ഒല്ലൂര്‍ : ഏറ്റവും കൂടുതല്‍ സമയം തേനീച്ചകളെ ശരീരത്തില്‍ ചുമന്നുകൊണ്ട് നിന്നതിനുള്ള ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡാണ് നേച്ചറിനെ തേടിയെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് നടന്ന പ്രകടനം ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ അതിന്റെ രേഖകള്‍ കൈയിലെത്തുന്നതോടെ ലോകത്തില്‍ ഇതുവരെ ആര്‍ക്കും സാധിക്കാത്ത ഒന്നിന് നേച്ചര്‍ അര്‍ഹനാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തേനീച്ചകളോടൊപ്പം വളര്‍ന്ന, അവരെ കുറിച്ച് മാത്രം പഠിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ് ഇദ്ദേഹം. പിതാവ് സജയകുമാര്‍ തേനീച്ച കര്‍ഷകനാണ്. നാലാം ക്ലാസില്‍ വെച്ച് പെരിഞ്ചേരി എല്‍പി സ്‌കൂളില്‍ വച്ചായിരുന്നു നേച്ചറിന്റെ ആദ്യ പ്രകടനം. തുടര്‍ന്ന് ജവാഹര്‍ ബാലഭവനിലും മറ്റും പ്രകടനം നടത്തി. മറ്റ് പല വേദികളിലും പ്രകടനം ആവര്‍ത്തിച്ചതോടെയാണ് ലോക റെക്കോര്‍ഡിന് ശ്രമിക്കാനുള്ള ധൈര്യം ലഭിച്ചത്. ഇപ്പോള്‍ കര്‍ണാടക ധാര്‍വാര്‍ഡ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഈ 22കാരന്‍.

ചൈനക്കാരന്‍റെ 53 മിനിറ്റ് 34 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് പ്രകടനമാണ് നിഷ്പ്രയാസം നേച്ചര്‍ മറികടന്നത്. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വൈഗ രാജ്യാന്തര പ്രദര്‍ശനത്തിന്റെ ഭാഗമായാണ് നേച്ചറിന്റെ റെക്കോര്‍ഡ് പ്രകടനം നടന്നത്. 

ഗിന്നസ് ബുക്ക് അധികൃതരുടെ നിര്‍ദേശാനുസരണം നടത്തിയ പ്രകടനത്തില്‍ 250 മിനിറ്റ് (നാല് മണിക്കൂര്‍ 10 മിനിറ്റ്) നേരം തേനീച്ചകളെയും വഹിച്ച് നേച്ചര്‍ നിന്നു. നേച്ചറിന്റെ അനുജന്‍ നെക്ടറും പൊതുവേദിയില്‍ പ്രകടനം നടത്തി വരുന്നുണ്ട്. തേനീച്ചകളെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് സമ്പാദിക്കുകയാണ് രണ്ടു പേരുടെയും ഇപ്പോഴത്തെ ലക്ഷ്യം.