ന്യൂജേഴ്‌സിയിലെ ഒരു അപ്പാർട്ട്‌മെന്‍റ് സമുച്ചയം പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കാൻ പുതിയ നിയമം നടപ്പിലാക്കി. നായയുടെ വിസർജ്യം കണ്ടെത്തിയാൽ ഡിഎൻഎ പരിശോധനയിലൂടെ ഉടമയെ കണ്ടെത്തി കനത്ത പിഴ ഈടാക്കുന്നതാണ് പുതിയ രീതി.
വളർത്തുമൃഗങ്ങൾ പൊതുസ്ഥലം മലിനമാക്കിയാൽ അത് ഉടമകൾ തന്നെ വൃത്തിയാക്കണമെന്ന നിയമം കർശനമാക്കാൻ ഡിഎൻഎ പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂജേഴ്‌സിയിലെ 'ഹഡ്‌സൺ ഹാർബർ' അപ്പാർട്ട്‌മെന്‍റ് അധികൃതർ. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
ഉമിനീരെടുത്ത് ഡാറ്റാ ബാങ്കിൽ സൂക്ഷിക്കുക
അപ്പാർട്ട്‌മെന്‍റിൽ നായകളെ വളർത്തുന്നവർ 200 ഡോളർ (ഏകദേശം 16,500 രൂപ) നൽകി നായയുടെ ഉമിനീർ പരിശോധന ) നടത്തി ഡിഎൻഎ വിവരങ്ങൾ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യണം. അപ്പാർട്ട്മെന്‍റ് പരിസരത്ത് നായയുടെ വിസർജ്യം കണ്ടെത്തിയാൽ അത് ഉടൻ തന്നെ ടെന്നസിയിലുള്ള 'പൂപ്രിന്‍റ്സ്' എന്ന ലാബിലേക്ക് അയക്കും. ഡിഎൻഎ ഒത്തുനോക്കി ഉടമയെ കണ്ടെത്തിയാൽ 250 ഡോളർ (ഏകദേശം 21,000 രൂപ) ആണ് ആദ്യത്തെ പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 1,000 ഡോളർ (ഏകദേശം 83,000 രൂപ) വരെ ഉയർന്നേക്കാം.
'പൂപ്പ് പോലീസ്'
അധികൃതരുടെ ഈ നടപടിയെ 'പൂപ്പ് പോലീസ്' എന്നാണ് ചില നായ ഉടമകൾ വിശേഷിപ്പിച്ചത്. അപ്പാർട്ട്‌മെന്‍റിൽ ഇതിനോടകം തന്നെ ഒരുപാട് നിയമങ്ങളുണ്ടെന്നും പുതിയ നടപടി അതിരു കടന്നതാണെന്നും അപ്പാർട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിന്‍റെ ഉടമയായ ആഞ്ചലീന ബുഡിജ പറയുന്നു. "പലപ്പോഴും ഇരുട്ടത്താണ് നായ്ക്കളെ പുറത്തിറക്കുന്നത്, അപ്പോൾ വിസർജ്യം കണ്ടെത്താൻ പ്രയാസമായിരിക്കും. ഇത് അല്പം ക്രൂരമാണ്," അവർ വ്യക്തമാക്കി.
'ഡിറ്റക്റ്റീവ്' ജോലി
അപ്പാർട്ട്‌മെന്‍റ് അധികൃതരുടെ ഡിഎൻഎ പരിശോധനയ്‌ക്കെതിരെ ഒരു വിഭാഗം ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തിയെങ്കിലും, ശുചിത്വത്തിന് മുൻഗണന നൽകുന്ന ഭൂരിഭാഗം താമസക്കാരും ഈ തീരുമാനത്തെ കൈയടിച്ചു സ്വാഗതം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പൊതുസ്ഥലങ്ങളിൽ നായയുടെ വിസർജ്യം ചവിട്ടേണ്ടി വരുന്നത് വലിയ ദുരിതമാണെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു. നായ്ക്കളുടെ വിസർജ്യം ശേഖരിച്ച് ലാബിലേക്ക് അയക്കുന്ന ചുമതലയുള്ള പ്രോപ്പർട്ടി മാനേജർ ക്രിസ്റ്റീന ഒർട്ടീസ് ഈ സാങ്കേതികവിദ്യ വളരെ ഫലപ്രദമാണെന്നാണ് അവകാശപ്പെട്ടത്. തന്‍റെ ജോലിയെ ഒരു 'ഡിറ്റക്റ്റീവ്' ജോലിയോടാണ് അവർ ഉപമിച്ചത്. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഈ പദ്ധതിയല്ലാതെ വേറെ വഴിയില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ നിലപാട്.


