Asianet News MalayalamAsianet News Malayalam

സത്യത്തില്‍, സാറിന്റെ ഉടുപ്പില്‍  മഷി കുടഞ്ഞത് ആരായിരുന്നു?

my teacher samson mathew punalur
Author
Thiruvananthapuram, First Published Dec 6, 2017, 5:39 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപികയെക്കുറിച്ചാണ് ഈ കുറിപ്പുകള്‍.

my teacher samson mathew punalur

ഗ്രാമത്തില്‍ പുതുതായി തുടങ്ങിയ ഹൈസ്‌കൂളിലെ  മൂന്നാമത്തെ ബാച്ചുകാരന്‍ ആയിരുന്നു ഞാന്‍.  ചുടുകട്ടയുടെ മണമുള്ള ക്ലാസ് റൂമുകളില്‍ ഇരുന്നു ചരിത്രവും ഭുമിശാസ്ത്രവും കണക്കുമൊക്ക പഠിച്ചു ഞങ്ങള്‍. ക്ലാസ് റൂമിന്റെ തറ പ്ലാസ്റ്റര്‍ ചെയ്യാത്തതിനാല്‍ പാദങ്ങളില്‍ അപ്പടി ചെമ്മണ്ണായിരിക്കും. ഒരു കുന്നില്‍ചരുവില്‍ ആയിരുന്നു സ്‌കൂള്‍. ദൂരെ തോടും വയലേലകളും റബ്ബര്‍ തോട്ടങ്ങളും കാണാം.  വയലിറങ്ങി റബ്ബര്‍തോട്ടം കടന്നാല്‍ എത്തുക കല്ലടയാറ്റില്‍.  പഠനത്തോടൊപ്പം വയലിലും തോട്ടിലും പുഴയിലുമൊക്കെ അലഞ്ഞു നടന്നു പ്രകൃതിയെ തൊട്ടറിയുവാന്‍ പറ്റിയ ഇടമായിരുന്നു ആ സ്‌കൂള്‍.  തരം കിട്ടിയപ്പോഴൊക്ക ഞങ്ങള്‍ അവിടെ മേഞ്ഞു നടന്നു.  പത്താംക്ലാസ്സില്‍ എത്തിയതോടെ കാര്യങ്ങള്‍ക്കു ഒക്കെ ഒരു ഇരുത്തം വന്നു; പഠിക്കണം എന്ന ഒരു തോന്നല്‍.  നന്നായി പഠിച്ചില്ലെങ്കില്‍ എനിയ്ക്ക് വളര്‍ത്തുവാന്‍ രണ്ടു പോത്തുകളെ വാങ്ങിത്തരും എന്നു അപ്പന്റെ ഭീഷണി.

ക്ലാസിലെ സമര്‍ത്ഥരായ കുട്ടികളില്‍ ഒരാളായിരുന്നു ഞാന്‍. എനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപകരില്‍ ഒരാളായിരുന്നു കെമിസ്ട്രി പഠിപ്പിച്ച രാധാമണി ടീച്ചര്‍.  മൂലകങ്ങളും രാസസമവാക്യങ്ങളുമൊക്കെ ഞങ്ങളെ അരച്ചുകലക്കി പഠിപ്പിച്ചു ടീച്ചര്‍.  പാഠങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്നവിധം പഠിപ്പിക്കുവാന്‍ മിടുക്കി. ടീച്ചര്‍ പഠിപ്പിച്ചാല്‍ പിന്നെ വീട്ടില്‍ പോയി അത് പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.  ഒരു വിധം നന്നായി പഠിക്കുന്ന എന്നോട് ടീച്ചര്‍ക്ക് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. എന്നാല്‍ ഒരു തെറ്റിദ്ധാരണ നിമിത്തം ഓണപരീക്ഷയ്ക്കുശേഷം ടീച്ചര്‍ എന്നെ തീരെ ശ്രദ്ധിക്കാതായി.  

അതിന് കാരണമായി തീര്‍ന്ന സംഭവം ഇങ്ങനെ:  ഒരു ദിവസം ടീച്ചര്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്നെ ബ്ലാക്ക് ബോര്‍ഡ് തുടയ്ക്കുവാന്‍ ഏല്‍പ്പിച്ചു.  ക്ലാസ്സിലെ ഡസ്റ്റര്‍ തപ്പിയിട്ട് കിട്ടിയില്ല.  ടീച്ചര്‍ തന്റെ കൈയ്യിലിരുന്ന പേപ്പര്‍കെട്ടില്‍ നിന്നു കുറെ പേപ്പര്‍ വലിച്ചെടുത്തു എനിയ്ക്ക് ബോര്‍ഡ് തുടയ്ക്കുവാന്‍ തന്നു.  ഞാന്‍ ബോര്‍ഡ് തുടച്ചിട്ടു നോക്കിയപ്പോള്‍ ആ പേപ്പര്‍ ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന മിടുക്കനായ ഒരു കുട്ടിയുടെ ഉത്തരകടലാസ് ആയിരുന്നു. ക്ലാസ്സില്‍ മുമ്പ് നോക്കികൊടുത്ത പേപ്പര്‍ ആയതിനാല്‍ ടീച്ചറും അതത്ര ശ്രദ്ധിച്ചിരുന്നില്ല.  ഞാന്‍ ആ ചുരുട്ടി ബോര്‍ഡ് തുടച്ച പേപ്പര്‍ വലിച്ചെറിഞ്ഞു കളഞ്ഞു എങ്കിലും ആ പേപ്പറിന്റെ കാര്യം ചില കൂട്ടുകാരോട് പറഞ്ഞു.  ഈ കാര്യം എങ്ങനെയോ ടീച്ചറോട് വിരോധം ഉള്ള മറ്റൊരു അദ്ധ്യാപിക അറിഞ്ഞു.  അവര്‍ ആ കാര്യം പൊടിപ്പും തൊങ്ങലും വെച്ചു ഹെഡ്മാസ്റ്ററുടെ ചെവിയിലെത്തിച്ചു.  ഹെഡ്മാസ്റ്റര്‍ രാധാമണി ടീച്ചറെ വിളിച്ചു ഉത്തര കടലാസുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു കുറെ വഴക്ക് പറഞ്ഞു. അതിനുശേഷം ടീച്ചര്‍ ക്ലാസ്സിലെത്തിയാല്‍ എന്നെ ശ്രദ്ധിക്കാതായി. എന്നോട്  ചോദ്യങ്ങള്‍ ചോദിക്കുകയില്ല, എന്നെ ക്ലാസ്സിലെ യാതൊരു ഉത്തരവാദിത്തവും ഏല്‍പ്പിക്കുകയില്ല എന്നിങ്ങനെ മൊത്തം ഒരവഗണന.  ടീച്ചറുടെ വിചാരം ഞാന്‍ ആണ് ഈ ഉത്തര കടലാസ്  വിഷയം ഹെഡ്മാസ്റ്ററെ അറിയിച്ചത് എന്നായിരുന്നു.  അതിനിടെ  എന്റെ ചില കൂട്ടുകാര്‍ ടീച്ചര്‍ എന്നെ ശപിച്ചു എന്നൊക്കെ പറഞ്ഞു പരത്തി.  എന്റെ മനസ്സ് ഞാന്‍ അറിയാതെ ചെയ്തുപോയ ഈ തെറ്റിന് ഏറെ പശ്ചാത്തപിച്ചെങ്കിലും ടീച്ചറോട് നേരിട്ട് പോയി മാപ്പുപറയാന്‍ എനിയ്‌ക്കൊരു മടി. അതിനിടെ മാസങ്ങള്‍ കടന്നുപോയി.ഒടുവില്‍ പത്താംക്ലാസ്സ് പരീക്ഷയെത്തി.

അപ്പോള്‍ പുറകില്‍ നിന്നു ആരോ എന്റെ തോളില്‍ തലോടി.  ഞാന്‍ തിരിഞ്ഞു നോക്കി.

പത്താംക്ലാസ്സ് പരീക്ഷ ഒരു കടമ്പയായി കരുതിയിരുന്ന പഴയകാലമായിരുന്നു അത്.  എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചാല്‍ അതൊരു ആഘോഷമായി കരുതിയിരുന്ന കാലം.  അന്നൊക്കെ നൂറുകുട്ടികള്‍ പരീക്ഷ എഴുതിയാല്‍ വിജയിക്കുക 20-25 കുട്ടികള്‍ മാത്രം. സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു വിജയശതമാനം നൂറില്‍ എത്തിക്കുന്ന ഇന്നത്തെ കാലത്ത് അതൊക്കെ ഭീകര ഓര്‍മ്മകള്‍.  അന്ന് മൊത്തം 12 പരീക്ഷകള്‍.  ഒരു ദിവസത്തെ ഇടവേളപോലും ഇല്ലാതെ ആണ് പരീക്ഷകള്‍ നടത്തുന്നത്.  ദിവവും  രണ്ടു പരീക്ഷകള്‍ കാണും രാവിലെയും ഉച്ചയ്ക്കും. ചിലദിവസത്തെ പരീക്ഷകള്‍ തമ്മില്‍ യാതൊരു ബന്ധവും കാണില്ല.  ഹിന്ദിപരീക്ഷയുടെ ദിവസം തന്നെയാണ് ഹിസ്റ്ററി പരീക്ഷ. കീറാമുട്ടിയായ ഹിന്ദിയും കടലുപോലെ പഠിക്കാന്‍  കിടക്കുന്ന ഹിസ്റ്ററിയും തമ്മില്‍ അയലയും ഹലുവയും പോലത്തെ സാമ്യം. പത്താംക്ലാസ് കടക്കാന്‍ എന്തൊക്കെ കുതന്ത്രങ്ങള്‍ വേണമെങ്കിലും കുട്ടികള്‍ മെനയും. കോപ്പിയടി ഒക്കെ സ്‌കൂളില്‍ സാധാരണം.

അവസാനം പരീക്ഷാദിനങ്ങള്‍ എത്തി. ആദ്യ പരീക്ഷകളൊക്കെ ഒരു വിധം കുഴപ്പമില്ലാതെ കടന്നു പോയി. സ്‌കൂളില്‍ കോപ്പിയടിയൊക്കെ തകൃതിയായി നടക്കുന്നുണ്ട്.  ഞാന്‍ ഒരുവിധം നന്നായി പഠിച്ചതുകൊണ്ട് കോപ്പിയടിക്കാനൊന്നും മിനക്കെട്ടില്ല. ആകെയുള്ള പ്രശ്‌നം പരീക്ഷ എഴുതുന്നതിനിടെ അടുത്ത ബഞ്ചുകളില്‍ നിന്നുള്ള കൂട്ടുകാര്‍ക്കു ഉത്തരങ്ങള്‍ എഴുതാന്‍ അല്ലറചില്ലറ സഹായങ്ങള്‍ ചെയ്തുകൊടുക്കണം. ഉത്തരകടലാസുകള്‍ അവര്‍ക്ക് കാണുന്ന വിധത്തില്‍ നീക്കി വെയ്ക്കണം,അവരുടെ കണ്ണുകൊണ്ടും കൈകൊണ്ടുമുള്ള ആംഗ്യങ്ങള്‍ക്ക് മറുപടി അത്തരം ചില സൂചനകളിലൂടെ തിരികെ നല്‍കണം എന്നിങ്ങനെ നിരുപദ്രവപരമായ ചില കലാപരിപാടികള്‍.  കോപ്പിയടിക്കാരാകട്ടെ ഉത്തരങ്ങള്‍ കുനുകുനെ ചെറിയ തുണ്ടുപേപ്പറുകളില്‍ എഴുതി പോക്കറ്റിലും ഷര്‍ട്ടിന്റെ മടക്കിലും മറ്റും ഒളിപ്പിച്ചാണ് എത്തുക.  ഉത്തരങ്ങള്‍ എഴുതിയ തുണ്ടുകള്‍ ക്ലാസ്സിലങ്ങനെ ഓടി നടക്കും. ഏതാണ്ട് ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ ആണ് കൈമാറ്റം. സൂപ്പര്‍വിഷന് വരുന്ന അധ്യാപകര്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും അവര്‍ ഇതൊക്കെ കണ്ടില്ല എന്നുനടിക്കും. 

അങ്ങനെ സയന്‍സ് പരീക്ഷയെത്തി. അന്ന് രാവിലെ കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം ബയോളജിയും ആണ്.  അന്നെന്തോ എന്റെ ക്ലാസ്സില്‍ സൂപ്പര്‍വിഷന് വന്ന അധ്യാപകന്‍ വല്യകര്‍ക്കശക്കാരന്‍ ആയിരുന്നു.  ഖദര്‍ ഷര്‍ട്ട് ഇട്ടു വെള്ളമുണ്ട് ഉടുത്ത ഒരു മധ്യവയസ്‌കന്‍. ആരെയും അനങ്ങാന്‍ കൂടി സാര്‍ സമ്മതിക്കുന്നില്ല.  കോപ്പി അടിക്കുന്നവരെ സാര്‍ പിടിച്ചു വഴക്കുപറഞ്ഞു കിട്ടിയ തുണ്ട് പേപ്പറുകള്‍ ഒക്കെ വലിച്ചുകീറി പുറത്തെറിഞ്ഞു.  ഉച്ചയ്ക്ക് ശേഷമുള്ള ബയോളജി പരീക്ഷയുടെ ഉത്തരങ്ങളുടെ ബിറ്റുകള്‍ മിക്കവരുടെയും കൈയ്യില്‍ ഉണ്ട്.  വൃക്കയുടെ ഭാഗങ്ങള്‍ വരച്ചു അടയാളപ്പെടുത്തുക, ചെമ്പരത്തിപ്പൂവിന്റെ ഛേദം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തുക ഇവയൊക്കെ പരീക്ഷയ്ക്ക് സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ്. അതിന്റെ ഒക്കെ തുണ്ടുകള്‍ ക്ലാസ്സിന് പുറത്തേക്കു പറന്നു.  ക്ലാസ്സില്‍ ആകെ ഒരു അമ്പരപ്പ്.  എങ്ങനെയെങ്കിലും  കോപ്പിയടിച്ചു ബയോളജി ജയിക്കാം എന്നു കരുതിവന്നവര്‍ നിരാശരായിപ്പോയി.  അതില്‍ ഒന്നുരണ്ട് തലതെറിച്ച കുട്ടികള്‍ ഒരു പണി ഒപ്പിച്ചു. അവര്‍ പരീക്ഷാപേപ്പര്‍ കൊടുന്നതിനിടെ സാറിന്റെ പുറകില്‍ മഷി കുടഞ്ഞു. തലങ്ങും വിലങ്ങും മഷിയടയാളങ്ങള്‍ സാറിന്റെ തൂവെള്ള ഉടുപ്പുകളില്‍ വീണെങ്കിലും പാവം സാര്‍ അതൊന്നും അറിഞ്ഞില്ല. ഞാനാകട്ടെ പരീക്ഷ എഴുതിതീര്‍ക്കുന്ന തിരക്കില്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല.

പിറ്റേന്ന് കണക്കുപരീക്ഷയ്ക്ക് എത്തിയപ്പോലല്ലേ പുകില്‍. ആ ക്ലാസ്സിലിരുന്നു പരീക്ഷ എഴുതിയ ആരെയും ഹെഡ്മാസ്റ്റര്‍ ഇന്നത്തെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ല. എല്ലാവരെയും ഓഫീസ് റൂമില്‍ വിളിപ്പിച്ചു നിരനിരയായി നിറുത്തി.  അദ്ധ്യാപകര്‍ ഒക്കെ അവിടെ കൂടിയിട്ടുണ്ട്.  പിന്നെ പോലീസ് മുറയില്‍ ഉള്ള ചോദ്യംചെയ്യല്‍. ആരാണ് മഷി കുടഞ്ഞത് എന്നു പറയാതെ ആരെയും പരീക്ഷ എഴുതിക്കില്ലത്രേ.  എത്രയൊക്കെ ചോദ്യം ചെയ്തിട്ടും ആരും ആരെയും ഒറ്റിക്കൊടുക്കാന്‍ തയ്യാറായില്ല.  എനിയ്ക്കും യഥാര്‍ത്ഥത്തില്‍ ആരാണ് മഷികുടഞ്ഞത് എന്നു കൃത്യമായി അറിയില്ല.  ക്ലാസ്സിലെ മിടുക്കന്‍ ആയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ മാറ്റിനിറുത്തി ഹെഡ്മാസ്റ്റര്‍ തിരിച്ചുംമറിച്ചും നടന്ന സംഭവങ്ങള്‍ ചോദിച്ചു.  സാറിന്റെ വിചാരം എനിയ്ക്ക് ആരാണ് മഷി കുടഞ്ഞത് എന്നു അറിയാം എന്നാല്‍ ഞാന്‍ മനപ്പൂര്‍വം ആളെ പറയാത്തതാണെന്നാണ്.  ഞാന്‍ അറിയില്ല എന്നു എത്ര പറഞ്ഞിട്ടും സാര്‍ വിശ്വസിക്കുന്നില്ല.  ഒടുവില്‍  ആളെ പറഞ്ഞു കൊടുത്തില്ല എങ്കില്‍ എന്നെ പരീക്ഷ എഴുതിക്കുകയില്ല എന്നു കട്ടായം പറഞ്ഞു. എന്നിട്ട് ദേഷ്യത്തില്‍  സാര്‍ എവിടേക്കോ പോയി. ഞാന്‍ ആകെ വിഷമവൃത്തത്തിലായി. കണക്കുപരീക്ഷയുടെ ടെന്‍ഷന്‍ ഒരു ഭാഗത്ത്, പരീക്ഷയ്ക്ക് മുമ്പ് പഠിച്ചഭാഗങ്ങള്‍ ഒന്നുകൂടെ മറിച്ചു നോക്കണം.. ഇനി പരീക്ഷ എഴുതാന്‍ സാര്‍ സമ്മതിക്കുമോ?  എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കരയാന്‍ തുടങ്ങി. എന്റെ ധൈര്യം,  ആത്മവിശ്വാസം ഇവയൊക്കെ  എവിടേയോ ചോര്‍ന്നുപോയി. ഞാന്‍ ആകെ പതറിപ്പോയി.

അപ്പോള്‍ പുറകില്‍ നിന്നു ആരോ എന്റെ തോളില്‍ തലോടി.  ഞാന്‍ തിരിഞ്ഞു നോക്കി. കെമിസ്ട്രി ടീച്ചര്‍.  ടീച്ചര്‍ ഈ കാര്യങ്ങള്‍ ഒക്കെ കണ്ടുകൊണ്ട് ഓഫീസില്‍ ഉണ്ടായിരുന്നു.  ടീച്ചര്‍ എന്നോട് കരച്ചില്‍ നിറുത്താന്‍ ആംഗ്യം കാണിച്ചു. എന്നിട്ട് പറഞ്ഞു

'എടാ മണ്ടാ സാറിന് അങ്ങനെ നിന്നെ പരീക്ഷ എഴുതിക്കാതിരിക്കുവാന്‍ സാധ്യമല്ല. നീ ഈ സ്‌കൂളിന്റെ പ്രതീക്ഷ അല്ലേ.. നീ കരയാതെ ധൈര്യമായി നില്‍ക്കുക. വെറുതെ കരഞ്ഞു കണക്കുപരീക്ഷ മോശമാക്കേണ്ട'

ടീച്ചറുടെ വാക്കുകള്‍ എനിയ്ക്കു നല്‍കിയ ആശ്വാസം.. ഒരു തലോടല്‍ തിരികെ തന്ന ആത്മവിശ്വാസം. അന്ന് ഒരുപക്ഷെ ടീച്ചര്‍ അങ്ങനെ ഒരു ആശ്വാസവാക്ക് പറഞ്ഞില്ലായിരുന്നു എങ്കില്‍ ഞാന്‍ കണക്കുപരീക്ഷ പൂര്‍ത്തിയാക്കാതെ തകര്‍ന്നുപോയേനെ. ഏതു പ്രതിസന്ധിഘട്ടത്തിലും കുട്ടികളോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ശരിയായ അധ്യാപകര്‍.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!

ജസ്‌ന ഹാരിസ്: ഇന്നും സാറിനെ എനിക്ക് പേടിയാണ്!

ജസീന കരീം: മാഷിന്റെ ക്ലാസ് ശ്രദ്ധിക്കാതിരുന്നതിന്റെ രഹസ്യം!

ഷഹര്‍ബാനു സിപി: നിലാവ് പോലൊരു മാഷ്!
 

Follow Us:
Download App:
  • android
  • ios