സസെക്സിലെ 1998ലെ തൊഴില്‍ സമയ പരിധിയുമായി ബന്ധപ്പെട്ടിട്ടുള്ള നിയമമനുസരിച്ച് ആറ് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തൊരാള്‍ക്ക് 20 മിനിറ്റ് ഇടവേളയെടുക്കാനുള്ള അധികാരമുണ്ട്. 

ഇരുപത് മിനിറ്റ് ജോലിയില്‍ നിന്ന് ബ്രേക്കെടുത്താല്‍ ജോലി പോകുമോ? ചിലപ്പോള്‍ പോകും. അങ്ങനെ പോയൊരാളാണ് പീറ്റര്‍ ലീ. നാല്‍പ്പത്തിനാല് വര്‍ഷമായി പീറ്റര്‍ ലീ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. അതിനിടയില്‍ വൈകുന്നേരം ഇരുപത് മിനിറ്റ് ഇടവേളയെടുത്തതിന് ആളുടെ ജോലി പോയിരിക്കുകയാണ്. റെയില്‍വേയില്‍ സിഗ്നല്‍മാനാണ് പീറ്റര്‍ ലീ. വെസ്റ്റ് സുസക്സിലെ ഒരു സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം പറയുന്നത് താന്‍ ബ്രേക്കെടുത്തത് നിയമാനുസൃതമായിട്ടാണ് എന്നാണ്. ആറ് മണിക്കൂര്‍ ജോലിക്കിടയിലാണ് 20 മിനിറ്റ് പീറ്റര്‍ലീ ഇടവേളയെടുത്തത്. 

ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ കാരണം പറഞ്ഞിരിക്കുന്നത് പകരം ആരെയും നിര്‍ത്താതെയാണ് പീറ്റര്‍ ലീ ബ്രേക്കെടുത്തതെന്നാണ്. ഇടവേളയെടുത്ത് കഴിഞ്ഞ് തിരികെ വന്ന് സിഗ്നല്‍ ബോക്സ് അടക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം പിരിച്ചും വിട്ടു. 

സസെക്സിലെ 1998ലെ തൊഴില്‍ സമയ പരിധിയുമായി ബന്ധപ്പെട്ടിട്ടുള്ള നിയമമനുസരിച്ച് ആറ് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തൊരാള്‍ക്ക് 20 മിനിറ്റ് ഇടവേളയെടുക്കാനുള്ള അധികാരമുണ്ട്. 

പീറ്റര്‍ ലീ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, നിയമം അനുവദിച്ചിട്ടുള്ള ഇടവേളയാണ് എടുത്തത്. തന്‍റെ മാനേജരോട് ബ്രേക്ക് എടുക്കുന്നുവെന്നും പകരം ആരെയെങ്കിലും നിര്‍ത്തണമെന്നും നേരത്തേ നോട്ടീസ് പ്രകാരം തന്നെ അറിയിച്ചിരുന്നു. പകരം നിര്‍ത്താനായി മൂന്നുപേരുണ്ടായിരുന്നു. പക്ഷെ, അവരെയൊന്നും നിര്‍ത്താന്‍ മാനേജര്‍ തയ്യാറായില്ലായിരുന്നു. അത് കഴിഞ്ഞ് സിഗ്നല്‍ ബോക്സ് അടക്കുമ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ വന്നു. അരമണിക്കൂറെടുക്കും സിഗ്നല്‍ ബോക്സടക്കാന്‍. തന്നെ അതിനനുവദിക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.''

പതിനാറാമത്തെ വയസിലാണ് ലീ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ലീ ബ്രേക്കെടുത്തത് സത്യത്തില്‍ അദ്ദേഹത്തിനായി മാത്രമല്ല. ആള്‍ക്കാരുടെ എണ്ണം കുറവാണെന്ന് കാണിച്ച് ജോലിക്കാരെക്കൊണ്ട് അധികനേരം ഇടവേളകള്‍ പോലുമില്ലാതെ ജോലി ചെയ്യിക്കുന്ന അധികൃതര്‍ക്കെതിരായിക്കൂടിയാണ് അദ്ദേഹത്തിന്‍റെ സമരം. അതുകൊണ്ടുതന്നെ ലീയെ പിരിച്ചുവിട്ടതിനെതിരെ വിവിധ തൊഴിലാളി സംഘടനകളും തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. അവര്‍ സമരവും ആരംഭിച്ചു.