ലഖ്‌നൗവിലെ ഗോമതി നഗറിൽ കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതി ഓടുന്ന കാറിന്റെ ബോണറ്റിൽ കയറി. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാവ് കാർ മുന്നോട്ടെടുത്തതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാറിൽ കാമുകനൊപ്പം മറ്റൊരു യുവതിയെ കണ്ടത് പിന്നാലെയുണ്ടായ തർക്കത്തിനിടെ യുവതി ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലഖ്‌നൗവിലെ ഗോമതി നഗറിൽ ജാനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു യുവതിക്കൊപ്പം പാർക്കിലെത്തിയ യുവാവിനെ യുവതി ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഇവിടെ നിന്നും പോകാനായി യുവാവ് കാറിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ യുവതി കാറിന്‍റെ ബോണറ്റിൽ പിടിച്ച് കിടക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാറിന്‍റെ ബോണറ്റിൽ കിടന്ന് യുവതി
പാർക്കൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം നടന്നത്. അനാമിക എന്ന യുവതി, തന്‍റെ കാമുകനായ ഷാനവാസ് മറ്റൊരു സ്ത്രീയോടൊപ്പം പാർക്കിൽ നിൽക്കുന്നത് കണ്ടതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. കാറിൽ മുന്നേട്ടെടുക്കാൻ ശ്രമിക്കുമ്പോൾ യുവതി ബോണറ്റിൽ കിടന്ന് വാഹനം നിർത്താൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. വാഹനം നിർത്താൻ ആവശ്യപ്പെട്ട് യുവതി കൈകൊണ്ട് ബോണറ്റിൽ അടിക്കുന്നതും താൻ മരിക്കില്ലെന്നും കാർ നിർത്തണമെന്നും യുവതി വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാം. അല്പസമയത്തേക്ക് കാർ നിർത്തുകയും പിന്നാലെ പെട്ടെന്ന് കാർ മുന്നോട്ടെടുക്കുകയും ചെയ്യുന്നു. ഈ സമയം യുവതി റോഡിലേക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം കാർ നിർത്താതെ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
അന്വേഷണം നടക്കുന്നെന്ന് പോലീസ്
പോലീസിൽ നൽകിയ പരാതിയിൽ 'യഷ് താക്കൂർ' എന്ന് പരിചയപ്പെടുത്തിയാണ് ഷാനവാസ് താനുമായി പ്രണയത്തിലായതെന്നും അനാമിക ആരോപിച്ചു. കാറിൽ നിന്നും വീണ് പരിക്കേറ്റ അനാമിക ആശുപത്രിയിൽ വച്ചാണ് ഷാനവാസിനെതിരെ പോലീസിൽ രേഖാമൂലം പരാതി നൽകിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വീഡിയോയിൽ വാഹനത്തിന്‍റെ നമ്പർ വ്യക്തമായി കാണാം. ഈ നമ്പർ ഉപയോഗിച്ച് ഡ്രൈവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്‍റെ മുഴുവൻ പശ്ചാത്തലവും വീഡിയോയുടെ ആധികാരികതയും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.


