Asianet News MalayalamAsianet News Malayalam

മുസ്‌ലിം നേതാക്കളേ, ആക്രമിക്കപ്പെടുന്ന  ജസ്‌ലയെ നിങ്ങള്‍ കാണണം; ഇടപെടണം!

NP Ashley An Appeal to kerala muslim leaders to intervene jasla issue
Author
Thiruvananthapuram, First Published Dec 12, 2017, 11:45 AM IST

നിയമവാഴ്ചക്കെതിരെയുള്ള ഒരു വല്ലാത്ത ആക്രമണം ഹിന്ദുത്വക്കാരില്‍ നിന്നുണ്ടായി കൊണ്ടിരിക്കുന്ന സമയത്തു തന്നെ അവരെമാത്രം സഹായിക്കുന്ന രീതിയില്‍ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെയും ഭരണഘടനയെയും ദുര്‍ബലപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുന്ന ഇത്തരക്കാരോട് സമുദായത്തിന്റെയോ മതത്തിന്റെയോ പേരില്‍ ഇത്തരം അക്രമങ്ങള്‍ നടത്തരുത് എന്ന് പറയേണ്ട ഉത്തരവാദിത്തം കൂടി മുസ്ലിംമത സംഘടനകള്‍ക്കും മുസ്ലിംകളായ രാഷ്ട്രീയക്കാര്‍ക്കുമില്ലേ? അങ്ങിനെ ആരും പറയാതിരുന്നാല്‍ ഇരകള്‍ക്കു അവരുണ്ടാക്കുന്ന ഭീതിക്കും ആശങ്കക്കും പൊതുമണ്ഡലത്തില്‍ അവരുണ്ടാക്കുന്ന അപകടങ്ങള്‍ക്കും ആര് മറുപടി പറയും?​

NP Ashley An Appeal to kerala muslim leaders to intervene jasla issue

ഇത് കേരളത്തിലെ മുസ്ലിം രാഷ്ട്രീയക്കാരോടും മതസംഘടനാനേതാക്കളോടും മാത്രമുള്ള ഒരു അപ്പീല്‍ ആണ്.

ഈയിടെ നടന്ന ഫ്‌ളാഷ് മോബുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. നല്ലതോ ചീത്തയോ ആയി ഒന്നും. ഭീഷണിയോ സ്വഭാവഹത്യയോ ഒന്നും ഒരു പെണ്‍കുട്ടിയുടെ നേര്‍ക്കും ഉണ്ടായതായി, ഒരു സംഘടനയുടെയും നേതാവിന്റെയും നേര്‍ക്കുണ്ടായതായി ഞാന്‍ കണ്ടില്ല. നല്ലത്.

പക്ഷെ അത് മതിയോ എന്ന് നിങ്ങള്‍ ആലോചിക്കണമെന്ന് എനിക്കഭിപ്രായമുണ്ട്. ഫേസ്ബുക്കിലെ വീഡിയോകള്‍ നിറയെ കണ്ടാലറക്കുന്ന ഭാഷയില്‍ മുസ്ലിം പെണ്‍കുട്ടികളെപ്പറ്റി കമന്റ് എഴുതി വെച്ചിരിക്കുന്നത് മുഴുവന്‍ മുസ്ലിം ആണുങ്ങളാണ്, (ഇവരൊക്കെ സമുദായത്തെ നാണം കെടുത്താനായി മുസ്ലിം ഫെയ്ക് ഐ ഡി കളുണ്ടാക്കിയ മറ്റു മതസ്ഥരാണെന്നോ എന്നെനിക്കറിഞ്ഞുകൂടാ. അവയില്‍ ചിലത് അങ്ങിനെ ആവാനുള്ള സാധ്യത ഇല്ലെങ്കിലും മുഴുവന്‍ അങ്ങിനെ അല്ലല്ലോ). സ്ത്രീവിരുദ്ധപുരുഷാധിപത്യ മസാല സിനിമകളെ വിമര്‍ശിച്ചുകൊണ്ടും സ്ത്രീവാദരാഷ്ട്രീയം പറഞ്ഞു കൊണ്ടും തെരുവിലിറങ്ങി നൃത്തം ചെയ്തവരില്‍പ്പെട്ട ജസ്‌ല എന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ പുലഭ്യം പറഞ്ഞും അവള്‍ക്കു വധഭീഷണി മുഴക്കിയും നടത്തുന്നപ്രകടനങ്ങളിലെ അന്തസ്സില്ലായ്മ അസഹ്യമാം വിധം അധമമാണ്. മുമ്പും ഒരുപാട് വിഷയങ്ങളുണ്ടെങ്കിലും ഇപ്പോള്‍ ജസ്‌ലയുടെ കാര്യം മാത്രമെടുത്തു ഉദാഹരിക്കുന്നതു നന്നാവുമെന്നു തോന്നുന്നു. ഇന്ന് വരെ ഇങ്ങനെ അപമാനിക്കപ്പെട്ട ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഏറ്റവും അവസാനത്തെ ഉദാഹരണമായതുകൊണ്ടു തന്നെയാണ് അവരെ ഉദാഹരണമായെടുക്കുന്നത്.

 

അക്രമങ്ങളുടെയും ക്രൂരതയുടെയും ഉത്തരവാദിത്തം സംഘടനാപരമായി നിങ്ങള്‍ക്കാര്‍ക്കും ഇല്ല എന്നെനിക്കറിയാം

ആ പെണ്‍കുട്ടിക്കെതിരെ ഇവര്‍ ചെയ്യുന്ന അക്രമങ്ങളുടെയും ക്രൂരതയുടെയും ഉത്തരവാദിത്തം സംഘടനാപരമായി നിങ്ങള്‍ക്കാര്‍ക്കും ഇല്ല എന്നെനിക്കറിയാം. അതിനു നിങ്ങളെ പഴി പറയുന്നത് അന്യായവുമാവും.

ഇസ്‌ലാമിന്റെ പേരില്‍, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പേരില്‍ ആണ് ഇവര്‍ ക്രൂരവും മനുഷ്യത്വവിരുദ്ധവും വൃത്തികെട്ടതുമായ അപവാദപ്രചാരണങ്ങളും തെറിയഭിഷേകവും നടത്തുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കണം. മാന്യതയും മനുഷ്യത്വവും നിയമവ്യവസ്ഥിതിയോടുള്ള മതിപ്പും ഒരിഞ്ചു ഇല്ലാതെ ഇവര്‍ക്ക് തങ്ങളുടെ വെറുപ്പും മാടമ്പിത്തവും പ്രകടിപ്പിക്കാന്‍ ആരും അനുവാദം കൊടുത്തിട്ടുണ്ടാവില്ല. പക്ഷെ, എല്ലാവരും മിണ്ടാതിരുന്നാല്‍ ഇത്തരം ആളുകളും അവരുടെ വാക്കുകളും മാത്രമാവും കേള്‍ക്കാനുണ്ടാവുക. അത് ചെയ്യുന്ന ദ്രോഹം എത്രയാണെന്ന് നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ...

നിയമവാഴ്ചക്കെതിരെയുള്ള ഒരു വല്ലാത്ത ആക്രമണം ഹിന്ദുത്വക്കാരില്‍ നിന്നുണ്ടായി കൊണ്ടിരിക്കുന്ന സമയത്തു തന്നെ അവരെമാത്രം സഹായിക്കുന്ന രീതിയില്‍ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെയും ഭരണഘടനയെയും ദുര്‍ബലപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുന്ന ഇത്തരക്കാരോട് സമുദായത്തിന്റെയോ മതത്തിന്റെയോ പേരില്‍ ഇത്തരം അക്രമങ്ങള്‍ നടത്തരുത് എന്ന് പറയേണ്ട ഉത്തരവാദിത്തം കൂടി മുസ്ലിംമത സംഘടനകള്‍ക്കും മുസ്ലിംകളായ രാഷ്ട്രീയക്കാര്‍ക്കുമില്ലേ? അങ്ങിനെ ആരും പറയാതിരുന്നാല്‍ ഇരകള്‍ക്കു അവരുണ്ടാക്കുന്ന ഭീതിക്കും ആശങ്കക്കും പൊതുമണ്ഡലത്തില്‍ അവരുണ്ടാക്കുന്ന അപകടങ്ങള്‍ക്കും ആര് മറുപടി പറയും?

വാക്കുകൊണ്ട് ആസിഡ് ആക്രമണം നടത്താനും ഫോണില്‍ വധഭീഷണിപുറപ്പെടുവിക്കാനുമുള്ള ധൈര്യം മുസ്ലിം ആണുങ്ങള്‍ക്ക് എവിടുന്നു കിട്ടുന്നു

എനിക്ക് തോന്നുന്നത് താഴെപ്പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഇപ്പറഞ്ഞ സദാചാരഗുണ്ടകളോട് പറഞ്ഞേ പറ്റൂ എന്നാണ്:

1. ആളുകള്‍ നൃത്തം ചെയ്യുന്നതിനെപ്പറ്റിയും പാട്ടുപാടുന്നതിനെപ്പറ്റിയും പഠിക്കുന്നതിനെപ്പറ്റിയും പലര്‍ക്കും പല അഭിപ്രായമുണ്ടാകാം. അതൊന്നും ആരെയും ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും ന്യായീകരണം നല്‍കുന്നില്ല. വധഭീഷണിയോ അക്രമഭീഷണിയോ നടത്തിയ എല്ലാവരും ഇന്ത്യയിലെ നിയമവ്യവസ്ഥിതിക്കും സ്വൈര്യ ജീവിതത്തിനും അപകടം ചെയ്യുന്നവരാണെന്നു ഭീഷണിക്കാരെയും പൊതുസമൂഹത്തെയും അറിയിക്കാന്‍ നിങ്ങള്ക്ക് കഴിയില്ലേ? നിങ്ങള്‍ അത് ചെയ്യേണ്ടതല്ലേ?

2. ജസ്‌ലയുടെ കൂട്ടുകാരും വീട്ടുകാരും ക്രൂരമായ വ്യക്തിഹത്യകള്‍ക്കും അസത്യപ്രചാരണത്തിനും പാത്രമാവുമ്പോള്‍ ഇതൊക്കെ എത്ര മാത്രം ഇസ്ലാമികവിരുദ്ധം കൂടിയാണ് എന്ന് എല്ലാവരോടും നിങ്ങള്‍ പറഞ്ഞാല്‍ ഇവരില്‍ ഒരു ഭൂരിപക്ഷത്തേയും മിണ്ടാതെയാക്കാന്‍ കഴിയില്ലേ? ചെയ്യുന്ന തെറ്റിനെക്കുറിച്ചു, അതിന്റെ അധാര്‍മികതയെക്കുറിച്ചു മതത്തിന്റെ പട്ടാളക്കാരെന്നു ഭാവിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ കുറെ ഒറ്റക്കും തെറ്റക്കുമുള്ള വ്യക്തികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനെങ്കിലും ആവണ്ടേ സമുദായത്തിന്റെ കരുത്തരായ നേതാക്കള്‍ക്ക്? അത്രയും ഇച്ഛാശക്തി വേണ്ടേ? ഇനി ഇങ്ങനെ അക്രമാസക്തമായി സമുദായത്തിന്റെ ഓരങ്ങളില്‍ നില്‍ക്കുന്നവരെ പിടിച്ചു കെട്ടാന്‍ ആവില്ലെന്നാണെങ്കില്‍ സമുദായ നേതൃത്വം എന്ന പേരിനുതന്നെ വലിയ പരിമിതി ഉണ്ടെന്നു പറഞ്ഞാല്‍ എങ്ങിനെ നിഷേധിക്കും?

3. ഇങ്ങനെ വാക്കുകൊണ്ട് ആസിഡ് ആക്രമണം നടത്താനും ഫോണില്‍ വധഭീഷണിപുറപ്പെടുവിക്കാനുമുള്ള ധൈര്യം മുസ്ലിം ആണുങ്ങള്‍ക്ക് എവിടുന്നു കിട്ടുന്നു എന്ന് നമ്മള്‍ പേടിക്കേണ്ടതല്ലേ? അതില്‍ സമുദായത്തിന്റെ പ്രവര്‍ത്തനരീതികള്‍ക്കു എന്തെങ്കിലും പങ്കുണ്ടോ? അതെങ്ങിനെ മാറ്റാം?

ഇ.കെ വിഭാഗം സുന്നികളോട് 
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയാണ് ഇ കെ സുന്നി വിഭാഗം. അവരും അവരുടെ യുവജനവിഭാഗവുമായ എസ് കെ എസ് എസ് എഫും പ്രാദേശികതയോട് ഒന്ന് ചേര്‍ന്ന് പോവുന്ന ഒരു മതസംസ്‌കാരം ഉണ്ടാക്കിയെടുക്കാനും സാമുദായിക സൗഹാര്‍ദ്ദത്തിന് വേണ്ടിയും ഏറ്റവുമധികം, ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചവരാണ്. ഈ വിഭാഗത്തിന്റെ നേതാക്കള്‍ക്ക് ക്രൂര സൈബര്‍ ആക്രമങ്ങളുടെ അപകടങ്ങളെപ്പറ്റി സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ ആവില്ലേ? (സ്ത്രീ പ്രാതിനിധ്യത്തിലും സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ ഇ കെ സുന്നി വിഭാഗത്തിന്റെ പല നിലപാടുകളോടും ഉള്ള ആഴത്തിലുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയാം മതത്തിന്റെ ജൈവികമായ പല മാനങ്ങളെയും നിലനിര്‍ത്തുന്നതില്‍ നിങ്ങളുടെ ശ്രദ്ധ പ്രതീക്ഷാര്‍ഹമാണെന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്). പെരുമാറ്റത്തിന്റെയും നിലപാടിന്റെയും സൗമ്യതയില്‍ പാണക്കാട് ശിഹാബ് തങ്ങളെപ്പോലെ അംഗീകരിക്കപ്പെട്ട മാതൃക നിങ്ങളുടെ നേതൃ സ്ഥാനത്തുണ്ടല്ലോ? ആ മാതൃകയില്‍ നിന്നുള്ള പാഠങ്ങള്‍ സമുദായത്തിന് പകര്‍ന്നു കൊടുക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതല്ലേ?

മുജാഹിദ് വിഭാഗത്തോട്
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാനും എഴുത്തു പഠിക്കാനും വേണ്ടി വലുതും ചെറുതുമായ സമരങ്ങള്‍ നടത്തി മുന്നോട്ടു വന്ന മുജാഹിദുകള്‍ക്ക്, പൊതുഇടങ്ങളിലെ മുസ്ലിം സ്ത്രീ സാന്നിധ്യത്തെ പിന്തുണയ്ക്കാനും അതിനെതിരെ ഒച്ച വെക്കുന്നവര്‍ ഒറ്റപ്പെടുത്താനും എങ്കിലും കഴിയണ്ടേ? ആചാരങ്ങളുടെ നിഷ്‌കര്‍ഷകതകളെ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനും അവയുടെ തോത് വര്‍ദ്ധിപ്പിക്കാനും മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? മുസ്ലിം സമൂഹം നേരിടുന്ന ഈ ഗോ
രക്ഷകരെ നേരിടാനും ഉള്ള ധാര്‍മിക ബാധ്യത മതേതരജനാധിപത്യത്തില്‍ താത്വികമായി വിശ്വസിക്കുന്ന നിങ്ങള്‍ക്കില്ലേ? 

മുസ്‌ലിം ലീഗ് നേതൃത്വത്തോട്
സുന്നികളും മുജാഹിദുകളും ഏറ്റവും കൂടുതലായി ഉള്ള മുസ്ലിം ലീഗിന് ഒരു രാഷ്ട്രീയകക്ഷി എന്ന നിലക്ക് ജസ്‌ലക്കെതിരെയുള്ള ആക്രമണങ്ങളിലെ മനുഷ്യാവകാശനിഷേധത്തെയും പൗരാവകാശനിഷേധത്തെയും എങ്ങിനെയാണ് കണ്ടില്ലെന്നു വെക്കാനാവുക? അവര്‍ ജസ്‌ലയെ പിന്തുണച്ചു കൊണ്ട് പ്രസ്താവനകളുമായി മുന്നോട്ടു വരേണ്ട സമയമായില്ലേ? അവരുടെ മൗനം ബലം നല്‍കുന്നത് ഏതൊക്കെ lunatic ഫ്രിഞ്ജുകള്‍ക്കാണെന്നു ഓര്‍ത്തു നോക്കു. മുസ്ലിം പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ വേണ്ടി അവര്‍ക്കായി അരനൂറ്റാണ്ട് മുമ്പേ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ സി എച്ചു. മുഹമ്മദ്‌കോയയും ഒരു പാട് ഭര്‍ത്സനം കേട്ടിരിക്കും എന്നോര്‍ക്കുക.

എപി വിഭാഗം സുന്നികളോട്
കാന്തപുരം സുന്നി വിഭാഗത്തിന് മുസ്ലിംപെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന കാര്യത്തില്‍ (അതിനി ഒപ്പന ആണെങ്കിലും സിനിമാറ്റിക് ഡാന്‍സ് ആണെങ്കിലും) എന്തഭിപ്രായമാണെന്നു എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ നടക്കുന്ന ക്യാമ്പയിനുകളോട്, അതിന്റെ രീതിയോട് അവര്‍ക്കു യോജിപ്പുണ്ടാവാന്‍ പ്രയാസമാണ്. ആ വിയോജിപ്പ് അവര്‍ തുറന്നു പറയണം എന്നൊരു അപേക്ഷയുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ജമാഅത്തെ ഇസ്‌ലാമി സംഘടനകളോട്
എനിക്ക് രാഷ്ട്രീയമായി സകല വിയോജിപ്പുകളും ഉള്ള സംഘടനകളാണ് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും. മതരാഷ്ട്രീയവാദം അപകടകരമാണ് എന്നും ഭരണഘടനയെ തള്ളിക്കളയുന്ന മനോഭാവം അംഗീകരിക്കാനാവാത്തതാണെന്നും ഞാന്‍ വിചാരിക്കുന്നു. സമുദായങ്ങള്‍ തമ്മിലുള്ള ശത്രുതാവസ്ഥക്കും മുസ്ലിം സമുദായത്തില്‍ അരക്ഷിതബോധം ഉണ്ടാക്കി സമുദായത്തിന്റെ നിര്‍മാണാത്മകത നശിപ്പിക്കുന്നതിനും നിങ്ങളും അനുബന്ധ സംഘടനകളും കാരണമാകുന്നു എന്നാണ് എന്റെ വിമര്‍ശനം. പക്ഷെ ഈയിടെ ഹാദിയയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും വിശ്വാസസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തില്‍ നിങ്ങളെടുത്ത നിലപാട് നിങ്ങളുടെ പ്രധാനപ്പെട്ട നയപരമായ മാറ്റമാണ് എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയാറാണ്. ഒറ്റക്കാര്യം ഉണ്ട്: ജസ്‌ലയുടെ പൗരാവകാശങ്ങള്‍ക്കു വേണ്ടിയും ഭീതി കൂടാതെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് വേണ്ടിയും നിങ്ങള്‍ ശക്തമായും വ്യക്തമായും നിലകൊള്ളണം.

ജസ്‌ല ഇത്തരം അക്രമങ്ങളുടെ അവസാനത്തെ ഇരയാവട്ടെ. 

എന്തു കൊണ്ട് ഇപ്പോള്‍ ഇടപെടണം?
ജസ്‌ലയോ മറ്റു കുട്ടികളോ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ആഭ്യന്തരപ്രശ്‌നമല്ല. കേരളത്തിലെ മറ്റു അധീശസമുദായങ്ങളായ നായന്മാരിലും ഈഴവരിലും ക്രിസ്ത്യാനികളിലും ഇങ്ങനെയുള്ള അതി പുരുഷന്മാര്‍ എത്രയെങ്കിലും ഉണ്ട്. അത് എല്ലാ സ്ത്രീകളും, ലിംഗനീതിയില്‍ വിശ്വസിക്കുന്നവരും ഏറ്റെടുക്കേണ്ടത് തന്നെ. അപ്പോള്‍ സമുദായ നേതാക്കന്മാരോട് ഇടപെടാന്‍ ആരെങ്കിലും പറയാറുണ്ടോ എന്നൊരു ചോദ്യം എനിക്ക് കേള്‍ക്കാം.

ഒന്നാമതായി, ഈഴവ ഫെമിനിസ്റ്റിനെ വായില്‍കൊള്ളാത്ത ചീത്ത വിളിക്കുന്ന ഈഴവ പുരുഷാധിപത്യവാദി നാരായണഗുരുവിനെ quote ചെയ്യാറില്ല. രണ്ടാമതായി, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്റെ അധാര്‍മികതയില്‍ എനിക്ക് ഉത്തരവാദിത്തമില്ല. ഒരു മുസ്ലിം എന്ന നിലക്ക്, ഈ സമുദായത്തിന്റെ ഭാഗം എന്ന നിലക്ക് മുസ്ലിം നേതാക്കളോട് ഇതൊക്കെ പറയേണ്ട ധാര്‍മിക ഉത്തരവാദിത്തം ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. ഇവിടെ ഇപ്പോള്‍ പറയുന്ന വിഷയം മുസ്ലിം സ്ത്രീകള്‍ക്ക് മുസ്ലിം പുരുഷന്മാരില്‍ നിന്ന് മുസ്ലിം ആയതുകൊണ്ട് നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമായത് കൊണ്ടാണ്.

ആവര്‍ത്തിച്ചു പറയാനുള്ളത് മുസ്ലിം നേതാക്കളും സംഘടനകളും ഗുണ്ടായിസത്തിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി സമുദായത്തില്‍ കുഴപ്പമുണ്ടാക്കുന്നവരെയും നിയമവാഴ്ചക്കെതിരെ സംസാരിക്കുന്നവരെയും അവരുടെ പ്രവൃത്തികള്‍ക്കെങ്കിലും  ഉത്തരവാദിത്തമുള്ളവരാക്കണമെന്നാണ്. 

ജസ്‌ല ഇത്തരം അക്രമങ്ങളുടെ അവസാനത്തെ ഇരയാവട്ടെ. 

ഇനി ഇതുണ്ടാകരുത്. 

അതിനുള്ള ആര്‍ജ്ജവവും സാമൂഹ്യബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും നിങ്ങള്‍ക്കുണ്ട് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; അതിനായി പ്രാര്‍ത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios