Asianet News MalayalamAsianet News Malayalam

അമ്മയുടെ നടത്തം

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികളുടെ നോവല്‍ മൂന്നാം ഭാഗം 

happy children's novel by sreebala k menon part 3
Author
Thiruvananthapuram, First Published Dec 21, 2018, 4:39 PM IST

അമ്മയ്ക്ക് ടി വി ഇഷ്ടമേയല്ല. അതിന്റെ മുന്നില് ഇരിക്കേ ഇല്ല. നൂനുവിനേയും കാണാന്‍ സമ്മതിക്കില്ല. പകരം കമ്പ്യൂട്ടറില് കുട്ടികള്‍ക്കുള്ള റൈംസ് ഇട്ട് കൊടുക്കും. എന്നിട്ട് നൂനു അത് കാണുമ്പോ മൊബൈലില്‍ വിരല് കൊണ്ട് മേലോട്ടും താഴോട്ടും തോണ്ടി തോണ്ടി അമ്മ ഇരിക്കും. നൂനു മൊബൈല്‍ ചോദിച്ചാ അമ്മ കൊടുക്കില്ല. ഒരിക്കല്‍ നൂനു അത് വെള്ളത്തിലിട്ടു. അറിയാതെ കൈയ്യില്‍ നിന്നും താഴെ പോയതാണ്. അതിന് ശേഷം നൂനുവിന് അമ്മ മൊബൈല്‍ കൈയ്യില്‍ കൊടുത്തിട്ടില്ല. ചിലപ്പോഴൊക്കെ നൂനുവിനെ പിടിച്ചു നിറുത്തി മൊബൈലില്‍ ഫോട്ടോ എടുക്കും. ഫോട്ടോ എടുക്കാനാണെന്നറിഞ്ഞാല്‍ നൂനു ഓടും.

happy children's novel by sreebala k menon part 3

എന്നും രാവിലെ നൂനുവിന്റെ  അമ്മ നടക്കാന്‍ പോവും. അപ്പ മടിയനാണ്. രാത്രി ഒരു പാട് നേരം ടിവി കണ്ടിരുന്നിട്ട് എട്ട് മണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങും. ഓഫീസില്‍ നിന്ന് വന്നാല്‍ ടിവിയുടെ മുന്നില്‍ തന്നെ ഇരിപ്പാണ് അപ്പ. കോട്ടിട്ട ചേട്ടന്‍മാരും സാരിയുടുത്ത ചേച്ചിമാരും വര്‍ത്താനം പറയുന്ന ചാനലുകള്‍ മാറി മാറി കണ്ടു കൊണ്ടിരിക്കും. ആരൊക്കെയോ ശബ്ദം ഉയര്‍ത്തി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയുന്നത് കേള്‍ക്കാം. ഇടയ്ക്ക് അമ്മൂമ്മ പോയി റിമോട്ട് എടുത്ത് ചാനല്‍ മാറ്റി വേറെ പ്രോഗ്രാം വെക്കും. എന്നിട്ട് ഉറക്കെയുറക്കെ ചിരിച്ചു കൊണ്ടിരിക്കും. അമ്മൂമ്മ ചാനല്‍ മാറ്റി ചിരിച്ച് മറിയുമ്പൊ അപ്പക്ക് ദേഷ്യം വരും. പക്ഷേ ഒന്നും മിണ്ടില്ല. കാല് ആട്ടി ആട്ടി മൊബൈലില്‍ കളിച്ച് കൊണ്ട് ഇരിക്കും. 

കുറച്ച് കഴിഞ്ഞ് അമ്മൂമ്മ എഴുന്നേറ്റ് പോവുമ്പൊ അപ്പൂപ്പന്‍ വന്ന് മൃഗങ്ങള്‍ ഉള്ള ചാനല്‍ വയ്ക്കും. എന്നിട്ട്  ഉറക്കെ പറയും 'മനുഷ്യന്മാരെ കണ്ടു കണ്ടു മടുത്തു'. ഉടനെ നൂനു അപ്പൂപ്പന്‍ പറയാറുള്ള അടുത്ത വാചകം ചാടി കേറി പൂരിപ്പിക്കും- 'മൃഗങ്ങളാ ഭേദം'. അപ്പൂപ്പന്‍ വയ്ക്കുന്ന ചാനലില്‍ ആനയും, സിംഹവും, പുലിയും, പാമ്പും, മാനും ഒക്കെ ഉണ്ട്. അവര് ഓടും, ചാടും, കുത്തി മറിഞ്ഞ് കളിക്കും, മരത്തില്‍ കേറും, പുഴയില്‍ വെള്ളം കുടിക്കും. നല്ല രസാണ് കാണാന്‍. ഒരു ദിവസം അപ്പൂപ്പന്‍ നൂനുവിനേയും കൂട്ടി സൂവില്‍ പോയി. പുലി, സിംഹം  കരടി, ജിറാഫ്, ആന -ഒക്കെ നേരിട്ട് കണ്ടു നൂനു. പക്ഷേ നൂനുവിന് ഇഷ്ടായില്ല. എല്ലാം ചുമ്മാ കൂട്ടില്‍ കിടക്കുന്നു. ഓട്ടവും ചാട്ടവും കളിയും ഒന്നും ഇല്ല. ചുമ്മാ കിടന്ന് ഉറക്കം. അപ്പ രാവിലെ കിടന്ന് ഉറങ്ങുന്ന പോലെ. പോത്ത് പോലെന്നാ അമ്മൂമ്മ പറയുക.

ഫോട്ടോ എടുക്കാനാണെന്നറിഞ്ഞാല്‍ നൂനു ഓടും

അമ്മയ്ക്ക് ടി വി ഇഷ്ടമേയല്ല. അതിന്റെ മുന്നില് ഇരിക്കേ ഇല്ല. നൂനുവിനേയും കാണാന്‍ സമ്മതിക്കില്ല. പകരം കമ്പ്യൂട്ടറില് കുട്ടികള്‍ക്കുള്ള റൈംസ് ഇട്ട് കൊടുക്കും. എന്നിട്ട് നൂനു അത് കാണുമ്പോ മൊബൈലില്‍ വിരല് കൊണ്ട് മേലോട്ടും താഴോട്ടും തോണ്ടി തോണ്ടി അമ്മ ഇരിക്കും. നൂനു മൊബൈല്‍ ചോദിച്ചാ അമ്മ കൊടുക്കില്ല. ഒരിക്കല്‍ നൂനു അത് വെള്ളത്തിലിട്ടു. അറിയാതെ കൈയ്യില്‍ നിന്നും താഴെ പോയതാണ്. അതിന് ശേഷം നൂനുവിന് അമ്മ മൊബൈല്‍ കൈയ്യില്‍ കൊടുത്തിട്ടില്ല. ചിലപ്പോഴൊക്കെ നൂനുവിനെ പിടിച്ചു നിറുത്തി മൊബൈലില്‍ ഫോട്ടോ എടുക്കും. ഫോട്ടോ എടുക്കാനാണെന്നറിഞ്ഞാല്‍ നൂനു ഓടും. നൂനുവിന് നാണമാണ്. ഫോട്ടോ ഇഷ്ടമല്ല. മൊബൈല്‍ താഴെ വെക്കുന്നത് വരെ നൂനു അമ്മയുടെ അടുത്ത് വരാതെ ഓടി മാറി നില്‍ക്കും. അപ്പൊ അമ്മ പറയും 'ഇങ്ങനെ ഒരു കുട്ടി'. 

ഇതൊക്കെ കണ്ട് അപ്പ അമ്മയെ കളിയാക്കി ചിരിച്ചിട്ട് പറയും 'അവള് എന്റെ മോളാ. ഫോട്ടോ ഞങ്ങള്‍ക്ക് അലര്‍ജിയാ'. 

അമ്മക്ക് രാവിലെ ആറു മണി കഴിഞ്ഞാ ഉറക്കം വരില്ല. നൂനുവും രാവിലെ നേരത്തെ എഴുന്നേല്‍ക്കും. അപ്പൊ അമ്മ പറയും 'നൂനു എന്റെ മോളാ. എന്നെപ്പോലെയാ'.  ഉറങ്ങുന്ന അപ്പയുടെ  മേത്ത് കയറി ഇരുന്ന് നൂനു തലമുടിയില്‍ പിടിച്ച് വലിക്കും, ചെവിയില്‍ ഊതും, തലയിണ എടുത്ത് മുഖത്ത് വയ്ക്കും. അപ്പക്ക് ഉറക്കത്തില്‍ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ പിന്നെ ദേഷ്യം കൊണ്ട് കണ്ണ് കാണില്ല. അപ്പ നൂനുവിനെ തല്ലാന്‍ പിടിക്കും. നൂനു  അപ്പയുടെ  കൈയ്യില്‍ കടിക്കും. എന്നിട്ട് ഓടി അടുക്കളയില്‍ ചെല്ലും. എന്നിട്ട് ഗ്യാസ് സ്റ്റൗ  പിടിച്ച് തിരിച്ച് കളിക്കും. അമ്മൂമ്മയും അമ്മൂമ്മയെ സഹായിക്കാന്‍ വരുന്ന ലില്ലി ആന്റിയും അത് കണ്ട് ബഹളം വെക്കും. ലില്ലി ആന്റി 'പോ കൊച്ചേ, ഇവിടുന്ന് പോ കൊച്ചേ' എന്ന് പറഞ്ഞ് നൂനുവിനെ ഓടിച്ച് വിടും. അമ്മൂമ്മ അപ്പൂപ്പനെ വിളിക്കും. അപ്പൂപ്പന്‍ പത്രത്തില്‍ മുഖം ഒളിപ്പിച്ച് കേള്‍ക്കാത്ത മട്ടില്‍ ഇരിക്കും. അമ്മ നൂനുവിനെ സ്‌ക്കൂട്ടറിന്റെ മുന്നില്‍ നിറുത്തി സ്റ്റേഡിയത്തിലേക്ക് നടക്കാന്‍ പോവുമ്പോള്‍ കൊണ്ടു പോകാന്‍ തുടങ്ങിയതോടെയാണ് വീട്ടില്‍ ബഹളം അവസാനിച്ച് അപ്പ സമാധാനത്തോടെ ഉറങ്ങാനും, അപ്പൂപ്പന്‍ പത്രം വായിക്കാനും, അമ്മൂമ്മയും ലില്ലി ആന്റിയും കൂടെ   അപ്പവും മുട്ട റോസ്റ്റും ഉണ്ടാക്കാന്‍ തുടങ്ങിയത്.

അമ്മ നല്ല സ്പീഡില്‍ നടക്കും. നൂനു കൂടെ എത്താന്‍ സ്പീഡില്‍ ഓടും

happy children's novel by sreebala k menon part 3

Illustration: Sumi K Raj

സ്‌റ്റേഡിയത്തില്‍ പോവാന്‍ നൂനുവിന് വലിയ ഉത്സാഹമാണ്. അവിടെ എന്തെല്ലാം കാണാന്‍ ഉണ്ടെന്നോ! ഒരു പാട് ആളുകള്‍ ഓടുന്നുണ്ടാവും. ചിലര് സ്പീഡില്‍, ചിലര് പതുക്കെ, ചിലര് ഓടുകയാണോ നടക്കുകയാണോ എന്ന് മനസ്സിലാവാത്ത പോലെ. ചിലര് ഒരു റൗണ്ട് നടന്നു എന്ന് വരുത്തിയിട്ട് ബഞ്ചില്‍ വന്നിരുന്ന് വര്‍ത്തമാനം പറയും. ചില ചേട്ടന്‍മാര് ഗ്രൗണ്ടില്‍ പന്ത് കളിക്കും. ചിലര് ക്രിക്കറ്റ്. അമ്മ നല്ല സ്പീഡില്‍ നടക്കും. നൂനു കൂടെ എത്താന്‍ സ്പീഡില്‍ ഓടും. കുറച്ച് കഴിയുമ്പൊ നൂനുവിന്  ഓടി വയ്യാതാവും. അപ്പൊ അമ്മയോട് എടുക്കാന്‍ പറഞ്ഞ് വാശി പിടിക്കും. അപ്പോഴേക്കും അമ്മയുടെ ഫ്രണ്ട് ഷീബ ആന്റി നടന്ന് കഴിഞ്ഞ് വരും. പിന്നെ രണ്ടാളും അവിടെ നിന്ന് കൈയും കാലും പൊക്കുകയും താക്കുകയും ചെയ്യും. പ്ലേ സ്‌കൂളില് വൈകുന്നേരം ടീച്ചര്‍ നൂനുവിനെ കൊണ്ട് വൈകുന്നേരത്തെ സ്‌നാക് ടൈമിന് മുമ്പ് ഇതൊക്കെ ചെയ്യിക്കാറുണ്ട്. യോഗ എന്നാണ് ഇതിന്റെ പേര്. അതൊക്കെ കഴിഞ്ഞ് അമ്മയും ഷീബ ആന്റിയും ജ്യൂസ് കുടിക്കാന്‍ പോവും. കാരറ്റ്, നെല്ലിക്ക, ഇഞ്ചി, കുക്കുമ്പര്‍ ഒക്കെ ഇട്ട ജ്യൂസ്. നൂനുവിന് ആ  ജ്യൂസ് ഇഷ്ടമല്ല. അതു കൊണ്ട് വീട്ടില്‍ നിന്ന് കൊണ്ട് വന്ന പാല് അമ്മ ബാഗില്‍ നിന്നും എടുത്ത് തരും. 

അങ്ങനെ ആ ദിവസം നൂനു പാല് കുടിച്ച് കൊണ്ട് നിക്കുമ്പോഴാണ് ഒരു അപ്പൂപ്പന്‍ ഓടുന്നത് കണ്ടത്.  വെളു വെളാ വെളുത്ത, നിറയെ രോമമുള്ള ഒരു നായക്കുട്ടിയും കൂടെ ഓടുന്നു. അത് കണ്ട നിമിഷത്തില്‍ പാലു കുടി നിര്‍ത്തി നൂനു ഉച്ചത്തില്‍ പറഞ്ഞു 'നൂനുവിനും വേണം പട്ടിക്കുട്ടി. വെളുവെളാ വെളുത്ത പട്ടിക്കുട്ടി'.     അമ്മ എത്ര പറഞ്ഞിട്ടും നൂനു വാശി പിടിച്ചു കൊണ്ടേയിരുന്നു. ഒരു വിധത്തിലാണ് അന്ന് അമ്മ നൂനുവിനെ വീടെത്തിച്ചത്.

ഹാപ്പി രണ്ടാം ഭാഗം ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios