Asianet News MalayalamAsianet News Malayalam

എല്ലാത്തിലും അഭിപ്രായം പറയാൻ തക്കവിധം മഞ്ജു വാര്യർക്ക് പ്രതിച്ഛായ ഉണ്ടാക്കിക്കൊടുത്തത് ആരാണ്?

രണ്ടാം വരവ് മഞ്ജു വാര്യർ നല്ലരീതിയിൽ മാർക്കറ്റ് ചെയ്തു എന്നത് ശരിയാണ്. നല്ല പ്രതിച്ഛായാ നിർമ്മിതി ആയിരുന്നു. സാമൂഹ്യസേവനം, ദാനശീലം, സ്ത്രീ നീതി, വേണ്ട ചേരുവകളെല്ലാം ചേർന്ന് മഞ്ജു വാര്യർ നല്ല ബ്രാൻഡ് അംബാസിഡറായി മാറി. അതിനിടെ നടിയെ ആക്രമിച്ച കേസ് വന്നു. അതിലിടപെട്ട് സംസാരിച്ചതോടെ ധീര, വീരനായികയുടെ പരിവേഷവും ആയി. 

cover story manju wariier by sindhu sooryakumar
Author
Thiruvananthapuram, First Published Dec 25, 2018, 5:10 PM IST

രണ്ടാം വരവ് മഞ്ജു വാര്യർ നല്ലരീതിയിൽ മാർക്കറ്റ് ചെയ്തു എന്നത് ശരിയാണ്. നല്ല പ്രതിച്ഛായാ നിർമ്മിതി ആയിരുന്നു. സാമൂഹ്യസേവനം, ദാനശീലം, സ്ത്രീ നീതി, വേണ്ട ചേരുവകളെല്ലാം ചേർന്ന് മഞ്ജു വാര്യർ നല്ല ബ്രാൻഡ് അംബാസിഡറായി മാറി. അതിനിടെ നടിയെ ആക്രമിച്ച കേസ് വന്നു. അതിലിടപെട്ട് സംസാരിച്ചതോടെ ധീര, വീരനായികയുടെ പരിവേഷവും ആയി. അങ്ങനെ സിനിമയിലെ വനിതാ കൂട്ടായ്മ രൂപംകൊണ്ടു. ചരിത്രമുഹൂർത്തം. വിപ്ലവകരമായ ആ മുന്നേറ്റത്തിനൊപ്പം മുന്നിൽ നിന്ന മഞ്ജു വാര്യർ പിന്നീട് അതിൽനിന്ന് പിന്മാറി.

cover story manju wariier by sindhu sooryakumar

വിവാഹമായാലും മരണമായാലും വീട്ടിലെ കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന് പറയാറുണ്ട്. ഏതാണ്ട് ഇതുപോലെയാണ് നടി മഞ്ജു വാര്യരുടെ അവസ്ഥ. നാട്ടിൽ എന്ത് പ്രശ്നം നടന്നാലും, പ്രത്യേകിച്ച് അത് സ്ത്രീകളെ ബാധിക്കുന്ന പ്രശ്നം ആണെങ്കിൽ മഞ്ജു വാര്യർ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് കേരള പൊതുസമൂഹം വിശ്വസിക്കുന്നു. ആ അഭിപ്രായം പൊതുസമൂഹം വിചാരിക്കുന്ന തരത്തിലുള്ളതാവുകയും വേണം! അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിൽ മഞ്ജു വാര്യർ കൊള്ളില്ല. അഭിപ്രായം ഇഷ്ടപ്പെട്ടാൽ മ‍ഞ്ജു വാര്യർ നവോത്ഥാന നായിക.

ഇങ്ങനെ എല്ലാത്തിലും അഭിപ്രായം പറയാൻ തക്കവിധം മഞ്ജു വാര്യർക്ക് പ്രതിച്ഛായ ഉണ്ടാക്കിക്കൊടുത്തത് ആരാണ്? ആ പ്രതിച്ഛായ അവർ അർഹിക്കുന്നുണ്ടോ? ആളുകൾ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ കേമമായി അവരെ ചിത്രീകരിക്കുക. ആ പ്രതിച്ഛായ വച്ച് ആ വ്യക്തിയെ അതിലും ഉയരത്തിൽ പ്രതിഷ്ഠിക്കുക. പരമാവധി അത് ഉപയോഗപ്പെടുത്തുക. ഇതാണ് ബ്രാൻഡ് നിർമ്മാണത്തിന്‍റെ സാധാരണ രീതി. മഞ്ജു വാര്യർ അതുപോലെ ഒരു ബ്രാൻഡാണ്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി, സന്തം ഇഷ്ടപ്രകാരം അഭിനയം നിർത്തി വീട്ടിലിരുന്ന നടി. പിന്നീട്, അവർക്ക് പൊതുരംഗത്തേക്ക് ഇറങ്ങാൻ തോന്നിയ ഘട്ടത്തിൽ അതിനുള്ള എല്ലാ തടസങ്ങളും അവർ തന്നെ മറികടന്ന് ഇറങ്ങി. വീണ്ടും വന്നപ്പോൾ അവർ പോലും വിചാരിക്കാത്ത തരത്തിൽ സ്ത്രീവിമോചനത്തിന്‍റെ അമരക്കാരിയായി മാറി. നിലപാടുകളുടെ മാലാഖയായി.

പാർവതിക്ക് സിനിമകളേ കിട്ടാതായി

ഒടിയൻ സിനിമക്ക് എതിരായി നടന്ന വിദ്വേഷപ്രചാരണം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിൽ 2018 ഡിസംബർ 14ന് - സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ പങ്കെടുത്തിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.  ആ ചർച്ചയിൽ ശ്രീകുമാർ മേനോൻ പറഞ്ഞത് ശ്രദ്ധിക്കുക: “മൂന്നുനാല് വർഷത്തിന് മുമ്പ് ഞാൻ മഞ്ജു വാര്യർ എന്ന നടിയുടെ പ്രൊഫഷണൽ കരിയർ മാനേജ് ചെയ്യാൻ തുടങ്ങിയ പോയിന്‍റ് മുതലാണ് ഈ രീതിയിൽ ഞാൻ ആക്രമിക്കപ്പെടുന്നത്. അവരുടെ വിജയകരമായ ബ്രാൻഡ് ജേർണിയിൽ, അവരെ ഒരു നടിയിൽ നിന്ന് ഒരു ബ്രാൻഡ് ആക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായി ഞാൻ നിൽക്കേണ്ടിവന്നു. ഇതിനുമുമ്പ് എനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്‍റെ ഒരു കാരണം അതായിരുന്നു.”

രണ്ടാം വരവ് മഞ്ജു വാര്യർ നല്ലരീതിയിൽ മാർക്കറ്റ് ചെയ്തു എന്നത് ശരിയാണ്. നല്ല പ്രതിച്ഛായാ നിർമ്മിതി ആയിരുന്നു. സാമൂഹ്യസേവനം, ദാനശീലം, സ്ത്രീ നീതി, വേണ്ട ചേരുവകളെല്ലാം ചേർന്ന് മഞ്ജു വാര്യർ നല്ല ബ്രാൻഡ് അംബാസിഡറായി മാറി. അതിനിടെ നടിയെ ആക്രമിച്ച കേസ് വന്നു. അതിലിടപെട്ട് സംസാരിച്ചതോടെ ധീര, വീരനായികയുടെ പരിവേഷവും ആയി. അങ്ങനെ സിനിമയിലെ വനിതാ കൂട്ടായ്മ രൂപംകൊണ്ടു. ചരിത്രമുഹൂർത്തം. വിപ്ലവകരമായ ആ മുന്നേറ്റത്തിനൊപ്പം മുന്നിൽ നിന്ന മഞ്ജു വാര്യർ പിന്നീട് അതിൽനിന്ന് പിന്മാറി. മഞ്ജുവിനൊപ്പം നിന്ന, മികച്ച നടിയായി പലതവണ പുരസ്കാരങ്ങൾ നേടിയ പാർവതിയും റിമയും രമ്യയുമൊക്കെ ഒറ്റപ്പെട്ടു. സൂപ്പർ താരചിത്രങ്ങൾ മഞ്ജുവിനെ തേടിയെത്തിയപ്പോൾ പാർവതിക്ക് സിനിമകളേ കിട്ടാതായി. ചിത്രങ്ങൾ തീയേറ്ററിൽ മൂക്കുംകുത്തി വീണിട്ടും മഞ്ജുവിന് വീണ്ടും കൈനിറയെ പടങ്ങൾ കിട്ടി. പറഞ്ഞതെല്ലാം വിഴുങ്ങി സിനിമാ ലോകത്തിനൊപ്പം WCCയെ തള്ളിപ്പറഞ്ഞ് നിന്നതുകൊണ്ടാണ് അതുണ്ടായത് എന്ന് എല്ലാവർക്കും അറിയാം.

അത് മാറ്റിവച്ച് മഞ്ജുവിനെ അഭിനേതായി കാണുക

അപ്പോഴും അവർ മറുഭാഗത്ത് സർക്കാർ പരിപാടികളുടെ അംബാസിഡർമാരായും സാമൂഹ്യസേവികയായും പ്രതിച്ഛായാ നിർമ്മിതി തുടർന്നു. ആർക്കും ഒരു പ്രശ്നവും തോന്നിയില്ല. ഒടുവിൽ അവർ വനിതാ മതിലിനെ പിന്തുണച്ചു, പിന്നെ പിന്മാറി. അപ്പോഴാണ് പുരോഗമനം പറഞ്ഞവർക്കെല്ലാം പ്രശ്നം തോന്നിത്തുടങ്ങിയത്. മന്ത്രി ജി.സുധാകരന്‍റെ വാക്കുകൾ: “നല്ല കലാകാരിയാണ്, എനിക്കു വലിയ ബഹുമാനമുള്ള കലാകാരിയാണ്, വലിയ കലാകാരിയാണ്. പക്ഷേ, അവരുടെ സോഷ്യൽ സ്പെക്റ്റക്കിൾ... അതായത് അവരുടെ സാമൂഹ്യ കണ്ണാടിക്കെന്തോ... മാറേണ്ട സമയമായി. അത്രേ എനിക്ക് പറയാനുള്ളൂ. ബാക്കി എല്ലാ ബഹുമാനത്തിനും ഒരു കുറവുമില്ല” ഈ ഇരട്ടത്താപ്പ് എന്തിനാണ്? 

മഞ്ജു വാര്യർ എന്ന നടി വലിയ ബ്രാൻഡായി സ്വയം അവതരിച്ച്, വലിയ ഗീർവാണങ്ങളടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം തൊഴിൽ സംരക്ഷണം എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. അവർ അവരുടെ തൊഴിൽ സംരക്ഷിച്ച് നിൽക്കാൻ നോക്കട്ടെ. അവർ വലിയ എന്തോ സംഭവമാണ് എന്ന് തെറ്റിദ്ധരിച്ചവർ അത് മാറ്റിവച്ച് മഞ്ജുവിനെ അഭിനേതായി കാണുക. ഇനി ഒരു കാലത്ത് അവർ മറിച്ചു തെളിയിച്ചാൽ ആ പ്രതിഭയെ അങ്ങനെയും അന്ന് അംഗീകരിക്കാം. അതുവരെ അവർ നമ്മളെപ്പോലെ തന്നെ പറയുകയും മാറ്റിപ്പറയുകയും ചെയ്യുന്ന സാധാരണ സ്ത്രീയായിരിക്കട്ടെ. 

Follow Us:
Download App:
  • android
  • ios