സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള 'മീ ടൂ കാമ്പയിന്‍' ലോകത്തെല്ലായിടത്തും ശ്രദ്ധ നേടുന്നതിനിടെയാണ് ആസ്ട്രേലിയയുടെ ഈ തീരുമാനം

സിഡ്‌നി:തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള മീ ടൂ കാമ്പയിന്‍ ലോകത്തെല്ലായിടത്തും ശ്രദ്ധ നേടുന്നതിനിടെയാണ് ആസ്ട്രേലിയയുടെ ഈ തീരുമാനം.അന്വേഷണത്തിന്‍റെ ചുമതല ആസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനാണ്. കമ്മീഷന്‍ ഇത്തരം പരാതികള്‍ സ്വീകരിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടേയും സാങ്കേതികവിദ്യായുടേയും പങ്കാളിത്തം ഇതിനായി ഉറപ്പുവരുത്താനും ശ്രമിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വളരെ ഗൌരവമായാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ കാണുന്നത്. തൊഴിലിടങ്ങളിലെന്നല്ല ഒരിടത്തും ലൈംഗികാതിക്രമങ്ങള്‍ സഹിക്കേണ്ടതില്ല. അത് സ്ഥാപനത്തിന്‍റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കും, ജീവനക്കാര്‍ വിരമിക്കാനും മറ്റും കാരണമാകുമെന്നും വനിതാ വകുപ്പിന്‍റെ മന്ത്രി കെല്ലി ഒ ഡോയര്‍ പറഞ്ഞു. ആസ്ട്രേലിയയില്‍ 15 വയസിനു മുകളിലുള്ളവരില്‍ 20 ശതമാനവും ലൈംഗികാതിക്രമത്തിന് ഇരയാവുന്നുണ്ട്. അതില്‍ 68 ശതമാനവും തൊഴിലിടങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 

മീ ടൂ കാമ്പയിന്‍ ചര്‍ച്ചയായതിനു പിന്നാലെ ബ്രിട്ടനിലും ഇതേതരത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തൊഴില്‍മേഖലയിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ അന്താരാഷ്ട്രതലത്തില്‍ കരടുനയം രൂപീകരിക്കുമെന്ന് യു.എന്‍ തൊഴില്‍ സമിതിയും പറഞ്ഞിരുന്നു.