റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് ഈ നഗരമാകെ തകര്‍ന്നടിഞ്ഞത്. നിരവധി വീടുകള്‍ തകര്‍ന്ന് മണ്‍കൂനകളായി. ഇവിടെ കുടുങ്ങിക്കിടന്നവരെ കണ്ടെത്തുന്നതിന് കുഞ്ഞിന്റെ പിതാവ് രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ തെരച്ചിലിലാണ് ഈ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. മണ്ണിനടിയില്‍ പൊടി മൂടി കിടക്കുകയായിരുന്നു ഈ നവജാത ശിശു. 

യഹ്‌യ മഹതൂഖ് എന്ന 38കാരന്റെ രണ്ടു കുഞ്ഞുങ്ങളില്‍ ഇളയവളാണ് രക്ഷപ്പെട്ട ഈ കുരുന്ന്. വാഹിദ എന്നാണ് പേര്. കടയില്‍ നില്‍ക്കുമ്പോഴാണ് വീടിനു മുകളില്‍ ബോംബാക്രമണം നടന്നത് കണ്ടതെന്ന് യഹ്‌യ പറഞ്ഞു. ഓടി വന്നപ്പോള്‍ വീട് മണ്‍കൂനയായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ മുകളില്‍നിന്നും ഭാര്യയെ യഹ്‌യ കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയപ്പോഴാണ് ഇളയ കുഞ്ഞിനെ കണ്ടത്. മണ്‍കൂനയ്ക്കിടയില്‍ തിരയുമ്പോള്‍ കുഞ്ഞ് തന്റെ കൈവിരലില്‍ പിടിക്കുകയായിരുന്നുവെന്ന് യഹ്‌യ പറയുന്നു. ഭാര്യയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയെങ്കിലും മാതാവിനെയും രണ്ടു വയസ്സുള്ള മൂത്ത മകളെയും യഹ്‌യയ്ക്ക് നഷ്ടപ്പെട്ടു.