ആ സമയം കമലേഷ് കുമാരിയുടെ കയ്യില്‍ യാതൊരു അയുധവുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് ഒരു വാക്കി ടോക്കി മാത്രമാണ്. ആ സമയത്ത് പാര്‍ലമെന്‍റില്‍ നിയമിക്കപ്പെട്ടിരുന്ന പാരാ മിലിട്ടറി വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ആയുധം കൊടുത്ത് തുടങ്ങിയിരുന്നില്ല. 

അഞ്ചുപേരടങ്ങുന്ന തീവ്രവാദി സംഘം, എല്ലാവരുടേയും കയ്യില്‍ അപകടകരമായ ആയുധങ്ങള്‍. 2001 ഡിസംബര്‍ 13 -നാണ് അവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് അക്രമിച്ചത്. 

ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇത്. 2001 ഡിസംബര്‍ 13 -ന് പാര്‍ലമെന്‍റില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരിലൊരാളായിരുന്നു കംലേഷ് കുമാരി യാദവ്. അയണ്‍ ഗേറ്റ് നമ്പര്‍ ഒന്നില്‍ നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിളായിരുന്നു അവര്‍. അതിഥികളെയും മറ്റും പരിശോധിക്കുന്ന സ്റ്റാഫുകള്‍ക്കൊപ്പമായിരുന്നു അവരും. അവര്‍ക്കാവശ്യമായ പിന്തുണ കൊടുക്കുകയായിരുന്നു ചെയ്യാനുണ്ടായിരുന്നത്. 

ഇതേ ഗേറ്റിലൂടെ തന്നെയായിരുന്നു കേന്ദ്രമന്ത്രിമാരും, എം.പി മാരും മറ്റ് ഉന്നതരും അകത്തേക്ക് കടന്നിരുന്നതും. 40 മിനിറ്റ് മാത്രം കഴിഞ്ഞതോടെ പാര്‍ലമെന്‍ററി സെഷന്‍ മാറ്റിവച്ചു. വേറൊരു ദിവസവും ഇല്ലാത്തത്ര വിജിലന്‍റായിരുന്നു അന്ന് അവിടെ ഓരോ ഉദ്യോഗസ്ഥരും. ആ സമയത്താണ് ഒരു വെള്ള അംബാസിഡര്‍ ഗേറ്റിനടുത്തൂടെ കടന്നുപോയത്. അതില്‍ മന്ത്രിമാരുടേതെന്ന പോലെ ലൈറ്റും ബോര്‍ഡുമുണ്ടായിരുന്നു. 

മറ്റേതെങ്കിലും ദിവസമായിരുന്നുവെങ്കില്‍ ഏതോ വി വി ഐ പിയുടെ കാറാണെന്ന് കരുതി അത് കടത്തിവിടുമായിരുന്നു ഗാര്‍ഡുകള്‍. എന്നാല്‍, അന്ന് കംലേഷ് കുമാരിക്ക് എന്തോ എവിടെയോ പന്തികേട് തോന്നി. ഗേറ്റിനകത്ത് കടന്നതും സ്പീഡ് നിയന്ത്രിക്കുകയോ, കുറക്കുകയോ ചെയ്യുന്നതിന് പകരം കാറിന്‍റെ സ്പീഡ് കൂട്ടുകയായിരുന്നു. 

ആ സമയം കമലേഷ് കുമാരിയുടെ കയ്യില്‍ യാതൊരു അയുധവുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് ഒരു വാക്കി ടോക്കി മാത്രമാണ്. ആ സമയത്ത് പാര്‍ലമെന്‍റില്‍ നിയമിക്കപ്പെട്ടിരുന്ന പാരാ മിലിട്ടറി വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ആയുധം കൊടുത്ത് തുടങ്ങിയിരുന്നില്ല. 

കമലേഷ് കുമാരി അതൊന്നും കണക്കിലെടുക്കാതെ കാറിനെ പിന്തുടര്‍ന്നു. അപ്പോഴേക്കും വലിയ ആയുധങ്ങളുമായി അഞ്ചുപേര്‍ കാറില്‍ നിന്നും പുറത്തിറങ്ങി കെട്ടിടത്തിനകത്തേക്ക് കടക്കുന്നതും അവര്‍ കണ്ടിരുന്നു. 

അവര്‍ അക്രമത്തിന് തയ്യാറെടുക്കുമ്പോഴേക്കും വാക്കിടോക്കിയിലൂടെ കമലേഷ് കുമാരി അക്രമത്തെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഉടനെ തന്നെ ഗേറ്റ് നമ്പര്‍ 11 -ന് അടുത്തുള്ള കോണ്‍സ്റ്റബിള്‍ സുഖ്വിന്ദര്‍ സിങ്ങിനടുത്തെത്തിയിരുന്നു. സിആര്‍പിഎഫ് ഏജന്‍റിനടുത്ത് അവരുടെ മുന്നറിയിപ്പ് എത്തിയിരുന്നു. അതേസമയം തന്നെ തീവ്രവാദികള്‍ക്കും ആ മുന്നറിയിപ്പ് കിട്ടിയിരുന്നു. അവര്‍ വനിതാ കോണ്‍സ്റ്റബിളിനെ തിരിച്ചറിഞ്ഞു. യാതൊരു ആയുധവുമില്ലാതെ നില്‍ക്കുന്ന അവര്‍ക്കുനേരെ വെടിയുതിര്‍ത്തു. 11 ബുള്ളറ്റുകളാണ് അവരുടെ നെഞ്ചില്‍ തുളച്ചുകയറിയത്. 

2001 -ലെ പാര്‍ലമെന്‍റ് ആക്രമത്തിലെ ആദ്യത്തെ ഇര കമലേഷ് ആയിരുന്നു. പിറകെ മറ്റു കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. 2002-ല്‍ അവരെ അശോക ചക്ര നല്‍കി ആദരിച്ചു. അശോക ചക്ര നല്‍കി ആദരിക്കപ്പെടുന്ന ആദ്യ വനിതാ കോണ്‍സ്റ്റബിളായിരുന്നു അവര്‍.