മീശയിലെ കഥാപാത്രങ്ങളെയും എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിന് ശേഷമാണ് എനിക്കിത് എഴുതാന്‍ പോലും ധൈര്യം വന്നത്. അല്ലെങ്കില്‍ മൂപ്പര്‍ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'മീശ' നോവലിന് എസ് ഹരീഷ് എഴുതിയ അവതാരിക.

എനിക്ക് ഏറ്റവും പേടിയും ബഹുമാനവും ഉള്ളത് കഥാപാത്രങ്ങളെയാണ്. അവരെ ഭയന്ന് ഞാന്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച കഥ പിന്നെ സമാഹാരങ്ങളിലൊന്നും ചേര്‍ക്കാതിരുന്നിട്ടുണ്ട്.
പതിനഞ്ച് വര്‍ഷം മുമ്പാണ് സംഭവം. അതും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. അരപ്പിരിയെന്ന് പറയാവുന്ന തരക്കാരായ നാല് ആണുങ്ങള്‍ ഒരു മധ്യവേനലവധി ഒരുത്തന്റെ വീട്ടില്‍ താമസിച്ച് ആഘോഷവും ഭ്രാന്തുമാക്കുന്നതാണ് കഥ. അതിലൊരുത്തന്‍ രാത്രി ഒരുമണിക്ക് കട്ടന്‍ ചായ കുടിക്കാന്‍ തെരുവിലിറങ്ങുന്ന ഭാഗമുണ്ട്. പെട്ടെന്ന് ആശാന് ഒരു തോന്നല്‍- എന്നാല്‍ തിരുവനന്തപുരത്ത് പോയി ചായകുടിച്ചാല്‍ എന്താ കുഴപ്പം?. ഒട്ടും താമസിക്കാതെ എറണാകുളത്തുനിന്നും കിട്ടിയ തീവണ്ടിക്ക് തിരുവനന്തപുരത്തിറങ്ങി ഒരു വെറുംചായ മാത്രം കഴിച്ച് അടുത്ത വണ്ടിക്ക് തിരിച്ചെത്തി. കഥ അച്ചടിച്ചുവന്ന അന്ന് കഥാപാത്രം എന്റെ ഒരു സുഹൃത്തിനെ മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ രാത്രി ഓടിച്ച് പിടിച്ച് ഒരു വെസ്പ സ്‌കൂട്ടറില്‍ നീണ്ടൂര്‍ക്ക് വന്നു. അര്‍ദ്ധരാത്രി കല്ലറ മുതല്‍ നാല് കിലോമീറ്റര്‍ വഴിയരികിലുള്ള വീടുകളിലെല്ലാം കൊട്ടിവിളിച്ച് കഥാകൃത്തിന്റെ വീട് അന്വേഷിച്ചാണ് വരവ്. പോത്ത് ഓടിയപോലായി അവസ്ഥ. പിന്‍വാതിലുകള്‍ വഴി ജാരന്മാരും ബ്ലേഡുകാരുടെ വരവ് കാത്തിരിക്കുന്ന പാവങ്ങളും ഓടിരക്ഷപ്പെട്ടു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി വീട്ടില്‍നിന്ന് ഒരു കട്ടന്‍ചായ കുടിച്ച് പ്രതികാരം തീര്‍ത്താണ് അദ്ദേഹം തിരികെ പോയത്. മറ്റൊരുകഥാപാത്രം നേരില്‍ കണ്ടപ്പോള്‍ എന്റെ തോളില്‍ ഒന്നടിച്ച് ഇനി എഴുതിയാല്‍ ഇതായാരിക്കില്ല അനുഭവമെന്ന് താക്കീത് ചെയ്തു.
എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നോവലിലെ ഒരധ്യായത്തിലെ ഏതാനും സംഭാഷണ ശകലങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പ്രശ്നമായപ്പോള്‍ ഈ രണ്ടുപേരും എന്നെ തുണച്ചു. ചായകുടിക്കാരന്‍ ഓസ്ട്രേലിയയില്‍നിന്ന് പഴയകഥയുടെ കോപ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇവന്‍ ഒരു പുരുഷവിരുദ്ധ കഥ കൂടി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. മറ്റേയാള്‍ മൊബൈലില്‍ വിളിച്ച് നീ പേടിക്കേണ്ടടാ, എന്നെപ്പറ്റി വേണമെങ്കില്‍ ഇനിയുമെഴുതിക്കോ എന്നാശ്വസിപ്പിച്ചു.
കഥാപാത്രങ്ങളെ എഴുത്തുകാര്‍ ആദരിക്കേണ്ടതുണ്ട്. ബഹുവിധമാനങ്ങളുള്ള അവരുടെ ജീവിതത്തിലെ ഒരു മാത്രയെ ഞാന്‍ കഥയായി ചുരുക്കുമ്പോള്‍ അവരെന്നെ കനിവോടെ നോക്കുകയാണ്. അച്ഛന്‍, കുട്ടിയുടെ കളികാണുന്നതുപോലെ. ഇനി ആ ഒരുമാത്രയില്‍പോലും അവര്‍ എഴുത്തുകാരെ ബഹുദൂരം മറികടക്കുന്നുണ്ട്. പയ്യനെയും ചാത്തന്‍സിനെയും വി.കെ.എന്‍ ആദരവോടെ കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ചന്ദ്രക്കാരനെ സിവിയും സീതയെ ആശാനും അങ്ങനെയായിരിക്കും കണ്ടത്.
കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. എന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഒരു കഥയായി ആവിഷ്‌കരിക്കണമെന്ന തോന്നലാണ് അത്. ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്രരാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു! സ്വതന്ത്രരായ മനുഷ്യന്‍ ജീവിതത്തതിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണ സഹിതവും പെരുമാറണണെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നമുക്ക് അങ്ങനെ ആഗ്രഹിക്കാം. പക്ഷെ, അത് അസംഭവ്യമാണ്. ജീവിതവും കഥയും അസംബന്ധങ്ങള്‍ പറയാനുള്ളതുകൂടിയാണ്.
മീശയിലെ കഥാപാത്രങ്ങളെയും എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിന് ശേഷമാണ് എനിക്കിത് എഴുതാന്‍ പോലും ധൈര്യം വന്നത്. അല്ലെങ്കില്‍ മൂപ്പര്‍ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ.
രണ്ടാമധ്യായത്തില്‍ മാത്രമല്ല, ഇതില്‍ പലയിടത്തും കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധമായും മനുഷ്യവിരുദ്ധമായുമൊക്കെ സംസാരിക്കുന്നുണ്ട്. തെറിവിളിക്കുന്നുണ്ട്. അതുകൊണ്ട് അതില്‍ പ്രതിഷേധിച്ചവരോട് എനിക്ക് ഇപ്പോള്‍ വിരോധമൊന്നുമില്ല. മറിച്ച് സങ്കടമുണ്ട്. കൂടാതെ അവരോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ആ കഥാപാത്രങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്കെതിരായ പ്രതിഷേധവും അമര്‍ഷവും ഞാനും ഇവിടെ രേഖപ്പെടുത്തുന്നു. ആ കഥാപാത്രങ്ങള്‍ കുറേക്കൂടി സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു. പക്ഷെ, നോവലുകള്‍ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
മനുഷ്യരുടെ വിചിത്രകഥകള്‍ കേള്‍ക്കുമ്പോഴും അറ്റമില്ലാത്ത പാടങ്ങള്‍ കാണുമ്പോഴും അല്‍പം ഭ്രാന്തായിപ്പോകുന്ന അവസ്ഥയുണ്ട് ഈയുള്ളവന്. അതിനുള്ള ചികിത്സയുടെ ഭാഗമായിരുന്നു ഈ നോവലിന്റ എഴുത്ത്. എന്നാല്‍, ഇത് എന്റേതല്ല. ഞാനൊരു കോക്ടെയില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നയാള്‍ മാത്രമാണ്. അതിന് രുചിയുണ്ടോ തലയ്ക്ക് പിടിക്കുമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല, മറ്റുള്ളവര്‍ തന്നതാണ്. ഞാന്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട്. ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാന്‍ രണ്ടുകൈയും ഉയര്‍ത്തി കീഴടങ്ങും.
ചേറും ദ്രവിച്ച കണ്ടല്‍മരങ്ങളും തോടുകളുടെ വലപ്പടര്‍പ്പും നിറഞ്ഞ പുഞ്ചനിലങ്ങളില്‍ വലിയ മീന്‍പിടിത്തക്കാരുണ്ടായിരുന്നു. കാവാലം വിശ്വനാഥപ്പണിക്കരും തകഴി ശിവശങ്കരപ്പിള്ളയും മുട്ടന്‍ വരാലുകളെയും മുഷികളെയും വാളകളെയും പിടിച്ചുതീര്‍ത്തു. വേറെയും ഒരുപാടാളുകള്‍ അരിച്ചരിച്ച് ഇപ്പോഴിവിടെ മീനുകള്‍ കുറവാണ്. ഞാന്‍ മീന്‍പിടുത്തക്കാരനല്ല. കൂട്ടുകാര്‍ ചെറുപ്പത്തില്‍ വീശുവലകളുമായി ഇറങ്ങുമ്പോള്‍ ഞാന്‍ ചരുവവുമായി പിന്നാലെ പോകും, മീന്‍ പെറുക്കിയെടുക്കാന്‍. പക്ഷെ, കരയ്ക്കിട്ട മീനുകളും ഞാന്‍ പിടിച്ചാല്‍ അമരില്ല. കാരികള്‍ വിരലിനിട്ട് കുത്തും. ഇതെഴുതിയപ്പോഴും എനിക്ക് ഒരുപാട് കുത്ത് കിട്ടി.
മീശ എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ ഒരുപാട് പേരോട് കടപ്പാടുകളുണ്ട്. ചിലരെ ഓര്‍മ്മിക്കുന്നു. ഈരയിലുള്ള വാസുദേവന്‍ ചേട്ടന്‍, സൗവാച്ചന്‍, പിജി പത്മനാഭാന്‍, രാജീവ് പള്ളിക്കോണം, അനുഷ് സോമന്‍, ദാസ് ഈര, കെന്‍സ് ഇല്ലിക്കളം, സിപിഎം നേതാവ് സഖാവ് ആനന്ദക്കുട്ടന്‍, ജയകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍, ഉണ്ണി ആര്‍, എംആര്‍ രേണുകുമാര്‍, റ്റോം കരികുളം, യേശുദാസ്, സഞ്ജുസുരേന്ദ്രന്‍, സുബി, ശ്രീകുമാര്‍, മനില, എന്റെ ഭാര്യ വിവേക...
പ്രസിദ്ധീകരിക്കുംമുന്‍പ് വായിച്ച് അഭിപ്രായം പറഞ്ഞ ആത്മമിത്രങ്ങളുണ്ട്. അവര്‍ക്ക് നന്ദി.
ഈ കൃതിയെക്കുറിച്ച് പില്‍ക്കാലം തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്ന പേര് കമല്‍റാം സജീവിന്റേതായിരിക്കും. മഹിമ പറയാനില്ലാത്തവര്‍ക്ക് ഇടം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. നന്ദി.
ഒരു വലിയ സങ്കടമുണ്ട്. കെ ഷെരീഫ് മുഴുവന്‍ വരച്ചുകാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ നമ്മുടെ ഓര്‍മ്മകളില്‍ മാത്രം പൂര്‍ത്തിയാകുമായിരിക്കും. അല്ലേ?
വൈകാരികതയടങ്ങി സമൂഹം പാകപ്പെടുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. അത്രയുമായില്ലെങ്കിലും പിന്തുണ നല്‍കിയ പൊതുസമൂഹത്തോടും ജനാധിപത്യ സര്‍ക്കാരിനോടും എനിക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ തന്നെ പുറത്തിറക്കുന്നത്.
ഈ നോവലിന്റെ രചനാഘട്ടത്തില്‍ തുടക്കം മുതല്‍ക്കുതന്നെ പുസ്തക രൂപത്തിലാക്കാന്‍ സമ്മതം അറിയിക്കുകയും പ്രശ്നങ്ങള്‍ക്ക് നടുവിലും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത ഡിസി ബുക്സിന് നന്ദി.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഈ ലോകം വളരെ നല്ലതാണെന്ന് തോന്നുന്നു. ഉപദ്രവിച്ചവര്‍ക്കും ഉമ്മ. സ്നേഹത്തോടെ,
