ബീഫ് നിരോധിച്ചും അറവ് ശാലകള്‍ അടച്ച് പൂട്ടിയും ഭക്ഷണസ്വാതന്ത്രത്തില്‍ പാറ്റ ഇടുന്നത് പോട്ടെ, മൃഗശാലകളിലെ മാംസഭുക്കുകളായ സിംഹത്തിന്റെയും പുലിയുടെയുമൊക്കെ കാര്യമോ ? ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറവ് ശാല അടച്ച് പൂട്ടല്‍ പാവം സിംഹങ്ങളുടെ വയറ്റത്തടിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അനധികൃത അറവ് ശാലകള്‍ അടച്ച് പൂട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് നേരിട്ട ബീഫ് ക്ഷാമം മൂലം മിക്ക മൃഗശാലകളും അടച്ച് പൂട്ടലിന്റെ വക്കിലാണ്. ബീഫ് ക്ഷാമത്തെ തുടര്‍ന്ന് പട്ടിണിയിലായ മൃഗങ്ങള്‍ വയലന്റ് ആയതോടെ കാണ്‍പൂരിലെ മൃഗശാല അടച്ച് പൂട്ടി.

ഇപ്പോഴിതാ ബീഫിന് പകരം കിട്ടിയ ചിക്കനോടും നോ പറഞ്ഞിരിക്കുകയാണ് എത്ത്‌വാഹ് സിംഹപാര്‍ക്കിലെ സിംഹങ്ങള്‍. ഗര്‍ഭിണിയായ സിംഹമടക്കം ചിക്കനോട് മുഖം തിരിച്ചതോടെ പട്ടിണിയിലായിരിക്കുകയാണ്. പാവം മിണ്ടാപ്രാണികളെപ്പോലും ദുരിതത്തിലാക്കിയ തീരുമാനം മൂലം ഇനി എന്ത് ചെയ്യുമെന്ന ധര്‍മ്മ സംഘടത്തിലാണ് മൃഗശാലാ അധികൃതരും.

ലക്‌നൗവിലെ മൃഗശാലയിലെക്ക് ദിവസേന 235 കിലോ മാസമാണ് ഒരു ദിവസം എത്തിയിരുന്നത്. സിംഹം, കടുവ, വെള്ളക്കടുവ, കരിമ്പുലി, കാട്ട് പൂച്ചയടക്കം 47 ഇനം മൃഗങ്ങള്‍ക്കായി എത്തിയിരുന്ന ഇറച്ചി അറവ് ശാല നിരോധനത്തോടെ എത്താതായി. ഇതോടെ മൃഗങ്ങള്‍ പട്ടിണിയിലുമായി.

കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നാല് മാംസ വില്‍പ്പനശാലകളും അടച്ചിട്ടതിനെ തുടര്‍ന്ന് കാണ്‍പൂരിലെ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇവിടത്തെയും മൃഗങ്ങള്‍ പട്ടിണിയിലായി. ചിക്കന്‍ കൊടുത്തിട്ട് മൃഗങ്ങള്‍ക്ക് വേണ്ട. മിണ്ടാപ്രാണികളെ പട്ടിണിക്കിട്ടിട്ടും മൃഗസ്‌നേഹിയായ മനേക ഗാന്ധി ഇതുവരെ ഒന്നും പ്രതികരിച്ചില്ല. തെരുവ് നായ്ക്കളോട് മാത്രമാണ് മനേഗാ ഗാന്ധിക്ക് സ്‌നേഹം ഉള്ളതെന്നാണ് വിമര്‍ശകരുടെ ചോദ്യം.

എന്തായാലും വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തുന്ന യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി നരേന്ദ്രമോദി പ്രഖ്യാപിക്കുമ്പോഴെ അവിടത്തെ ജനത തങ്ങള്‍ നേരിടേണ്ട ദുരിതത്തെ പറ്റി ചിന്തിച്ചിരിക്കും. എന്നാല്‍ പാവം മൃഗങ്ങള്‍ ഇങ്ങനെയൊരു ദുരിതിം പ്രതീക്ഷിച്ചുകാണില്ല.