Asianet News MalayalamAsianet News Malayalam

Humour : മുഖം നോട്ടക്കാരന്‍ പറഞ്ഞത് അച്ചട്ടായി. ഇപ്പോള്‍ ഞാനൊരസ്സല് പാമ്പായി മാറി!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on second honeymoon trip in ootty
Author
Thiruvananthapuram, First Published Aug 6, 2022, 3:10 PM IST

'അതേയ് അണ്ണാച്ചീ, ഞങ്ങളുക്ക് എപ്പ കൊളൈന്തകള്‍ ഉണ്ടാകപ്പോറേന്‍ട്രൈ?'

പെട്ടൂ, പെട്ടൂ...അയാള് പെട്ടൂ. അവന്റൊരൊടുക്കത്തെ കാളി പ്രവചനം. 

'അമ്മാ, അടുത്ത വര്‍ഷം ഇന്ത ടൈമില് ഉങ്ക കൈയില് ഒരു പാപ്പാ വരപ്പോറേന്‍.'

 

Tulunadan kathakal a column by Tulu Rose Tony on second honeymoon trip in ootty

 

ഊട്ടിയില്‍ രണ്ടാമത് പോയി, അവിടുത്തെ ഘോരഘോര വനാന്തര പ്രദേശങ്ങളിലൂടെ ഓടിച്ചാടി, സിംഹത്തിന്റേയും പുലിയുടേയും കൂടെ ഇരുന്നും കിടന്നുമൊക്കെ ഫോട്ടോ എടുത്ത് അങ്ങനെ നടന്നിരുന്ന ഒരു കാലം.

മലമ്പാമ്പിനെ എടുത്ത് കഴുത്തില്‍ കൂടെ ചുറ്റി നടന്നിരുന്ന കാലം! 

ആഹ്! അതൊക്കെയായിരുന്നു കാലം.

തണുപ്പില്‍ വിറച്ച് കൊണ്ട് ഐസ്‌ക്രീം കഴിക്കുക എന്നത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടമാണ്. ഒരു കോണ്‍ ഐസ്‌ക്രീമും നുണഞ്ഞ് കൊണ്ട് ഊട്ടി ലേയ്ക്കിനരികിലൂടെ നടക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരാള്‍ ചിരിച്ച് കൊണ്ട് വന്നു.

'സാര്‍, കൊഞ്ചം നില്ലുങ്കോ സാര്‍.'

ഇതാരാണാവോ?! എന്തായാലും നല്ല ഇളി.

'സാര്‍, ഇന്ത അമ്മാ താന്‍ ഉങ്കളുത് ലക്ക്.'

ങേ! കൊള്ളാലോ. എനിക്ക് അതങ്ങ് സുഖിച്ചു. പക്ഷേ, അങ്ങേര്‍ക്ക് അതത്ര സുഖിച്ചില്ല. കുശുമ്പ് , സ്വതസിദ്ധമായ കുശുമ്പ്. ഹും നെവര്‍ മൈന്‍ഡേ!

'ആഹ്! നീങ്ക പറയുങ്കോ.'- ഞാനവിടെ നിന്നു.

'ടീ നീ വന്നേ. അവരൊക്കെ ചുമ്മാ നുണ പറയണതാ കാശ് കിട്ടാന്‍.'

'നുണയൊന്നുമല്ല. കേട്ടില്ലേ ഇപ്പോ ഒരു സത്യം പറഞ്ഞത്.'
 

............................

Also Read: 'നല്ല പഷ്ട് നൈറ്റാരുന്നു ആ ഫസ്റ്റ് നൈറ്റ്'

..............................

 

'സാര്‍, നീ രാജാ മാതിരി ഇറുക്ക് സാര്‍. ഉങ്ക ഫെയ്‌സ് പാത്താലേ തെരിയിത് നീ റൊമ്പ തങ്കമാന ആള്‍.' - അയാള്‍ ചീട്ട് മറിച്ചിട്ടു.

'യെങ്ങനേ?' - ഞാന്‍ ഞെട്ടി.

ഇഷ്ടായി ഇഷ്ടായി, അങ്ങര്‍ക്കത് ഇഷ്ടായി. എനിക്കൊട്ട് ഇഷ്ടായതുമില്ല. കുശുമ്പ് കൊണ്ടൊന്നുമല്ല, നുണ പറയണത് എനിക്ക് പണ്ടേ ഇഷ്ടമല്ല.

'വാ വാ പോവാം. ഇയാള് കള്ളക്കളിയാ വന്നേ.'

'അയ്! നിക്കെടീ. കേട്ടിട്ട് പോകാം.'

പോക്കറ്റില്‍ നിന്ന് ഒരു നൂറ് രൂപാ എടുത്ത് അയാള്‍ക്ക് കൊടുത്തിട്ട് കൈയും കെട്ടി 'എന്നെ മാത്രം പൊക്കി പറ' എന്ന ഭാവത്തോടെ നിന്നു പുത്യാപ്ല. 

'സാര്‍, ഇന്ത അമ്മാ ലക്ഷ്മി മാതിരി. വിടക്കൂടാത്. നീങ്ക രണ്ടുപേരും രാജാ-റാണി മാതിരിയിറുക്ക്. ഒരു നാള്‍ നീങ്ക റൊമ്പ പെരിയമാന ആളാകപ്പോറേന്‍ സാര്‍. ഇന്ത അമ്മാ താന്‍ അതുക്ക് കാരണം.'

'കേട്ടാ കേട്ടാ... ഇയാള് കൊള്ളാം അല്ലേ.'- പിന്നേയും എനിക്കുഷാറായി.

അയാള്‍ തുടര്‍ന്നു :

'സാര്‍, ഇന്ത അമ്മാ പാക്കറുത്ക്ക് ലക്ഷ്മി മാതിരിയിറുക്ക്. അനാ, ഇന്ത അമ്മാവുക്ക് കോപം വന്താല്‍ കാളി മാതിറിയാകപ്പോറേന്‍, ഭദ്രകാളി മാതിരി.'

'ഹഹഹഹഹഹഹഹ അയ്യോ. കറക്ട്, കറക്ട്, കേട്ടാടീ, കേട്ടാ. നിന്റെ മോന്ത കണ്ടിട്ടിയാള്‍ക്ക് വരെ കാര്യം മനസ്സിലായി.' 

 

............................

Also Read : മാടമ്പള്ളിയിലെ യഥാര്‍ത്ഥ പ്രേമരോഗി!

............................

 

എന്റെ ദേഷ്യം വളരെ ദുഷ്‌പേര് കേട്ടതാണ്. എന്നോട് അടുപ്പമുള്ളവര്‍ക്കെല്ലാം എന്റെ ദേഷ്യത്തിനെ പറ്റി അറിയാം. അവരെല്ലാം എന്റെ ഇരകളായി മാറിയവരാണ്. ഒന്നല്ല, പലതവണ.

കല്യാണം കഴിഞ്ഞ് വലിയ താമസമൊന്നുമില്ലാതെ അങ്ങേരും എന്റെ തനി സ്വരൂപം കണ്ട് പേടിച്ചോടി പുതപ്പിനുള്ളില്‍ ഒളിച്ചിട്ടുള്ളതാണ്. 

എന്നാലും ഈ അണ്ണാച്ചിക്കെങ്ങെനെ മനസ്സിലായി എന്റെ ഈ സ്വഭാവം! ശ്ശേ, വേണ്ടായിരുന്നു. ഇനി ഭദ്രകാളി എന്നായിരിക്കും ഞാന്‍ ജീവിതം മുഴുവന്‍ കേള്‍ക്കേണ്ടത്. ഇയാളെ എങ്ങനെയെങ്കിലും പറഞ്ഞ് വിടണം. അല്ലെങ്കില്‍ ഇത് പോലെ പലതും വിളിച്ച് പറയും.

ഞാന്‍ തല പുകച്ചു.

വിഷയം മാറ്റാന്‍ വേണ്ടി ഞാന്‍ ചോദിച്ചു :

'അതേയ് അണ്ണാച്ചീ, ഞങ്ങളുക്ക് എപ്പ കൊളൈന്തകള്‍ ഉണ്ടാകപ്പോറേന്‍ട്രൈ?'

പെട്ടൂ, പെട്ടൂ...അയാള് പെട്ടൂ. അവന്റൊരൊടുക്കത്തെ കാളി പ്രവചനം. 

'അമ്മാ, അടുത്ത വര്‍ഷം ഇന്ത ടൈമില് ഉങ്ക കൈയില് ഒരു പാപ്പാ വരപ്പോറേന്‍.'

'ആഹാ പാപ്പം അല്ലൈ. കുട്ടി കുട്ടി. അതായത് അണ്ണാച്ചീ, കൊളൈന്തൈ! ചിന്ന കൊളൈന്തൈ എപ്പ പെറുക്കപ്പോറേന്‍ ചേയ് പിറക്കിറേന്‍ എന്ന്.'

പക്ഷേ, എന്റെ ചോദ്യത്തിന് ചെവി തരാതെ അയാളും അങ്ങേരും കൂടി സംസാരിച്ച് കൊണ്ട് നിന്നു.

അങ്ങേരാണേല് അണ്ണാച്ചിയുടെ വിശുദ്ധവാക്യങ്ങള്‍ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുകയാണ്. അങ്ങനെ നില്‍ക്കണമെങ്കില്‍ നിസ്സാര പുകഴ്ത്തലൊന്നുമല്ല അണ്ണാച്ചി പറയുന്നത് എന്ന് വേണം ഊഹിക്കാന്‍.

എന്നെ പുകഴ്ത്തുന്നതല്ലാതെ വേറെയാരേയും പുകഴ്ത്തുന്നത് കേട്ട് നില്‍ക്കാനുള്ള ഒരു ത്രാണി എനിക്കന്നും ഇല്ല, ഇന്നും ഇല്ല. 

ഞാന്‍ പിന്നേയും ചെന്ന് ചോദിച്ചു: 'അല്ല സേട്ടാ, എത്ര കൊളൈന്തകള്‍ ഉണ്ടാകപോറേന്റ് നീങ്ക പറഞ്ചത്?'

'അമ്മാ, നീങ്ക ലക്ഷ്മി താനേ. ഉങ്കളുക്ക് ഒന്നുമേ കൊറച്ചില് കെടയാത്. മിനിമം നാല് കൊളൈന്തകള്‍ വരപ്പോറേന്‍.'

ശ്ശേ! അഞ്ചായിരുന്നു എന്റെ ഒരു ഇത്. ആ പോട്ട്, നാലെങ്കില്‍ നാല്.

'സാര്‍, നീങ്ക സൂക്ഷിക്കവേണ്ടിയത്. യേനാ, ഇന്ത അമ്മാവുക്ക് കോപം വന്താല്‍ എല്ലാമേ മുടിഞ്ചിടും. ഇന്ത അമ്മ ശപിച്ചാല്‍ അത് കറക്ടായി വറുവേന്‍. അതുക്കാഹ റൊമ്പ കെയര്‍ഫുള്ളാ ഹാന്‍ഡില്‍ പണ്ണണം.'

'അത് എന്നാ അപ്പടി?'

'ഇന്ത അമ്മാവും പാമ്പുമേ, സ്‌നേയ്ക്കില്ലിയാ സ്‌നേയ്ക്ക്, ആഹ്. പാമ്പുക്ക് ഇന്ത അമ്മാക്കൂടെ ഒരു ബന്ധമിറുക്ക്. അതിനാലേ സാര്‍ റൊമ്പ കെയര്‍ പണ്ണവേണ്ടിയത്.'

ങേ! ഇയാളിത് പറഞ്ഞ് പറഞ്ഞ് അങ്ങേരെ പേടിപ്പിച്ച് ഒരു വിധമാക്കുമല്ലോ. അല്ലെങ്കിലേ പല്ലീനേം പാറ്റേനേമൊക്ക കണ്ടാല് പേടിച്ചോടുന്ന ഇനമാ. 

ഇനി ഇതൊക്കെ കേട്ട് ഞാന്‍ പാമ്പാണെന്ന് പറഞ്ഞ് വേറെ പോയി കിടക്കുമോ? വേഗം ഇവിടുന്ന് ഓടി രക്ഷപ്പെടുന്നതാ ബുദ്ധി !

 

............................

Also read : അവന്റെ ആദ്യ ചുംബനം, എന്റെയും...

............................

 

'മതി മതി പറഞ്ഞത്. നിര്‍ത്തുങ്കോ. നൂറ് രൂപാക്ക് ഇത്രയും പോതും പോതും. പോയേ പോയേ.'

'സാര്‍, അമ്മാവുക്ക് കോപം വറ്ത്. ശീഘ്രം പോയിടുങ്കോ.'

'ടോ ടോ താനിത് എന്ത് ഭാവിച്ചാടോ? ഞാനെന്താ വല്ല യക്ഷീമാണോ?'

അയാളൊരു ചിരിയും ചിരിച്ച് തിരിഞ്ഞ് പോയി. ഞാന്‍ കെട്ട്യോന്റെ കൈയും വലിച്ച് കാറിലേക്കും പോയി. 

അയാള്‍ പറഞ്ഞത് ശരിയായിരുന്നു. എനിക്ക് ദ്വേഷ്യം തലയിലേക്ക് ഇരച്ച് കയറി വരുന്നുണ്ടായിരുന്നു, എന്തിനായിരുന്നു എന്നെനിക്കും അറിയില്ലായിരുന്നു.

'റോസ്...'

'എന്താ?'

'നിനക്കെന്തിനാ ദ്വേഷ്യം, അയാളതിന് ഒന്നും പറഞ്ഞില്ലല്ലോ?'

'ഓഹ് നിങ്ങളെ പൊക്കി പറഞ്ഞോണ്ടാവും അഹങ്കാരം. രാജാവ് പോലും രാജാവ്! കണ്ടാലും മതി. എന്നിട്ടെന്നെ കാളീന്ന്. അയാള്‍ടെ മറ്റവളാ കാളി.'

'അത് പിന്നെ, എടീ അയാള് നീ ലക്ഷ്മീ ദേവി പോലെ എന്നല്ലേ പറഞ്ഞത്. അത് നല്ലതല്ലേ. പിന്നെ ചെലേ ടൈമില് മാത്രം...'

ഇത് പറഞ്ഞിട്ട് ഒരു ചിരി. ഹെന്തിന്?

'ഓ പിന്നേയ്! പൊക്കി വെച്ചിട്ട് നിലത്തേക്കിടണൂ. നിങ്ങളെ കണ്ടപ്പോഴേ അയാള്‍ക്ക് മനസ്സിലായ് കാണും നിങ്ങള് സോപ്പില് വീഴുംന്ന്. അതാ അയാള് നിങ്ങളെയങ്ങ് പൊക്കി വെച്ചത്. അത് കേട്ട് ഒരുളുപ്പുമില്ലാതെ ഇരിക്കണ കണ്ടില്ലേ. അയ്യേ..ചേയ് !'

ഞാന്‍ കാറിലിരുന്ന് ചവിട്ടാനും മാന്താനുമൊക്കെ തുടങ്ങി. 

'എടീ, സത്യത്തില്‍ എന്താ നിന്റെ പ്രശ്‌നം? നിന്നെ ഭദ്രകാളി എന്ന് വിളിച്ചതോ അതോ എന്നെ പുകഴ്ത്തിയതോ?'

'നിങ്ങളെ പുകഴ്ത്തിയത്.'

അയ്യോ പെട്ടെന്ന് പറഞ്ഞ് പോയി. ശ്ശോ!

'ഓഹോ! അപ്പോ അതാണ് കാര്യം. എന്നെ ആരും നല്ലത് പറയരുത്. നിനക്കത് സഹിക്കില്ല.'

സീന്‍ തല തിരിഞ്ഞ് തുടങ്ങി. 

എന്റെ ദ്വേഷ്യം ആറിത്തണുത്തു.

ഇന്ന് ഒരു വലിയ വഴക്കായിരിക്കും.
 
രണ്ടാം ഹണിമൂണും കൊളമാകും.

 

............................

Also read : അവര്‍ ആലിംഗനത്തോടാലിംഗനം, ദൈവമേ, സീനത്ര വെടിപ്പല്ല!

............................

 

തലയും താഴ്ത്തി ഒന്നും മിണ്ടാതെയിരുന്ന എന്നോട് ആ പാവം മനുഷ്യന്‍ പറഞ്ഞു: 'കാളിയൊക്കെ ആയിക്കോ. പക്ഷേ, എത്ര ദേഷ്യം വന്നാലും ശപിക്കരുത്. എനിക്ക് പേടിയാ.'

'ആഹ്! അന്ത ഭയം ഇറുക്കട്ടും.'

ഹാവൂ ചിരിച്ചു! ഇത്തവണ ഹണിമൂണ്‍ പൊളിയില്ല സമാധാനം.

മല പോലെ വന്നത് എലി പോലെ പോയി.

എന്തായാലും പ്രവചനം ഫലിച്ചു. അതിനടുത്ത കൊല്ലം ഒരു 'പാപ്പ' കൈയില്‍ വന്നു. 

അയാളൊക്കെ ചത്തോ ആവോ?

എന്റെ ശാപം ഫലിക്കുമെങ്കില്‍ അയാളിപ്പോള്‍ മരിച്ച് കാണും. 

പാവം!

ട്വിസ്റ്റ്: രണ്ട് പാപ്പമേ ഉള്ളൂ മൊത്തം, 4 കിട്ടീല്യ. 

Note : മുഖം നോട്ടക്കാരന്‍ പറഞ്ഞത് അച്ചട്ടായി. എന്താണെന്ന് അറിയോ? ഇപ്പോള്‍ ഞാനൊരസ്സല് പാമ്പായി മാറി. എല്ലാം ദൈവത്തിന്റെ ഓരോ വികൃതികള്‍!           
                              
 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!              

Follow Us:
Download App:
  • android
  • ios