Asianet News MalayalamAsianet News Malayalam

ബിജെപി നേതാക്കളേ, ഇതിലും വലുതൊക്കെ, ഇതിലും നല്ലതൊക്കെ ഇനിയും തരുമല്ലോ, അല്ലേ?

അമ്മയോ മകനോ മകളോ അറിയാതെ ഇലയനങ്ങാത്ത പാർട്ടിയിൽ മൂന്നുപേർക്കും പദവികൾ വന്നപ്പോൾ ഏത് അധികാര കേന്ദ്രത്തിലാണ് സംരക്ഷണം കിട്ടുക എന്ന് വടക്കൻജിക്ക് അറിയാതെയും പോയി. അമ്മ ഇപ്പോൾ സജീവമല്ല. മകനുമായി അത്ര അടുപ്പമില്ല. മകനുമായി അടുപ്പമുണ്ടാക്കാൻ നോക്കിയതുമില്ല. അതാണ് ടോം വടക്കന് പറ്റിയ അമളി. 

cover story sindhu sooryakumar
Author
Thiruvananthapuram, First Published Mar 20, 2019, 6:20 PM IST

പക്ഷേ, ബിജെപി എന്തിനാണ് ചമ്മുന്നത്? ശശി തരൂരിന്‍റെ അമ്മയുടെ അനുജത്തി ശോഭനാ ശശികുമാറിന് കഴിഞ്ഞ പതിനഞ്ചാം തീയതി പി ശ്രീധരൻ പിള്ള, ബി ജെ പി അംഗത്വം നൽകി. "പണ്ടുമുതലേ ബി ജെ പി പ്രവർത്തകയാണ്, എന്തിനാണ് വിളിച്ച് അംഗത്വം തന്നതെന്നറിയില്ല, തന്നവരോട് ചോദിക്കണം" എന്നാണ് ശോഭനാ ശശികുമാർ പ്രതികരിച്ചത്. ദില്ലിയിൽ വാഴ നനയ്ക്കുമ്പോൾ ശ്രീധരൻ പിള്ള ചീര നനച്ചത് കോമഡിയായിപ്പോയി.

cover story sindhu sooryakumar

നേതാക്കൾ പലരും നിൽക്കുന്നിടത്തുനിന്ന് ഒറ്റച്ചാട്ടമാണിപ്പോൾ. ചിലർ ബി ജെ പിയിലേക്ക്, ചിലർ കോൺഗ്രസിലേക്ക്. വേറെ ചിലർ ബി എസ് പി -യിലേക്ക്. ഒരു തോന്നലിന് അങ്ങോട്ടുചാടി കുറച്ചുകഴിഞ്ഞ് തിരിച്ചുചാടുന്ന കാഴ്ച നമ്മളെത്രയോ കണ്ടതാണ്. ആയാറാം, ഗയാറാം എന്നൊക്കെ ചൊല്ലുവന്നിട്ടുതന്നെ കാലമേറെയായി. പക്ഷേ, ഇത്തവണ ഒരു പുതിയ സംഭവമുണ്ട്, കടം കൊടുക്കൽ! മറ്റൊരു പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ സ്വന്തം നേതാവിനെ വിട്ടുകൊടുക്കും. അങ്ങനെയാണ് ജെ‍ ഡി എസ്സിന്‍റെ ദേശ് കി നേതാ ആയിരുന്ന ഡാനിഷ് അലി പെട്ടെന്ന് ബി എസ് പിയിലേക്ക് എത്തിയത്. മത്സരിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് അങ്ങനെയൊരു കടം കൊടുക്കലിനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു. പി ജെ ജോസഫിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒന്ന് ആലോചിച്ചിരുന്നതാണ്. അങ്ങനെയെങ്കിൽ നമുക്കും കാണാമായിരുന്നു കടം കൊടുക്കലെന്ന പുതുമ.

പി ജെ ജോസഫിന്‍റേയും എം പി വീരേന്ദ്രകുമാറിന്‍റേയുമൊക്കെ മുന്നണിമാറ്റം കണ്ട നമുക്ക് അതൊന്നും വലിയ കാര്യമില്ല. എം എം ലോറൻസിന്‍റെ സ്കൂൾ വിദ്യാർത്ഥിയായ കൊച്ചുമകൻ മുതൽ ജി സുകുമാരൻ നായർ വരെയുള്ളവർ ബിജെപിയിലെത്തിയ തമാശയും നമ്മൾ കണ്ടു. എന്നാൽ വളരെ സീരിയസായി ഒരാൾ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയപ്പോൾ എല്ലാവർക്കും തമാശ. എതായാലും ടോം വടക്കന്‍ ഒരാഴ്ചത്തേക്കെങ്കിലും താരമായി. വടക്കൻ അത്ര ചില്ലറക്കാരനായിരുന്നില്ല. എ ഐ സി സി ആസ്ഥാനത്ത് സ്വന്തം കസേരയുണ്ടായിരുന്ന സെക്രട്ടറിയും വക്താവുമായിരുന്നു. അതുകൊണ്ട് കോൺഗ്രസിന് അൽപ്പം ചമ്മലാകാം.

അവൻ വരും എന്ന പിള്ളസാറിന്‍റെ പ്രസ്താവനയിൽ മാത്രമാണ് ഇനി പ്രതീക്ഷ

പക്ഷേ, ബിജെപി എന്തിനാണ് ചമ്മുന്നത്? ശശി തരൂരിന്‍റെ അമ്മയുടെ അനുജത്തി ശോഭനാ ശശികുമാറിന് കഴിഞ്ഞ പതിനഞ്ചാം തീയതി പി ശ്രീധരൻ പിള്ള, ബി ജെ പി അംഗത്വം നൽകി. "പണ്ടുമുതലേ ബി ജെ പി പ്രവർത്തകയാണ്, എന്തിനാണ് വിളിച്ച് അംഗത്വം തന്നതെന്നറിയില്ല, തന്നവരോട് ചോദിക്കണം" എന്നാണ് ശോഭനാ ശശികുമാർ പ്രതികരിച്ചത്. ദില്ലിയിൽ വാഴ നനയ്ക്കുമ്പോൾ ശ്രീധരൻ പിള്ള ചീര നനച്ചത് കോമഡിയായിപ്പോയി. അവൻ വരും എന്ന പിള്ളസാറിന്‍റെ പ്രസ്താവനയിൽ മാത്രമാണ് ഇനി പ്രതീക്ഷ. രാഹുൽജി കേരള സന്ദർശനം നടത്തിയ അന്നുതന്നെ വടക്കൻജിയെ ദില്ലിയിയിൽ പിടിച്ചത് ബിജെപിക്ക് നല്ലൊരു ക്യാച്ചായി. തിരുവനന്തപുരം മുതൽ കാസർകോട് വരെ മത്സരിക്കാൻ ടോം വടക്കൻ തയ്യാറായിരുന്നു. വി എം സുധീരനും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും അത്യാവശ്യഘട്ടത്തിൽ മത്സരിക്കില്ല എന്നുപറഞ്ഞ് ഓടിയതുപോലെ അല്ലായിരുന്നു ടോം വടക്കന്‍റെ മനസ്. എന്നും കോൺഗ്രസിനുവേണ്ടി തുടിച്ചിട്ടുള്ള, തുടിച്ചുകൊണ്ടേയിരുന്ന വടക്കന്‍റെ വേദന സോണിയാജി  തൊട്ടടുത്തുണ്ടായിട്ടും കണ്ടില്ല. രാഹുൽജി അറിഞ്ഞില്ല എന്നുനടിച്ച് അകന്നുനിന്നു. പ്രിയങ്കാജി ആകട്ടെ അറിഞ്ഞമട്ട് കാണിച്ചില്ല. 

അമ്മയോ മകനോ മകളോ അറിയാതെ ഇലയനങ്ങാത്ത പാർട്ടിയിൽ മൂന്നുപേർക്കും പദവികൾ വന്നപ്പോൾ ഏത് അധികാര കേന്ദ്രത്തിലാണ് സംരക്ഷണം കിട്ടുക എന്ന് വടക്കൻജിക്ക് അറിയാതെയും പോയി. അമ്മ ഇപ്പോൾ സജീവമല്ല. മകനുമായി അത്ര അടുപ്പമില്ല. മകനുമായി അടുപ്പമുണ്ടാക്കാൻ നോക്കിയതുമില്ല. അതാണ് ടോം വടക്കന് പറ്റിയ അമളി. പത്തുകൊല്ലത്തോളമായി ഇംഗ്ലീഷ് ചാനലുകളിലൊക്കെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ടോം വടക്കൻ. മൻമോഹൻ സിംഗിനും സോണിയക്കും രാഹുലിനും വേണ്ടി വാദിച്ചും അവരെ പ്രതിരോധിച്ചും അവർക്കുവേണ്ടി ആക്രമിച്ചും നിന്ന ടോം വടക്കൻ ഇപ്പോൾ സംഘടനയിലോ പാർലമെന്‍ററി രംഗത്തോ ഒരു സ്ഥാനവുമുള്ള ആളല്ല. മത്സരിക്കാൻ തൃശൂർ സീറ്റ് കൊടുത്തിരുന്നെങ്കിൽ അത് കോൺഗ്രസിന് ആത്മഹത്യാപരം ആകുമായിരുന്നു. പക്ഷേ, ഇത്രയും കാലം പാർട്ടി വക്താവായി നിന്ന ഒരു മനുഷ്യന് അതേ പാർട്ടിയോട് ഇത്രയ്ക്ക് അതൃപ്തി വരാൻ കാരണമെന്താകും?

എന്തായാലും ഇപ്പോഴെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞത് നന്നായി

ബി ജെ പിയിൽ ചേർന്നതിന് ശേഷം ടോം വടക്കൻ നടത്തിയ വാർത്താസമ്മേളനത്തിലെ വിശദീകരണം ഇതായിരുന്നു "കോൺഗ്രസിനുവേണ്ടി ഞാനെന്‍റെ ജീവിതത്തിലെ ഇരുപത് വർഷം നൽകി. കുടുംബാധിപത്യം അതിന്‍റെ പാരമ്യത്തിലാണ്. ആരാണ് അധികാരകേന്ദ്രം, ആരെയാണ് അനുസരിക്കേണ്ടത് എന്നൊന്നുമറിയില്ല. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സമീപനമാണ് ഇപ്പോൾ. പുൽവാമ ആക്രമണത്തിലുള്ള കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമാണ്."

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്ത, ജനപിന്തുണയില്ലാത്ത ആളുകളെ ജനകീയ പാർട്ടിയുടെ വക്താവും ദേശീയ സെക്രട്ടറിയുമൊക്കെ ആക്കുന്നത് എന്തുതരം രാഷ്ട്രീയമാണ് കോൺഗ്രസേ? അങ്ങനെ വന്ന ശശി തരൂരിനെപ്പോലെ ചിലരൊക്കെ ചില പ്രത്യേക ഘടകങ്ങൾ കൊണ്ട് രക്ഷപ്പെട്ടു. ഒരു സ്ഥാനത്തിനുവേണ്ടി പത്തുപേർ വടം വലിക്കുന്ന കോൺഗ്രസിൽ മുന്നോട്ടുപോകുന്നവനെ പാരവയ്ക്കാൻ നോക്കുന്ന കോൺഗ്രസിൽ മത്സരിക്കാൻ സീറ്റുകിട്ടുമെന്നൊക്കെ അതേ പാർട്ടിയിൽ ഇരുപത് കൊല്ലമോ മറ്റോ നിന്ന ടോം വടക്കൻ ആഗ്രഹിച്ചത് തന്നെ അത്ഭുതം, പരമമായ തെറ്റ്.

സീറ്റുകിട്ടാനുള്ള സാദ്ധ്യതാപട്ടികയിൽ വരുക എന്നതുപോലും പലർക്കും പണമുണ്ടാക്കാനുള്ള വഴിയാണ്. അങ്ങനെ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സമ്പന്നരാകുന്ന നേതാക്കൾ. അങ്ങനെ വിശാല അർത്ഥത്തിൽ ആലോചിച്ചു നോക്കിയാൽ ടോം വടക്കൻ ആഗ്രഹിച്ചതും തെറ്റല്ല എന്നു പറയണം. എന്തായാലും ഇപ്പോഴെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞത് നന്നായി. ഇനി ടോം വടക്കന്‍റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അമിത് ഷായും ശ്രീധരൻ പിള്ളയും സാധിച്ചുകൊടുക്കട്ടെ. ബിജെപിക്ക് വേണ്ടി കേരളമൊട്ടാകെ പാറിനടന്ന് പ്രചാരണം നടത്താൻ ടോം വടക്കൻ വരണം. രാഹുൽ ഗാന്ധിയുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കണം. രാഷ്ട്രീയം അവസരങ്ങളുടെ കലയാണ്. കിട്ടിയ അവസരം ടോം വടക്കൻ പാഴാക്കരുത്. ഞങ്ങൾ പാവം വോട്ടർമാർക്കും എന്തെങ്കിലുമൊക്കെ സന്തോഷം വേണ്ടേ?

അല്‍ഫോൺസ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ് ആകാമെങ്കിൽ ടോം വടക്കനും ആകാം

ബിജെപിയിൽ ചേർന്നതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് ടോം വടക്കൻ പ്രതികരിച്ചത് ഇങ്ങനെ, "ഞാനിപ്പോൾ മത്സരിക്കാനൊന്നുമില്ല, ഞാൻ ഉപാധികളില്ലാതെയാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഞാനൊന്നും പറഞ്ഞുതരേണ്ട കാര്യമില്ല"

അല്‍ഫോൺസ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ് ആകാമെങ്കിൽ ടോം വടക്കനും ആകാം. രാജ്യസഭ ഇല്ലെങ്കിൽ ഏതെങ്കിലും ബോർഡോ ഡയറക്ടർ പദവിയോ ഒക്കെ കൊടുക്കണം. ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന് ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഇങ്ങനെ പറഞ്ഞു "ക്രിസ്ത്യൻ വിശ്വാസികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി ഇപ്പോൾ ശക്തമാണ്. കേരളത്തിലെ ജനങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു." ഹൊ! എംപിമാരെയൊന്നും നൽകാത്തതിന് ഇത്രയും പ്രതികാരം ബിജെപിക്ക് ഉണ്ടാകുമെന്ന് കേരളം കരുതിയില്ല. എന്‍റെ ബിജെപി നേതാക്കളേ, ഇതിലും വലുതൊക്കെ, ഇതിലും നല്ലതൊക്കെ ഇനിയും തരുമല്ലോ, അല്ലേ?

Follow Us:
Download App:
  • android
  • ios