Asianet News MalayalamAsianet News Malayalam

ആ ബെഡില്‍ റോസ് നിറമുള്ള ടര്‍ക്കിയില്‍  പൊതിഞ്ഞ് ഒറ്റയ്‌ക്കൊരു കുഞ്ഞ്!

ഒരു കയ്യകലത്തില്‍ രണ്ടുകട്ടിലില്‍ ഞാനും ആ കുഞ്ഞും. അമ്മയരികില്‍ ഇല്ലാത്ത കുഞ്ഞും കുഞ്ഞരികില്‍ ഇല്ലാത്തൊരമ്മയും. കണ്ണീര്‍ചാലുകള്‍ തലയിണ നനച്ചു എപ്പോഴോ ഉറങ്ങിപ്പോയി.ഫബീന റഷീദ് എഴുതുന്നു

hospital days by Fabeena Rasheed
Author
Thiruvananthapuram, First Published Jan 1, 2019, 5:06 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days by Fabeena Rasheed

ഇന്നു നിന്റെ പിറന്നാളാണ്. സ്വര്‍ഗത്തിലിരുന്നു നീയിന്നു ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാവും. എവിടെയോ ഒരമ്മ ഇന്നു നിന്നെയോര്‍ത്തു കരയുന്നുണ്ടാവും.  ആ അമ്മയറിയുന്നുണ്ടാവുമോ പേറ്റുവേദന മാറും മുമ്പേ മൂന്നാം ദിവസം വിടപറഞ്ഞ തന്റെ കുഞ്ഞ് ഇന്നും മറ്റൊരമ്മയുടെ നെഞ്ചിലെ വിങ്ങലാണെന്ന്.

പത്തൊമ്പതാം  വയസ്സില്‍,  ഒട്ടും സങ്കീര്‍ണ്ണതകളില്ലാതെ തന്റെ കടിഞ്ഞൂല്‍ കണ്‍മണിയെ കയ്യിലെടുത്തതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. വിചാരിച്ചതിലും എളുപ്പത്തില്‍ പ്രസവം. പൂര്‍ണ്ണാരോഗ്യവാനായ കുഞ്ഞ്... ആനന്ദലബ്ധിക്കിനി എന്തുവേണം!

പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്.  കൃത്യം പറഞ്ഞാല്‍ എട്ടാം നാളില്‍. ചെറിയൊരു ജലദോഷമെന്നു വിചാരിച്ചത് അതിലും വലുതെന്തോ ആണെന്ന് തിരിച്ചറിഞ്ഞ ദിവസം. 

കുഞ്ഞിനൊരു മൂക്കടപ്പേ പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഉള്ളില്‍ ന്യൂമോണിയ വേരുറപ്പിച്ചിരുന്നു.  അടുത്തുള്ള ആശുപത്രിയില്‍ കുഞ്ഞ് NICU വിലും ഞാന്‍ റൂമിലും. പിഴിഞ്ഞെടുത്ത പാല്‍ത്തുള്ളികളുമായി രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ ഉള്ള ഓട്ടം. മോള്‍ വരേണ്ട, വേറെ ആരെയെങ്കിലും വിട്ടാല്‍ മതിയെന്ന് നഴ്‌സുമാര്‍ പറയുമ്പോള്‍ തലകുനിച്ചു കാത്തുനില്‍ക്കും. കുഞ്ഞുഗ്ലാസ് വട്ടത്തിലൂടെ അവനെയൊന്ന് കാണിച്ചു തരുംവരെ. ഒടുവില്‍ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാന്‍ ഉപദേശിച്ചു ഡോക്ടര്‍മാര്‍.

പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്

അങ്ങനെ കുഞ്ഞുമായി ദൂരെ വലിയൊരു ആശുപത്രിയിലേക്ക്. ഓക്‌സിജന്‍ സഹായത്തോടെ ശ്വസിച്ചിരുന്ന കുഞ്ഞിനെ നേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അവിടെയെനിക്കൊരു റൂം എളുപ്പം കിട്ടില്ലെന്നറിഞ്ഞു. ഐസിയുവിന്റെ പുറത്തൊരു ബെഞ്ചില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍.

ഒടുവില്‍ കിട്ടിയത് അകലെയൊരു റൂം. പ്രസവിച്ചു കിടക്കേണ്ട സമയത്തു മണിക്കൂറുകള്‍ ഇടവിട്ടു കാതങ്ങള്‍ നടന്നും പടികേറിയും സ്റ്റിച്ചു പഴുത്തും നടുവേദനിച്ചും ബ്ലീഡിങ് കൂടിയും തളര്‍ന്ന നാളുകള്‍.

അവസ്ഥ കണ്ടു ദയതോന്നി ഡോക്ടര്‍ എനിക്കൊരു കട്ടില്‍ തന്നു ഐസിയുവില്‍. നാലുചുറ്റും കര്‍ട്ടന്‍ കൊണ്ടു വേര്‍തിരിച്ചൊരു ഒറ്റക്കട്ടില്‍. മണിക്കൂറുകള്‍ ഇടവിട്ടു വരുന്ന പാലിനായുള്ള വിളികാത്ത് ഞാനാ കട്ടിലില്‍ ചുരുണ്ടു കൂടി. മരവിക്കുന്ന തണുപ്പും ഞരക്കങ്ങളും കരച്ചിലും മെഷീനുകളുടെ മുരള്‍ച്ചയും... 

ഉറക്കം കിട്ടാതെ കിടന്ന ഒരു രാത്രിയില്‍ ആണ് ഞാനാ കുഞ്ഞിക്കരച്ചില്‍ കേട്ടത്. അതും എന്റെ തൊട്ടടുത്തു നിന്നു. ഞെട്ടിയെണീറ്റു കരച്ചില്‍ കേട്ട ഭാഗത്തെ കര്‍ട്ടന്‍ നീക്കി നോക്കി. ആ ബെഡില്‍ അതാ റോസ് നിറമുള്ള ടര്‍ക്കിയില്‍ പൊതിഞ്ഞൊരു കുഞ്ഞ്... ഒറ്റയ്ക്ക്!

ഓക്‌സിജന്‍ ട്യൂബോ വയറുകളോ ഒന്നുമില്ലാതെ ആരോ മറന്നു വച്ചെന്ന വണ്ണം. കുഞ്ഞിക്കൈകള്‍ ഉയര്‍ത്തി ചെറിയ ശബ്ദത്തില്‍ കരയുന്നു. ഞാനടുത്തു ചെന്നു മെല്ലെ തട്ടിക്കൊടുത്തു. പെട്ടെന്നങ്ങോട്ടു ചെറിയ കുപ്പിയില്‍ പാലുമായി നഴ്സ് വന്നു. എന്നെക്കണ്ടു ചിരിച്ചു. ഉറങ്ങിയില്ലേ എന്നന്വേഷിച്ചു. 'ഈ കുഞ്ഞെന്താ ഇവിടെ സിസ്റ്ററെ...' അടക്കാന്‍ വയ്യാത്ത ആകാംക്ഷയോടെ ചോദിച്ചു.

'അതിന്നലെ ഇവിടെ പിറന്നൊരു കുഞ്ഞാണ്. വൈകീട്ടു ഇങ്ങോട്ടു മാറ്റി'- നഴ്സ് പാല്‍ക്കുപ്പി ചുണ്ടില്‍ ചേര്‍ത്തുകൊടുത്തു.  'ഇവിടെയെന്താ? എന്‍ഐസിയുവില്‍  അല്ലേ കിടത്തണ്ടേ' എനിക്കു സംശയം മാറിയില്ല.

നഴ്സ് ചിരിച്ചുകൊണ്ടെന്നോടു പറഞ്ഞു: ഈ ഉണ്ണിക്ക് അതിന്റെ ആവശ്യം ഇല്ല.

ഒന്നും മനസിലാവാതെ ഞാന്‍ എന്റെ കട്ടിലില്‍ വന്നുകിടന്നു. ഉറങ്ങിയ കുഞ്ഞിനെ പുതപ്പിച്ചു പോകുമ്പോള്‍ കര്‍ട്ടന്‍ നേരേയിടണോ എന്നെന്നോട് അവര്‍ ചോദിച്ചു. വേണ്ടെന്നു ഞാന്‍ പറഞ്ഞു.

ഉറക്കം കിട്ടാതെ കിടന്ന ഒരു രാത്രിയില്‍ ആണ് ഞാനാ കുഞ്ഞിക്കരച്ചില്‍ കേട്ടത്

ഒരു കയ്യകലത്തില്‍ രണ്ടുകട്ടിലില്‍ ഞാനും ആ കുഞ്ഞും. അമ്മയരികില്‍ ഇല്ലാത്ത കുഞ്ഞും കുഞ്ഞരികില്‍ ഇല്ലാത്തൊരമ്മയും. കണ്ണീര്‍ചാലുകള്‍ തലയിണ നനച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

ഡ്യൂട്ടി മാറുന്ന നഴ്സ് മോണിംഗ് ഡ്യൂട്ടിക്കാരിയോട് സംസാരിക്കുന്നതും കേട്ടാണ് കണ്ണുതുറന്നത്. 'ഒന്നും ചെയ്യാനില്ല. ഇടക്കൊന്നു നോക്കിയാല്‍ മതി'

അപ്പോഴേക്കും ഡോക്ടര്‍ റൗണ്ട്‌സിനു എത്തി. എന്റെ കുഞ്ഞിന്റെ ഫയല്‍ നോക്കി ഇനി നേരിട്ടു ഫീഡ് ചെയ്തു തുടങ്ങാമെന്ന് പറഞ്ഞു. നോക്കിയിട്ടു ഇങ്ങോട്ടു മാറ്റിത്തരാം എന്നുപറഞ്ഞെന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് ആ കുഞ്ഞിന്റെ അടുത്തിരുന്നു ഒന്ന് നോക്കി എണീറ്റു പോയി.  

എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ചെറിയൊരു സമാധാനം എനിക്കു കിട്ടിയെങ്കിലും കണ്മുന്നിലുള്ള ഈ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കും എന്നോര്‍ത്ത് ഞാന്‍ ഉരുകാന്‍ തുടങ്ങി.

ഇപ്പുറത്തെ വെന്റിലേറ്ററില്‍ ഒരുപാടു വയസ്സുള്ളൊരു അപ്പൂപ്പന്‍ വന്നു. നേരെ മുന്നിലെ ബെഡില്‍ ഒരു പ്രായമുള്ള അമ്മയും. കര്‍ട്ടന്റെ വിടവിലൂടെ ആ അപ്പൂപ്പന്റെ നെഞ്ചിങ്ങിനെ ഉയര്‍ന്നുതാഴുന്നതും ആ അമ്മയുടെ ആക്രോശങ്ങളും ഞരക്കങ്ങളും കേട്ടും കണ്ടും ഞാന്‍ പകുതി മരിച്ചു.

ഭാഗ്യത്തിന് ഒരു കൂട്ടം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്നു. എന്നോടു വന്നു സംസാരിച്ചിരുന്നു. അവര്‍ ആ കുഞ്ഞിനെ എടുക്കാന്‍ മത്സരിച്ചു. കലപില കൂട്ടി കുറേനേരം.

ഞാനവരോട് ചോദിച്ചു, ആ കുഞ്ഞിനെപ്പറ്റി. മാറ്റാന്‍ കഴിയാത്തൊരു ഹൃദയവൈകല്യവുമായി പിറന്നുവീണതാണവള്‍ എന്ന അറിവ് എന്നെ പിടിച്ചുലച്ചു. മണിക്കൂറുകള്‍ മാത്രം ആയുസുള്ളൂ എന്നുള്ള വിധിയെയാണവള്‍ രണ്ടുദിവസമായി ഈ ബെഡില്‍ കിടന്നു നിശ്ശബ്ദം തോല്‍പ്പിക്കുന്നത്. അമ്മയെ കാണിക്കണ്ട എന്ന് കുടുംബം അഭ്യര്‍ത്ഥിച്ചത് കൊണ്ടാണ്  ഇവിടെയിങ്ങനെ കിടത്തിയിരിക്കുന്നത്.  

ഞാനവളെ വാങ്ങിയെടുത്തു. നല്ല ഇളംറോസ് നിറത്തില്‍ വട്ടമുഖം. നീലിച്ച കുഞ്ഞുചുണ്ടുകള്‍. അമ്മയുടെ ചൂടറിയാന്‍ ഭാഗ്യമില്ലാതെ പോയ കുഞ്ഞുനക്ഷത്രം. 

പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടു  ഞെട്ടിയുണര്‍ന്നു.

വൈകീട്ട് സന്ദര്‍ശനസമയം. ഞരങ്ങിക്കൊണ്ടിരിക്കുന്ന അമ്മച്ചിക്ക് അന്ത്യകുര്‍ബാന കൊടുക്കാനും കാണാനുമായി ഒരുകൂട്ടം ആള്‍ക്കാര്‍ കേറിവന്നു. അതിന്റെ കോലാഹലങ്ങള്‍ കേട്ടു ഞാനാ കുഞ്ഞിനെയും നോക്കി ഇരിക്കുമ്പോള്‍ പെട്ടെന്നൊരു ചെറുപ്പക്കാരന്‍ കര്‍ട്ടന്‍ നീക്കി കേറിവന്നു. കുഞ്ഞിനെ കോരിയെടുത്തു വിങ്ങിപ്പൊട്ടിക്കൊണ്ടു ഉമ്മവച്ചു. ഞാനെണീറ്റു തിരിഞ്ഞിരുന്നു. കണ്ണുനീരെന്റെ മാറിടം നനച്ചു പെയ്തുകൊണ്ടിരുന്നു.  

രാത്രിയില്‍ ആ കുഞ്ഞു മെല്ലെ കരഞ്ഞുകൊണ്ടിരുന്നു. അമ്മച്ചിയുടെ ഞരക്കങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. നഴ്‌സുമാര്‍ തിരക്കിലായിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ വന്നു പാലുണ്ടാക്കി. ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞു ഞാനതുവാങ്ങി.

ആ മോളെ മടിയിലെടുത്തിരുന്നു പാല്‍ കൊടുത്തു. മുഴുവന്‍ കുടിച്ചുറങ്ങിയപ്പോള്‍ ബെഡില്‍ കിടത്തി. ആ റോസ് ഷാളില്‍ മുഖം മാത്രം വെളിയിലാക്കി നന്നായി പൊതിഞ്ഞു. ബെഡിന്റെ സേഫ്റ്റിറെയിലിട്ടു ഞാന്‍ വന്നുകിടന്നുറങ്ങി. 

പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടു  ഞെട്ടിയുണര്‍ന്നു. കര്‍ട്ടന്‍ വിടവിലൂടെ അമ്മച്ചിയുടെ അന്ത്യനിമിഷങ്ങള്‍ കാണാമായിരുന്നു.  നഴ്സുമാര്‍ ഓടിനടന്നിരുന്നു. ഇപ്പുറത്തെ വെന്റിലേറ്ററില്‍ നിന്നു ആ അപ്പൂപ്പനെ ഒരു സ്‌ട്രെ്ച്ചറിലേക്കു മാറ്റി കൊണ്ടുപോയി. ബഹളങ്ങള്‍ മെല്ലെ അടങ്ങി. ഞാന്‍ ബെഡില്‍ വന്നിരുന്നു. മുന്നിലെ കര്‍ട്ടന്‍  പഴയതുപോലെ അടച്ചിരുന്നു. പേടിയോടെ ഞാനതു നീക്കി നോക്കി. ആ കുഞ്ഞവിടെ ഇല്ലായിരുന്നു!

നിര്‍വികാരതയോടെ ഇരുന്ന എന്റെ അരികിലേക്ക് പൊതിഞ്ഞു പിടിച്ച എന്റെ കുഞ്ഞുമായി നഴ്സ് വന്നു. കയ്യിലേക്ക് തന്നുകൊണ്ടു പറഞ്ഞു 'ഇന്നലെ നന്നായി ഉറങ്ങിയല്ലേ. ഇവിടെ നല്ല ബഹളമായിരുന്നു. മൂന്നാളും എക്‌സ്പെയര്‍ ആയി'!

കരയണോ ചിരിക്കണോ എന്നറിയാതെ ഞാന്‍ എന്റെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു മരം കണക്കെ ഇരുന്നു. എനിക്കു ചുറ്റും മൂന്നു കട്ടിലിലും മരണം വിരുന്നെത്തി ഇന്നലെ രാത്രിയില്‍. ഇനിയിവിടെ ആ അപ്പൂപ്പന്റെ നെഞ്ചിന്റെ ഉയര്‍ച്ചതാഴ്ചകളില്ല, അമ്മച്ചിയുടെ ഞരക്കങ്ങളോ ആക്രോശങ്ങളോ ഇല്ല, ഒന്നുറക്കെ കരയാന്‍ പോലും അറിയാത്ത ആ കുഞ്ഞുനക്ഷത്രമില്ല... 

ഞാനെണീറ്റു വേഗം വിടവുകളില്ലാതെ കാര്‍ട്ടനടച്ചു. ഇനിയും അതിഥികള്‍ വരുമിവിടെ. കാണാന്‍ കരുത്തില്ലെനിക്ക്.

 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios