നന്ദി മാത്രമേയുള്ളു, നല്ലൊരു പ്രണയിനിയാക്കിയതിന്!
'ഞാന്‍ എപ്പോഴും ഓര്‍ക്കും, ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും'.
'മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ, അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും...'
'മറക്കുമായിരിക്കും അല്ലേ?'
'പിന്നെ മറക്കാതെ...'
'പക്ഷേ.. എനിക്ക് മറക്കണ്ടാ...'
എനിക്ക് മറക്കണ്ടാ, എന്നതിനര്‍ത്ഥം ഞാന്‍ നിനക്കായി കാത്തിരിക്കുന്നുവെന്നല്ല. ഞാന്‍ മറക്കില്ല എന്ന് മാത്രമാണ്. എന്റെ ജീവിതത്തില്‍ വളരെ കുറച്ച് സമയമേ നിനക്കുണ്ടായിരുന്നുള്ളൂ. പക്ഷെ എന്റെ മനസ്സില്‍ വലിയ സ്ഥാനം നേടാന്‍ ആ സമയം കൊണ്ട് നിനക്ക് സാധിച്ചു. ഇനിയുള്ള യാത്രയില്‍ എന്നേക്കാള്‍ സ്‌നേഹിക്കുന്ന, കരുതുന്ന മറ്റൊരാളെ നിനക്ക് കിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല. മനുഷ്യരെല്ലാം സ്‌നേഹിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് കിട്ടിയേക്കും. നീ വന്ന ദിവസം, ആദ്യമായി കണ്ട ദിവസം, പിന്നെ സംസാരിച്ചത് സൗഹൃദത്തിലായത് എല്ലാമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞാല്‍ മാത്രമേ നിനക്ക് പോലും എന്നെ തിരിച്ചറിയാന്‍ കഴിയൂ. വേണ്ട. തിരിച്ചറിയേണ്ട. അതുകൊണ്ട് ഞാനിത് കഥപോലെ, കവിത പോലെ പറയാം.
'സ്‌നേഹത്തിന്റെ പനിനീര്‍ പൂവുകള്‍ ചിതറിക്കിടക്കുന്ന വഴിയിലൂടെ ഞാന്‍ തനിയെ നടക്കുകയായിരുന്നു. എനിക്ക് ചുറ്റും സ്‌നേഹം മാത്രമായിരുന്നു. പൂക്കള്‍ക്ക് ചിറക് വെച്ചവ പൂമ്പാറ്റകളായി എനിക്ക് ചുറ്റും പാറിപ്പറന്നു. വഴിയോരത്തു നിന്ന് നീ എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ കൈ പിടിച്ചു. ഏറെ ദൂരം കൂടെ നടന്നു. പിന്നെയെപ്പോഴാണ് നീ കൈ വിട്ടത്? അതിനു ശേഷം മുന്നോട്ട് നടക്കാനാകാതെ ഞാന്‍ പരിഭ്രമിച്ചു. പൂമ്പാറ്റകള്‍ ചിറകറ്റ് നിലം പതിച്ചെന്നും പൂവിതളുകള്‍ കൊഴിഞ്ഞു പോയി വഴി നിറയെ മുള്ളുകളായെന്നും എനിക്ക് തോന്നി. എങ്ങുനിന്നോ വന്ന് എവിടേക്കോ മറഞ്ഞ നിന്നെ തിരികെ വിളിക്കാനാകാതെ ഞാന്‍ വേദനിച്ചു. ഒടുവില്‍ എന്നോടുതന്നെ പറഞ്ഞു നീ വരും മുന്‍പുള്ള വഴിയത്രയും ഞാന്‍ നടന്നത് തനിച്ചായിരുന്നെന്ന്.'
എന്റെ സ്‌നേഹിതാ... എനിക്ക് നിന്നെ ഇഷ്ടമാണെന്നും നീയില്ലാതെ വയ്യെന്നും പറഞ്ഞ് ഞാന്‍ നിന്റെ പിന്നാലെ വന്നിരുന്നോ? എന്നെ കേള്‍ക്കണമെന്നും എനിക്കായി സമയം നല്‍കണമെന്നും പറഞ്ഞിരുന്നോ? എനിക്കായി നിന്റെ ഇഷ്ടങ്ങള്‍ മാറ്റി വെയ്ക്കുവാന്‍ പറഞ്ഞിരുന്നോ? എന്തോ എനിക്കോര്‍മ്മയില്ല, ഇങ്ങനെയെന്തെങ്കിലും ഞാന്‍ പറഞ്ഞതായി. എന്നിട്ടും എന്തിനാണ് നീ ഏറെ പറഞ്ഞെന്റെ മനസ്സ് മാറ്റിയത്. എന്റെ മുഴുവന്‍ സ്‌നേഹവും പിടിച്ചു വാങ്ങിയത്. ഒടുവിലെന്തിനാണെന്നു പോലും പറയാതെ പിരിഞ്ഞത്.
പിന്നെയെപ്പോഴാണ് നീ കൈ വിട്ടത്
ഞാന്‍ നിനക്ക് ആരായിരുന്നുവെന്ന് ഇപ്പോഴുമറിയില്ല. പ്രണയമായിരുന്നോ, സൗഹൃദമായിരുന്നോ, അതോ ഇനി നിനക്ക് മാത്രമറിയാവുന്ന മറ്റെന്തെങ്കിലുമായിരുന്നോ. എന്തായാലും എനിക്ക് നീ സ്‌നേഹമായിരുന്നു. സന്തോഷമായിരുന്നു. ഒരുപാടു തവണ ഹൃദയ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ എന്തെന്നറിയാനാണ് ഞാന്‍ വാതില്‍ തുറന്നത്. അനുമതി ചോദിച്ചോ അതോ ഞാന്‍ നല്‍കിയോ എന്തോ ഓര്‍മ്മയില്ല നീ ഉള്ളില്‍ കടന്നുവെന്നറിയാം. ആ വാതില്‍ ഞാന്‍ വീണ്ടും ചേര്‍ത്തടച്ചു, ഇനിയാരും മുട്ടി വിളിക്കാതിരിക്കാനായി.
എന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. എനിക്ക് യോഗ്യതകളുമില്ലായിരുന്നു. എങ്കിലും ഞാന്‍ സമ്പന്നയാണെന്നു എനിക്കറിയാമായിരുന്നു. കാരണം എനിക്ക് ഏറ്റവും മനോഹരമായി ചിരിക്കാനറിയാം. നന്മയുടെ നിറവുള്ള കാഴ്ചകളില്‍ എന്റെ മനസ്സ് നിറയുമായിരുന്നു. എനിക്ക് സന്തോഷിക്കാന്‍ ഒരു കുന്നിക്കുരുവോളം മതിയായിരുന്നു. എന്റെ പ്രിയപ്പെട്ടവരെ ഹൃദയത്തില്‍ നിന്നെറിഞ്ഞൊരു കാണാക്കണ്ണികൊണ്ട് ഞാന്‍ ചേര്‍ത്ത് പിടിക്കുമായിരുന്നു. സങ്കടങ്ങള്‍ ആരുടേതായാലും അവയെന്റെ മിഴികള്‍ നിറയ്ക്കുമായിരുന്നു.
എന്റെ സ്‌നേഹിതാ, ഇതാണ് ഞാനെന്നും ഇത് മാത്രമാണ് ഞാനെന്നും നിനക്കറിയാമായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് വേദനിപ്പിച്ചത്. ഏതു നിമിഷത്തിലാണ് നീയെന്റെ കുറവുകള്‍ എണ്ണിതുടങ്ങിയത്. കാരണമറിയാനുള്ള അവകാശം പോലും നിഷേധിച്ചു കൊണ്ട് എന്തിനാണകന്നു പോയത്. എന്റെ അനുവാദം ചോദിക്കാതെയാണ് നീ വന്നത്. അതുതന്നെ നീ വീണ്ടുമാവര്‍ത്തിച്ചു, പോയപ്പോഴും എന്റെ അനുവാദം തേടിയില്ല. സ്‌നേഹമെന്നു നീ പറഞ്ഞത് നിനക്ക് വേണ്ടി മാത്രമായിരുന്നുവെന്ന തിരിച്ചറിവ് ഉള്ളു പൊള്ളിച്ചെങ്കിലും വെറുപ്പോ വിദ്വേഷമോ ഇല്ല.
ആ വാതില്‍ ഞാന്‍ വീണ്ടും ചേര്‍ത്തടച്ചു, ഇനിയാരും മുട്ടി വിളിക്കാതിരിക്കാനായി.
ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെനിക്ക് എവിടെ വെച്ചാണ് നാം അന്യരായതെന്ന്. ഒന്ന് മാത്രമിപ്പോഴും മഴവില്ലിന്റെ ശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നു. അന്ന് നിന്നെ കാണുമ്പോഴൊക്കെയും എന്റെയുള്ളില്‍ ഒരു മഞ്ഞുതുള്ളി വീണലിയുമായിരുന്നു. അതെന്റെ ഹൃദയത്തെയും മനസ്സിനെയും തണുപ്പിക്കുമായിരുന്നു. നീ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അതിന്റെ അലയൊലി എന്നിലേക്കെത്തി ഊര്‍ജം നല്‍കുമായിരുന്നു. അന്നെനിക്ക് ലോകത്തോട് മുഴുവന്‍ സ്‌നേഹം തോന്നിയിരുന്നു. സമ്മതിക്കാതെ വയ്യ നീയൊരു കലാകാരനാണെന്ന്, എന്റെ സ്‌നേഹവും വിശ്വാസവും സന്തോഷവും സമാഹരിച്ചൊരു പനിനീര്‍ പൂവ് വിരിയിക്കുകയും ഒടുവിലാ പൂവിനെ മണ്ണിലേക്കെറിഞ്ഞതിന്‍ മുകളിലൂടെ നീ പാദങ്ങളമര്‍ത്തി നടന്നകലുകയും ചെയ്തു.
ഇത്രയേറെ ചേര്‍ന്ന് നിന്നിട്ട് പെട്ടെന്ന് നീ ഇല്ലാതായപ്പോള്‍ എനിക്ക് തോന്നി ഞാന്‍ തനിച്ചായെന്ന്, എന്റെ ലോകം അവസാനിച്ചെന്ന്. വീണ്ടും വീണ്ടും നിന്നെ വിളിക്കാന്‍ വേണ്ടി, ആര്‍ക്കു മുന്‍പിലും തല കുനിക്കാത്ത ഞാന്‍ എന്റെ അഭിമാന ബോധത്തെ ന്യായീകരണങ്ങള്‍ കൊണ്ട് നിശ്ശബ്ദമാക്കി. പോകരുതെന്ന് അപേക്ഷിക്കാന്‍ തോന്നി. ഞാന്‍ മരിച്ചു പോയേക്കുമെന്നു നിലവിളിക്കാന്‍ തോന്നി.
അതെന്റെ സമയമല്ലായിരുന്നു. ആ ദിവസങ്ങളില്‍ എനിക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല. എങ്കിലും ഞാനാ സമയത്തെ ജയിച്ചിരിക്കുന്നു. ഇന്നിവിടെയിരുന്ന് ഓര്‍മ്മയുടെ ഏടുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ നിന്നെ സ്‌നേഹിച്ചതോര്‍ത്ത് എനിക്ക് അഭിമാനമേയുള്ളു, നിന്നെയോര്‍ത്തല്ല എന്നെക്കുറിച്ച് തന്നെയോര്‍ത്ത്. കാരണം ഞാന്‍ സത്യമായിരുന്നു. ഞാന്‍ നല്‍കിയത് ഒരു മനുഷ്യജന്മത്തിന്റെ മുഴുവന്‍ ആത്മാര്‍ത്ഥതയുമായിരുന്നു. അതിനാല്‍ പിന്നാലെ വന്നില്ല, തിരികെ വിളിച്ചില്ല. പകരം എന്നിലേക്ക് തിരിഞ്ഞെന്റെ മനസ്സിനോട് പറഞ്ഞു, മറന്നേക്കൂ. 'നല്ലതു മാത്രം വരട്ടെ. നിനക്കെന്റെ ഭാവുകങ്ങള്‍'.
അതെന്റെ സമയമല്ലായിരുന്നു. ആ ദിവസങ്ങളില്‍ എനിക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല.
എവിടെയാണെന്നെനിക്കറിയില്ല. എന്നെ ഓര്‍ക്കുന്നുവോയെന്നുമറിയില്ല. ഞാന്‍ ഓര്‍ക്കുന്നു. നിരാശയോടെയോ സന്തോഷത്തോടെയോ അല്ല, ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയ നിമിഷങ്ങളുടെ കൂടെയുമല്ല. ഇതുവരെയും ഞാന്‍ പേരിടാത്ത അപൂര്‍വ്വം ചില സ്വപ്നങ്ങളുടെ കൂടെ. ഇനിയൊരു കണ്ടുമുട്ടലുണ്ടാകുമോ? ആവോ അറിയില്ല.
ഓരോ മെയ് മാസവും വിട പറയുമ്പോള്‍ വേനലിന്റെ കൈ പിടിച്ച് അടുത്ത തവണ വീണ്ടും കാണാമെന്ന ഉറപ്പോടെ പടിയിറങ്ങിപ്പോകാറുണ്ട് പ്രണയത്തിന്റെ ഗുല്‍മോഹര്‍ വസന്തം. നമ്മള്‍ വിട പറഞ്ഞത് വീണ്ടും കാണാമെന്ന ഉറപ്പോടെയല്ല. അതിനാലിനി വീണ്ടും കണ്ടാലും കറ പുരളാത്ത പുഞ്ചിരി കൊണ്ട് ഞാന്‍ നിന്നെ നേരിടും. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. എന്റെ ഒരു നിമിഷം പോലും വെറുതെയായിരുന്നില്ല. ഞാന്‍ സ്‌നേഹിക്കുകയായിരുന്നു. ജീവിക്കുകയായിരുന്നു. നന്ദി മാത്രമേയുള്ളു. പ്രണയിക്കാന്‍ പഠിപ്പിച്ചതിന്, നല്ലൊരു പ്രണയിനിയാക്കിയതിന്.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?