചു. ചേച്ചി അപ്പോള്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാം, അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട്, ബെഡ് അവൈലബിള്‍ ആണോ എന്ന് തിരക്കാം എന്ന് പറഞ്ഞു വെച്ചു.

ഇതിനിടയില്‍ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലുകളില്‍ വിളിക്കുകയുണ്ടായി. ഒരിടത്തും ബെഡ് ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്. മറ്റൊരിടത്തു സംസാരിച്ചപ്പോള്‍  ആദ്യം രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം. പിന്നെ ദിവസം 9650 റൂം വാടക ആകും എന്നും മരുന്നിന്റെ ചിലവുകള്‍ വേറെ എന്ന മറുപടി ആണ് ലഭിച്ചത്. സംസാരം വീണ്ടും പാക്കേജിന്റെ ഡീറ്റെയില്‍സിലേക്ക് പോയപ്പോള്‍,  അതൊന്നും കുഴപ്പമില്ല 'എങ്ങനെ എങ്കിലും ഇപ്പോള്‍ തന്നെ ഐ സി യു ആംബുലന്‍സ് വിട്ടു തരൂ, എത്രയും വേഗം അമ്മയെ അവിടെ എത്തിക്കൂ' എന്ന് ഞാന്‍ വളരെ ദയനീയമായി പറഞ്ഞതൊന്നും അവര്‍ ശ്രദ്ധിച്ചതേ ഇല്ല എന്ന് തോന്നി. 

അപ്പോഴും അവര്‍ ഞങ്ങള്‍ക്ക് ഇത്രയും രൂപ അടയ്ക്കാന്‍ ഉള്ള കഴിവുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. അതിന് ശേഷം അവിടുത്തെ ഡോക്ടറിന്റെ നമ്പര്‍ എനിക്ക്  തന്നു. ഞാന്‍ സംസാരിച്ചു വിവരങ്ങള്‍ പറഞ്ഞു. ഇടുക്കിയിലെ ഡോക്ടറിനോട് സംസാരിക്കണം എന്ന് അദ്ദേഹം  പറഞ്ഞു. 'നമ്പര്‍ തരട്ടെ', എന്ന് ചോദിച്ചപ്പോള്‍ 'വേണ്ട എന്നെ ഇങ്ങോട് വിളിക്കൂ' എന്ന മറുപടി ആണ് കിട്ടിയത്. അവര്‍ തമ്മില്‍ സംസാരിച്ചതിന് ശേഷം ആ ഡോക്ടര്‍ എന്നെ വിളിച്ചിട്ട് 'എന്തായാലും നാളെ രാവിലെ രോഗിയെ മാറ്റാം, ഇപ്പോള്‍ വന്നു കഴിഞ്ഞാല്‍ സ്വീകരിക്കാനുള്ള ടീം ഉണ്ടാകില്ല' എന്ന മറുപടി ആണ് കിട്ടിയത്.

അത്രയ്ക്ക് എമര്‍ജന്‍സി ആണെങ്കിലേ രാത്രിയില്‍ ഡ്യൂട്ടിക്ക് അനസ്‌തേഷ്യോളജിസ്റ്റ് വരൂ എന്നും അദ്ദേഹം പറഞ്ഞു. 

'സര്‍ അപ്പോള്‍  ഇത് എമര്‍ജന്‍സി അല്ലെ' എന്ന് ചോദിച്ചപ്പോള്‍ 'പക്ഷെ കോവിഡ് അല്ലെ', എന്ന് മറുചോദ്യം.

'നാളെ അമ്മയെ അഡ്മിറ്റ് ആക്കിയാല്‍, രാത്രി ഒരു എമര്‍ജന്‍സി വന്നാല്‍ നോക്കാന്‍ ആളുണ്ടാവില്ലേ' എന്ന് ചോദിച്ചപ്പോള്‍ അതിനും ഉത്തരമില്ല.

മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഡോക്ടറും എന്റെ മരുമകനുമായ അശ്വിനും  പിന്നെ പ്രിയ സുഹൃത്ത്  ജീവനും മെഡിക്കല്‍ കോളേജിലെ ഡോക്‌ടേഴ്‌സിനോട്  സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തന്നെ കൊണ്ടുവരാന്‍ പെട്ടെന്ന് തീരുമാനിച്ചു

 

........................................................

.കൊവിഡിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച രണ്ടു മനുഷ്യര്‍! 

corona days mothers covid experiences by Soumya Chandrasekharan

ക്ഷണിക്കാതെ വന്ന വൈറസ് പറയാതെ തിരിച്ചുപോയ കഥ 

.......................................................

 

അച്ഛന്‍ ആംബുലന്‍സുമായി ഇടുക്കിയില്‍ നിന്ന് പുറപ്പെടുന്ന അതേസമയത്ത് ഞാന്‍ ആലപ്പുഴയില്‍ നിന്നും പുറപ്പെട്ടു. ഇടുക്കിയുടെ മലഞ്ചെരുവിലൂടെ അമ്മയെയും കൊണ്ട് പാഞ്ഞുവരുന്ന ആംബുലന്‍സിന്റെ ശബ്ദം എന്റെ നെഞ്ചിനുള്ളില്‍ പോലും മുഴങ്ങുന്നുണ്ടായിരുന്നു. ദൂരവും സമയവും എന്നില്‍ നിന്നും മാഞ്ഞുപോയിരുന്നു. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തുക എന്ന വിചാരത്താല്‍ കാറിനേക്കാള്‍  വേഗത്തില്‍ എന്റെ മനസ്സ് കുതിച്ചു. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ ചെന്നപ്പോള്‍ അശ്വിനും  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. 

അമ്മ വന്നപ്പോഴേക്കുമുള്ള അവസ്ഥ ആലോചിക്കാന്‍ കഴിയുന്നില്ല. ഞാന്‍ പരിസരം മറന്നു. ഓടി അടുത്തു ചെന്നു. നെറ്റിയില്‍ തടവി. കയ്യില്‍ മുറുകെ പിടിച്ചു. അപകടംപിടിച്ച വൈറസിനെ ഒക്കെ ആ നിമിഷം ഞാന്‍ മറന്നുപോയി. കുറച്ചു സമയം എനിക്ക് എന്റെ അമ്മയുടെ അടുത്ത് നില്‍ക്കാന്‍ കഴിഞ്ഞു. ഓക്‌സിജന്‍ ലെവല്‍ 60 യില്‍ എത്തി നില്‍ക്കുന്ന ഏറ്റവും അപകടം പിടിച്ച അവസ്ഥയില്‍ ആണ് അമ്മ എന്നത് ഞാന്‍ ഞെട്ടലോടെ ആണ് അറിഞ്ഞത്. അപ്പോള്‍ തന്നെ അമ്മയെ വെന്റിലേറ്റര്‍ ഐ സി യുവിലേക്ക് മാറ്റി. രാത്രി എനിക്ക് അവിടെനിന്നു പോകാന്‍ കഴിയുമായിരുന്നില്ല. അമ്മയുടെ ചെരുപ്പുകള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ച നേരം, നിയന്ത്രിക്കാന്‍ ആവാതെ ഞാന്‍ കരഞ്ഞു പോയി.. പിന്നീടുള്ള നിമിഷങ്ങളില്‍ എനിക്ക് പാതി ബോധമേ ഉണ്ടായിരുന്നുള്ളു. ബന്ധുക്കളുടെ വരവും അവരുടെ സാമിപ്യവും ആശ്വാസം പകര്‍ന്നു.

അടുത്ത ദിവസം അവസ്ഥ കുറച്ചു കൂടി മോശമാണ് എന്നറിയാന്‍ കഴിഞ്ഞു. അതോടെ മനസ്സിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. മാറി ഇരുന്നു കരയുന്ന അച്ഛനെ ഒന്നാശ്വസിപ്പിക്കാന്‍ പോലും ആവാതെ ഞാന്‍  തളര്‍ന്നു  നിന്നു. എന്നെയും അച്ഛനെയും ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവ് അടുത്ത് തന്നെ ഉണ്ടായിരുന്നു. റഷ്യയില്‍ ഉള്ള അനിയനോട് വേഗം പുറപ്പെടാന്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍  അനിയനും എത്തി. വല്ലാത്തൊരു ധൈര്യം ആയിരുന്നു അത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.

വെന്റിലേറ്റര്‍ മാസ്‌കില്‍  തന്നെ കുറേ ദിവസങ്ങള്‍ തുടര്‍ന്നു. 

ശ്വാസതടസ്സം കുറയാത്തത് കൊണ്ട് ശ്വാസകോശത്തില്‍ കെട്ടികിടക്കുന്ന ഫ്‌ളൂയിഡ്  എടുത്തു കളയാന്‍ നോക്കും എന്ന് പറഞ്ഞിരുന്നു. എട്ടാം തിയതി രാത്രി അശ്വിന്‍ പറഞ്ഞു എക്‌സ് റേ എടുത്തപ്പോള്‍ ഇത്തിരി കുറവ് കാണിക്കുന്നു എന്ന്. ഇത്രയും ദിവസത്തിനിടയില്‍ ആദ്യമായി ഒരു പോസിറ്റീവ് വിവരം  ആയിരുന്നു അത്. പിന്നെ, ഓരോ ദിവസവും പതിയെ പതിയെ ആണെങ്കിലും ആശ്വാസമുള്ള വാര്‍ത്തകള്‍ വന്നു. ഹോസ്പിറ്റലിന്റെ വരാന്തയില്‍ നാലാം നിലയിലേക്ക് നോക്കി ഇരുന്ന ദിനങ്ങള്‍. അശ്വിനും രാജലക്ഷ്മി സിസ്റ്ററും ഓരോ കാര്യങ്ങള്‍ തിരക്കി പറയുന്നത് കേള്‍ക്കാന്‍ ഞാനും അച്ഛനും അനിയനും ഏട്ടനും കാത്തിരുന്നു.

12 -തിയതി വെന്റിലേറ്റര്‍ ഐ സിയുവില്‍നിന്നും അമ്മയെ കോവിഡ്  വാര്‍ഡിലേക്ക് മാറ്റി. അടുത്ത ദിവസം രക്തപരിശോധനയില്‍  രക്തം  കട്ടപിടുക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് ഒരു ഇന്‍ജക്ഷന്‍ സ്റ്റാര്‍ട്ട് ചെയ്തതായി അറിയിച്ചു. കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.

അങ്ങനെ  ഇന്നലെ, നവംബര്‍ 22 -ന് അമ്മയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി. ഓക്‌സിജന്‍ ലെവല്‍ നോര്‍മല്‍ ആയി വരുന്നു. കുറച്ചു ദിവസത്തിനകം എല്ലാം നോര്‍മല്‍ ആയി തിരിച്ചു വീട്ടിലേക്ക് മടങ്ങാനാകും എന്ന് കരുതുന്നു.

ഓരോ ദിവസവും  ഞങ്ങള്‍ കോവിഡ് വാര്‍ഡില്‍ എത്തുമ്പോള്‍ ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ചകള്‍ സാക്ഷ്യം വഹിച്ചു. പ്രാര്‍ത്ഥനയോടെ എത്ര എത്ര മനുഷ്യര്‍ ദിവസവും അവിടെ എത്തുന്നു.

ഒരു ദിവസം ഹോസ്പിറ്റലിന്റെ മുന്നില്‍ അമ്മയെ വിളിച്ചു നിലവിളിച്ചു കരയുന്ന ഒരു മകനെ ഞാന്‍ കണ്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അതേ സ്ഥലത്തു തന്നെ ഇരുന്നു ഞാനും ഇതുപോലെ കരഞ്ഞത് എനിക്ക് ഓര്‍മ്മയില്‍ വന്നു.  അടുത്തുചെന്ന്, ഒരു കുഴപ്പവും ഉണ്ടാകില്ല, ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍ തന്നെയാണ് അമ്മയുള്ളത്,  എല്ലാം ഭേദമായി തിരിച്ചു വരും  എന്ന് പറഞ്ഞപ്പോള്‍ അവന്റെ മുഖത്ത് തെളിഞ്ഞ ആശ്വാസം ചെറുതായിരുന്നില്ല.

എത്ര എത്ര ആംബുലന്‍സുകളാണ് ദിനവും കോവിഡ് രോഗികളുമായി ഇവിടെ വരുന്നത്. ഇവിടെ കൊണ്ടെത്തിക്കുന്നത് മുതല്‍ ഏറ്റവും നന്നായി  പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് അഭിമാനം കൊണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. എത്ര പറഞ്ഞാലും ജീവന്‍ പണയം വെച്ചുള്ള അവരുടെ സേവനങ്ങള്‍ക്ക് പകരം വെക്കാനാവില്ല..

ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും ഒക്കെയായി സാധാരണക്കാരന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ നേര്‍സാക്ഷ്യം ആയിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ എനിക്ക് അനുഭവിക്കനായത്. ആരോഗ്യ മേഖലയിലെ ഓരോരുത്തരോടും എങ്ങനെ നന്ദി പറയണം എന്നറിയില്ല. 

മനുഷ്യത്വം തീരെ ഇല്ലാത്ത, ആതുരസേവനം കച്ചവടമാക്കിയവര്‍ക്കുള്ള മറുപടി തന്നെ ആണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നമ്മുടെ ഗവ. ആശുപത്രികള്‍. 

ഇത് എഴുതുമ്പോള്‍ എന്റെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അശ്വിന്‍ ഉള്‍പ്പെടെ പേര് പോലും വെളിപ്പെടുതാത്ത  മറ്റു ഡോക്‌ടേഴ്‌സിനോടും നഴ്‌സ്മാരോടും എങ്ങനെ കടപ്പെട്ടിരിക്കുന്നു എന്ന് പറയാന്‍ കഴിയുന്നില്ല.

എനിക്ക് ദൈവങ്ങളായി തോന്നുന്നത്  നിങ്ങള്‍ ഓരോരുത്തരെയുമാണ്. ഒരുപാട് സീരിയസ് ആയിരുന്ന ദിവസങ്ങളില്‍ ഒരു നിമിഷമെങ്കിലും ഞാന്‍ ഉറങ്ങിയപ്പോള്‍, ഉറങ്ങാതെ എന്റെ അമ്മക്ക് വേണ്ടി കാവലായി ഇരുന്നവര്‍. ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിച്ചപ്പോള്‍, മാസ്‌ക് വലിച്ചു മാറ്റി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് വേണ്ടി അമ്മയെ ഏറ്റവും കരുതലോടെ പരിചരിച്ചവര്‍. പി പി ഇ കിറ്റിന്റെ അസഹ്യതയിലാണ് ദിവസം മുഴുവനുമെങ്കിലും, എപ്പോള്‍ വേണമെങ്കിലും വിളിച്ചോ എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളോട് ഒരുപാട് നേരം സംസാരിച്ചാശ്വസിപ്പിച്ചു കൂടെ നിര്‍ത്തിയവര്‍. ഇതുവരെ കാണാത്ത എത്രയോ പേര്‍. എനിക്ക് അറിയില്ല അവരോടൊക്കെ എങ്ങനെ നന്ദി പറയണം എന്ന്. 

ഇന്ന് ഈ ആശുപത്രിയില്‍ അമ്മയെ കാണാന്‍ കാത്തിരുന്നിട്ട് ഇരുപത് ദിവസത്തോളം ആയി. വീട്ടിലുള്ള അഞ്ചും മൂന്നും വയസ്സുള്ള എന്റെ മക്കളെ പോലും ഞാന്‍ മറന്നു പോയിരുന്നു.

ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുകയാണ്, കോവിഡ് ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. അമ്മ ഒക്ടോബര്‍ 27 -ന് പനിയുമായി വീടിനടുത്തുള്ള  ഹോസ്പിറ്റലില്‍ എത്തിയതാണ്. എന്നാല്‍ ടെസ്റ്റ് ചെയ്യാതെ മരുന്ന് നല്‍കി വിട്ടു. വീണ്ടും 29 ന് ചെന്നപ്പോഴും ടെസ്റ്റ് ചെയ്തിരുന്നില്ല. ഡോക്ടര്‍ പറയാത്തത് കൊണ്ടും അമ്മ അങ്ങനെ പുറത്തിറങ്ങിയിരുന്നില്ല എന്നത് കൊണ്ടുമൊക്കെ ആവാം അത്രത്തോളം പ്രാധാന്യം  കൊടുത്തില്ല. നവംബര്‍ രണ്ടാം തിയതി രോഗം ഒരുപാട് കൂടിയപ്പോള്‍ ആണ് ടെസ്റ്റ് ചെയ്തതും കോവിഡ് ആണ് എന്ന് അറിഞ്ഞതും. അതുകൊണ്ട് കോവിഡ് നിസ്സാരമായി കരുതരുത്. 

അത്രയ്ക്ക് വിഷമം പിടിച്ച ദിവസങ്ങള്‍ ആയിരുന്നു ജീവിതത്തില്‍ കടന്നു പോയത്. മറ്റേത് രോഗം പോലെയും അല്ല, നമ്മുടെ പ്രിയപ്പെട്ടവരെ ഒന്ന് കാണാനോ അവരുടെ വിരല്‍ തുമ്പില്‍ ഒന്ന് തൊടാനോ പോലും ആവാതെയുള്ള ആ നിസ്സഹായത  അനുഭവിച്ചാല്‍ മാത്രമേ അറിയുകയുള്ളു. ഇടയ്‌ക്കൊക്കെ കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞു കെട്ടി, ഉറ്റവര്‍ കൂടെ ഇല്ലാതെ ആശുപത്രി അധികൃതര്‍ കൊണ്ടുപോകുന്ന കാഴ്ച്ച കണ്ട്  എന്റെ മനസ്സ് കലങ്ങി പോയിട്ടുണ്ട്.

ജീവിതത്തിലെ  ഏറ്റവും മനോഹര നിമിഷങ്ങള്‍ എന്ന് പറയുന്നത് നമ്മുടെ പ്രിയപ്പെട്ടവരൊക്കെ നമ്മോടൊപ്പം ഉണ്ടാകുന്ന നിമിഷമാണ്. അതിനേക്കാള്‍ വലുതായി ഒന്നുമില്ല. തീ തിന്നു തീര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് മോചനം ലഭിച്ചപ്പോള്‍ സ്‌നേഹത്തിന്റെ നനുത്ത കാറ്റ് ഹൃദയത്തെവന്ന് പൊതിയുന്നത് ഞാന്‍ അറിയുന്നു.

Follow Us:
Download App:
  • android
  • ios