പിന്നീട്, ബംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ ഞാന്‍ ഐ.ഐ.എമ്മിന് ശ്രമിച്ചു. അങ്ങനെ, ഒരു ദിവസം രാത്രി എനിക്കൊരു ഫോണ്‍ വന്നു. അച്ഛന്‍ മരിച്ചുവെന്നായിരുന്നു വിവരം. അതോടെ എന്‍റെ ജീവിതമാകെ മാറിമറിഞ്ഞു. ഐ.ഐ.എമ്മില്‍ കിട്ടിയതോടെ ഞാന്‍ നാട്ടിലേക്ക് തിരികെ വന്നു.  

മുംബൈ: പ്രണയം തകര്‍ന്നുപോയാല്‍ ജീവിതം തന്നെ അവസാനിച്ചതുപോലെയാണോ? അതങ്ങനെയല്ല, അവരവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയും, സ്വയം സ്നേഹിക്കുകയും ചെയ്താല്‍ മതി ജീവിതം അടിപൊളിയാണെന്നാണ് ഈ പെണ്‍കുട്ടി സ്വന്തം അനുഭവത്തിലൂടെ പറയുന്നത്. 

ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രശസ്തി സിങ് എന്ന ലക്നൌ സ്വേദിശിയായ പെണ്‍കുട്ടി തന്‍റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അച്ഛനെ മാനസികമായി ആശ്രയിച്ചായിരുന്നു എപ്പോഴും താന്‍ ജീവിച്ചിരുന്നത്. പ്രണയത്തിലായപ്പോള്‍ കാമുകനെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍, അച്ഛന്‍റെ മരണത്തോടെ ജീവിതം ആകെ മാറിത്തുടങ്ങി. പിന്നീട്, പ്രണയവും തകര്‍ന്നു. മൂന്നു മാസത്തോളം കരഞ്ഞിരുന്നു. പക്ഷെ, പിന്നീട് ജീവിതം മാറി. തന്‍റെ തന്നെ ഇഷ്ടങ്ങള്‍ കണ്ടെത്തി. 

ആദ്യം കുറേ ജോലിയൊക്കെ നോക്കി. പിന്നീട്, സ്റ്റാന്‍ഡ് അപ് കോമഡിയില്‍ കഴിവ് തെളിയിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയുമായിരുന്നുവെന്ന് പ്രശസ്തി പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഞാനൊരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. പിന്നീട്, ഒരു കോളേജില്‍ പഠിക്കാന്‍ പോയി. അവിടെ വച്ചാണ് പ്രണയത്തിലാകുന്നത്. ഞാന്‍ എന്തൊക്കെ ആയിത്തീരണമെന്ന് ആഗ്രഹിച്ചിരുന്നോ അതായിരുന്നു അയാള്‍. ഐ.ഐ.ടി ബിരുദധാരിയുമായിരുന്നു. ആളുടെ കൂടെ ലണ്ടനിലേക്ക് പോകണമെന്നും എന്‍റെ കപ്കേക്ക് ഷോപ്പ് തുടങ്ങണമെന്നും ഒക്കെ ഞാനാഗ്രഹിച്ചിരുന്നു. ഇതിനെല്ലാം പുറമേ ആദ്യാനുരാഗം എല്ലാമായിരുന്നുവെന്നും ഞാന്‍ കരുതിയിരുന്നു.

പിന്നീട്, ബംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ ഞാന്‍ ഐ.ഐ.എമ്മിന് ശ്രമിച്ചു. അങ്ങനെ, ഒരു ദിവസം രാത്രി എനിക്കൊരു ഫോണ്‍ വന്നു. അച്ഛന്‍ മരിച്ചുവെന്നായിരുന്നു വിവരം. അതോടെ എന്‍റെ ജീവിതമാകെ മാറിമറിഞ്ഞു. ഐ.ഐ.എമ്മില്‍ കിട്ടിയതോടെ ഞാന്‍ നാട്ടിലേക്ക് തിരികെ വന്നു. 

ഒറ്റ രാത്രി കൊണ്ട് ഞാന്‍ വളര്‍ന്നു തുടങ്ങി. അതുവരെ ഞാന്‍ അച്ഛനെ വല്ലാതെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട്, കാമുകനേയും. അതുപോരാ എന്ന് തോന്നി. എന്‍റെ കാര്യങ്ങളും, ഇഷ്ടങ്ങളുമെല്ലാം ഞാന്‍ തന്നെ കണ്ടെത്തണമെന്നും. പക്ഷെ, പിന്നീട്, ഞാനും അവനും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങി. അതോടെ ആ പ്രണയം തകര്‍ന്നു. 

മൂന്നുമാസത്തോളം ഞാന്‍ കരഞ്ഞു. പക്ഷെ, കോളേജിലെ തിരക്കുകളില്‍ ഞാനത് മറന്നു. ഇരുപത്തിയാറ് വയസായപ്പോഴേക്കും എല്ലാവരുടെയും കല്ല്യാണം കഴിഞ്ഞു. എല്ലാവരും എന്നോടും കല്ല്യാണത്തെ കുറിച്ച് പറഞ്ഞു തുടങ്ങി. അമ്മയ്ക്കായിരുന്നു വലിയ വിഷമം. പക്ഷെ, ഞാനപ്പോഴും ചിന്തിച്ചത്, ഈ ഇരുപത്തിയാറ് വയസായിട്ടും ഞാനെന്താണ് സ്വന്തമായി ചെയ്തിട്ടുള്ളതെന്നായിരുന്നു.

അതിനിടെ മുംബൈയിലെ ഒരു ചാനലില്‍ ജോലി കിട്ടി. അവിടെ വച്ച് ഒരാളെ കണ്ടെത്തി കല്ല്യാണം കഴിച്ചേക്കാമെന്ന് ഞാനും തീരുമാനിച്ചു. പക്ഷെ, അതൊന്നും പറ്റിയില്ല. പിന്നീടാണ് ഞാനെന്‍റെ വഴി കണ്ടെത്തുന്നത്. ഞാന്‍ ഇംപ്രോവ് (improv) ക്ലാസിനു ചേര്‍ന്നു.

ചെറിയ സദസിനു മുന്നില്‍ കോമഡി അവതരിപ്പിച്ചു തുടങ്ങി. ആളുകള്‍ അതിഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ഞാന്‍ സ്റ്റാന്‍ഡ് അപ് കോമഡി എന്ന പ്രൊഫഷന്‍ തിരഞ്ഞെടുത്തു. ആളുകളെല്ലാം എന്‍റെ കോമഡി കേട്ട് ചിരിക്കുന്നു. ഞാനവരെ ചിരിപ്പിക്കുന്നു. അപ്പോള്‍, ഞാനെന്നോട് തന്നെ പ്രണയത്തിലാകുന്നു. ആദ്യാനുരാഗം അല്ല മികച്ചത്, ആത്മാനുരാഗമാണ്.