Asianet News MalayalamAsianet News Malayalam

ഇങ്ങനെയും ഉണ്ടാവുമോ അമ്മമാര്‍?

തിരികെ ഡ്യൂട്ടി റൂമിലേക്ക് കയറിയപ്പോള്‍ രോഗിയുടെ വിവരങ്ങള്‍  തന്ന് അവള്‍ വിശ്രമിക്കാന്‍ പോയി. വയറുവേദനയായിട്ട് വന്നതാണ്, കൂടെ ആരുമില്ല. വയറ് ഒന്ന് പരിശോധിക്കാന്‍ പോലും സമ്മതിച്ചില്ല അതുകൊണ്ട് ഡോക്ടര്‍ ഇഞ്ചക്ഷനും യൂറിന്‍ ടെസ്റ്റും  എഴുതി വീണ്ടും വിശ്രമിക്കാന്‍ പോയി.

hospital days sajana joseph
Author
Thiruvananthapuram, First Published Dec 14, 2018, 4:18 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

hospital days sajana joseph

ആറു വര്‍ഷം മുമ്പാണ്. നഴ്‌സ് ആയി ജീവിതം ആരംഭിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍  അത്യാഹിത വിഭാഗത്തിലാണ് ഡ്യൂട്ടി. ഇന്നത്തെ പോലെയല്ല. അന്ന് രണ്ട് ഷിഫ്‌റ്റേ ഉള്ളൂ.  അതിനാല്‍ നൈറ്റ് ഷിഫ്റ്റ്  പതിനാല്  മണിക്കൂര്‍ ആണ്. അഞ്ച്  മണിക്ക് കേറണം.

തിരക്കില്ല എന്ന് ഭാവിക്കാനാണോ, അതോ പണം ലാഭിക്കാനായിരുന്നോ എന്നറിയില്ല, ഒരു സ്റ്റാഫും ഒരു ഇന്‍റേണ്‍ഷിപ്  സ്റ്റുഡന്‍റും മാത്രമേ ഡ്യൂട്ടിക്കുള്ളു. പിന്നെ എവിടെയെങ്കിലും ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ദിവസ വാടകയ്ക്ക് വരുന്ന ഒരു ഡോക്ടറും. അയ്യോ പറയാന്‍ മറന്നു. ഇരുന്നൂറ്റമ്പതു  ബെഡുള്ള ആ ഹോസ്പിറ്റലില്‍ ഒരു നൈറ്റ് സൂപ്പര്‍വൈസറും ഉണ്ടാകും. അതും മാനേജ്‌മെന്‍റ്  ഭാഗത്തുനിന്നും. പതിനാല് മണിക്കൂര്‍  ഡ്യൂട്ടി ഉള്ളതിനാല്‍ ഒരു മണിക്കൂര്‍ വിശ്രമമുണ്ട്.

അന്ന് നല്ല മഴയായിരുന്നു. തിരക്കേറിയ ദിവസം. സമയം പോയതറിഞ്ഞില്ല. തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ആദ്യം വിശ്രമിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഒരു രോഗിയുണ്ട്. ഡോക്ടര്‍ വീണ്ടും വിശ്രമിക്കാന്‍ പോയിരിക്കുന്നു. പതിനഞ്ചു ബെഡ്ഡുള്ള ആ അത്യാഹിത വിഭാഗത്തില്‍  രോഗി ഉള്ളിടത്ത് മാത്രമേ വെളിച്ചം ഇടാവൂ എന്നാണ് കര്‍ശന നിയമം. ചിലപ്പോഴൊക്കെ  ആരോ ഇരുട്ടില്‍ പല്ലിളിക്കുന്നത് പോലെ തോന്നാറുണ്ട്.

ശരീരത്തിന് ഇണങ്ങാത്ത രണ്ടിരട്ടി വലുപ്പമുളള ഒരു മാക്സിയാണ് അവള്‍ ധരിച്ചിരുന്നത്

തിരികെ ഡ്യൂട്ടി റൂമിലേക്ക് കയറിയപ്പോള്‍ രോഗിയുടെ വിവരങ്ങള്‍  തന്ന് അവള്‍ വിശ്രമിക്കാന്‍ പോയി. വയറുവേദനയായിട്ട് വന്നതാണ്, കൂടെ ആരുമില്ല. വയറ് ഒന്ന് പരിശോധിക്കാന്‍ പോലും സമ്മതിച്ചില്ല അതുകൊണ്ട് ഡോക്ടര്‍ ഇഞ്ചക്ഷനും യൂറിന്‍ ടെസ്റ്റും  എഴുതി വീണ്ടും വിശ്രമിക്കാന്‍ പോയി. റിസള്‍ട്ട് വന്ന ഉടനെ തന്നെ വിളിക്കാന്‍ പറഞ്ഞു കൊണ്ട്. 

യൂറിന്‍ എടുത്തു തന്നിട്ടില്ല. ഉറക്കത്തിന്‍റെ  ആലസ്യത്താലാണോ ക്ഷീണം കൊണ്ടാണോ എന്‍റെ അറിവില്ലായ്മ കൊണ്ടാണോ എന്നറിയില്ല, രോഗിയുടെ അടുത്തേക്ക് പോകാതെ അവിടെ തന്നെ ഇരുന്നു. എന്‍റെ മുന്നിലൂടെ അവര്‍ ഇടക്കിടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ട്. യൂറിന്‍ കിട്ടിയില്ല എന്ന് പറഞ്ഞു തിരിച്ചു വരുന്നു. 

ആ നടത്തത്തില്‍ ഞാനൊന്ന് അവരെ ശ്രദ്ധിച്ചു. സ്വന്തം ശരീരത്തിന് ഇണങ്ങാത്ത രണ്ടിരട്ടി വലുപ്പമുളള ഒരു മാക്സിയാണ് അവള്‍ ധരിച്ചിരുന്നത്. പതിനഞ്ചു മിനിറ്റിന് ശേഷം വീണ്ടും തിരിച്ചു വന്നു, ഒഴിഞ്ഞ കുപ്പിയുമായി. അരണ്ട വെളിച്ചത്തില്‍ അവരുടെ മുഖം കണ്ടപ്പോള്‍ വളരെയേറെ വേദന സഹിക്കുന്നുണ്ടെന്ന് തോന്നി. എന്നാലത് പ്രകടിപ്പിക്കുന്നില്ല.  

ഗ്‌ളൂക്കോസ് ഇട്ടിട്ടുണ്ടല്ലോ,  പിന്നെ എന്താണ് യൂറിന്‍ കിട്ടാത്തത്? എന്തോ ഒരു പന്തികേട് തോന്നി അടുത്ത് ചെന്ന് വേദന കുറവുണ്ടോ എന്ന് ചോദിച്ചു.

'കുറവുണ്ട്' അവള്‍ പറഞ്ഞു. എന്നാല്‍ മുഖത്തെ വേദനയുടെ ഭാവങ്ങള്‍ അവള്‍ക്ക് ഒളിക്കാന്‍ കഴിഞ്ഞില്ല. ചരിഞ്ഞാണ് കിടക്കുന്നത് മാക്സി ഒരു കൈകൊണ്ട് ഉയര്‍ത്തി പിടിച്ചിരിക്കുന്നു. 

'നേരെ കിടക്കൂ. വയറൊന്ന് നോക്കട്ടെ...'

'വേണ്ട, ഭയങ്കര വേദനയാണ്' എന്ന് പറഞ്ഞു കൊണ്ട് കാലു രണ്ടും ഇറുക്കി പിടിച്ചു കൊണ്ട് അവള്‍ ചരിഞ്ഞു കിടന്നു. പെട്ടെന്ന് അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ അവളുടെ വയറിന്‍മേല്‍ കൈ വച്ചു നോക്കി.

ഒരു നിമിഷം ശ്വാസം നിന്നു പോയി!

പൂര്‍ണഗര്‍ഭം! 

കയ്യില്‍ അവളുടെ വയര്‍ വലിഞ്ഞു മുറുകുന്നത് അറിയാമായിരുന്നു. ഒരു പൂര്‍ണ ഗര്‍ഭിണിയാണ് മുന്നില്‍ കിടക്കുന്നത് വേഗം തന്നെ സമനില വീണ്ടെടുത്ത് അവളോടു ചോദിച്ചു. 

'ഹേയ്, ഗര്‍ഭിണിയല്ല,' അതായിരുന്നു ഉത്തരം.

അവസാനം സകല ദേഷ്യത്തോടുകൂടി ആക്രോശിച്ചു: 'മര്യാദക്ക് സത്യം പറ, ഇല്ലെങ്കില്‍ പോലീസിനെ വിളിക്കും.'

പാവം! അതിലവള്‍ വീണു. മനസ്സ് തുറന്നു.

ആര്‍ക്കും അറിയില്ല. ഭര്‍ത്താവ് മരിച്ചു രണ്ടു വര്‍ഷമായി. അഞ്ചു വയസുള്ള ഒരു കുഞ്ഞുണ്ട്. തനിയെയാണ് താമസം. വേദന സഹിക്കാതായപ്പോള്‍ പോന്നതാണ്. ഇഞ്ചക്ഷന്‍ എടുത്ത് തിരിച്ചു പോകാനാണ് വന്നത്. അപ്പോഴാണ് യൂറിന്‍ എടുക്കാന്‍ പറഞ്ഞത്. മഴയായതിനാല്‍ തിരിച്ചു പോകാനും നിവൃത്തിയില്ല.

നഴ്‌സിന്‍റെ  അനാസ്ഥ മൂലം യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. അവളെ നേരെ കിടത്തി പരിശോധിച്ചു. 'ഈശ്വരാ...', അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസില്‍ ഉറക്കെ വിളിച്ചു. കുഞ്ഞിന്‍റെ തല എനിക്ക് കാണാമായിരുന്നു. അവള്‍ ഒരൊറ്റ തവണ കൂടി ബാത്ത് റൂമില്‍ പോയിരുന്നുവെങ്കില്‍ ഒറ്റ ദിവസം കൊണ്ട്  ഞാനൊരു താരമായി മാറിയേനെ! കുപ്രസിദ്ധയായ നഴ്‌സ്. പിറ്റേ ദിവസത്തെ പത്രത്തില് ആ വാര്‍ത്ത വരുമായിരുന്നു, 'നഴ്‌സിന്‍റെ  അനാസ്ഥ മൂലം യുവതി ക്ലോസറ്റില്‍ പ്രസവിച്ചു'.

ഞാന്‍ ഓടി ഡോക്ടറെയും സൂപ്പര്‍വൈസറേയും വിവരമറിയിച്ചു. അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു, ആരെയും അറിയിക്കരുതേ എന്ന്. 
എന്നാല്‍ അവരെത്തുമ്പോഴേക്കും എന്‍റെ കൈകളിലേക്ക് അവളൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സജ്ജീകരണങ്ങള്‍ കുറവായതിനാല്‍ വേഗം തന്നെ രണ്ടു പേരെയും ലേബര്‍ റൂമിലേക്ക്  മാറ്റി. 

കൃത്യം  ഒരു മണിക്കൂറ് കഴിഞ്ഞിട്ടുണ്ടാകും. കൂടെയുണ്ടായിരുന്നവളോട് സംഭവിച്ചത് വിവരിക്കവേ അതാ വരുന്നു അവള്‍! 'ഞാനൊന്നുമറിഞ്ഞില്ലേ, രാമനാരായണാ' എന്ന ഭാവത്തോടെ. ഒഴിഞ്ഞ വയറുമായി വരുന്ന അവളെ കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ഞങ്ങളാണ്. 

'എന്റെ ചെരുപ്പ് ഇവിടെ ഊരിയിട്ടിട്ടാ ഞാന്‍ ലേബര്‍  റൂമിലേക്ക് പോയത് അതിവിടെ ഉണ്ടോ?' കൂസലില്ലാതെ അവളുടെ ചോദ്യം. 

ഡ്യൂട്ടി കഴിഞ്ഞതും ഞാനോടി, ലേബര്‍ റൂമിലേക്ക്. എന്‍റെ ജീവിതത്തിലെ കറുത്ത അധ്യായമാകേണ്ടിയിരുന്ന ആ കുഞ്ഞിനെ ഒന്ന് കൂടി കാണുവാന്‍. എന്നാല്‍ കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ല.  കുഞ്ഞിനെ കഞ്ഞുങ്ങളുടെ NICU ലോട്ട് മാറ്റിയിരുന്നു.

മനസില്‍ ഒരു കുന്നോളം സങ്കടവുമായിട്ടാണ് അന്ന് കോഫി കുടിക്കാനായി ജോസേട്ടന്‍റെ  കാന്‍റീനിലോട്ട് പോയത്.  ജോസേട്ടനോട് ഒരു കോഫി പറഞ്ഞ് അപ്പുറത്തെ മേശയിലോട്ട് ഒന്ന് കണ്ണോടിച്ചതാണ്, അമ്പരന്നു പോയി!

അന്ന് പ്രതികരിക്കാന്‍ കെല്‍പ്പില്ലാതെ പോയതിന് ഇന്ന് ഞാന്‍ ഖേദിക്കുന്നൂ

അവിടെ അതാ ജോലിക്കാരന്‍ രവിയേട്ടനോട് കുശലം പറഞ്ഞു ചായയും പഴംപൊരിയും കഴിക്കുന്നൂ നമ്മുടെ കഥാനായിക! കൊണ്ടുവന്ന ചായ തൊണ്ടയില്‍ കൂടി ഇറക്കാന്‍ വയ്യാതായി. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല ഇറങ്ങി നടന്നു. തിരിച്ചു വൈകുന്നേരം ഡ്യൂട്ടിക്ക് കയറിയപ്പോള്‍ ആദ്യം തിരഞ്ഞത് അവളുടെ കേസ് ഷീറ്റായിരുന്നു. എന്നാല്‍, അങ്ങനെ ഒരാള്‍ അവിടെ വന്നിട്ടില്ല എന്ന രീതിയില്‍ എല്ലാ തെളിവുകളും തുടച്ചു മാറ്റപ്പെട്ടിരുന്നു. 

കുഞ്ഞിനെ കാണാന്‍ നവജാതശിശുക്കളുടെ ഐസിയുവിലേക്ക് ചെന്നുനോക്കി. അതും അവിടെ ഉണ്ടായിരുന്നില്ല. ഏതോ അനാഥലയത്തിലേക്ക് മാറ്റിയിരുന്നു. അന്ന് പ്രതികരിക്കാന്‍ കെല്‍പ്പില്ലാതെ പോയതിന് ഇന്ന് ഞാന്‍ ഖേദിക്കുന്നൂ. 

കുഞ്ഞേ, മാപ്പ്. കുഞ്ഞേ, ഇന്നിപ്പോ ആറു വയസ്സുണ്ടാകും നിനക്ക്. ഞാനന്ന് ശബ്ദിച്ചിരുന്നുവെങ്കില്‍ അര്‍ഹമായതൊന്നും നിനക്ക് നഷ്ടമാകില്ലായിരുന്നു. ഈ ലോകം നിന്നെ അനാഥയെന്ന് വിളിക്കില്ലായിരുന്നു.

ഒരായിരം വട്ടം ക്ഷമ ചോദിക്കുന്നൂ നിന്നോട്. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios