"കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം'

(സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ അഭിമുഖത്തില്‍നിന്ന്)

സെന്‍കുമാറിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത ഈ രണ്ട് പേരൊഴികെ ബാക്കി എല്ലാരും വരിവരിയായി നിക്കണം, പാക്കിസ്ഥാനിലേക്ക്. മൂപ്പര് വിസ റെഡിയാക്കീട്ടുണ്ട്. കാരശ്ശേരി മാഷും ബാഗ് റെഡിയാക്കി വെക്കണം. ഇപ്പോ വല്ലപ്പോഴും മാത്രം മതേതരനായതിനാല്‍ താമസിയാതെ പോകേണ്ടി വരും, എന്താല്ലേ!

സെന്‍കുമാറെന്ന 'സാമൂഹ്യ ശാസ്ത്രജ്ഞന്‍' ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ ഉല്‍ക്കണ്ഠപ്പെടുന്നത്? ഒരു സമുദായത്തിലെ മാനസികസ്ഥിരതയില്ലാത്ത പത്തോ ഇരുപതോ പേര്‍ വിഭ്രാന്തി മൂത്ത് ജിഹാദിന് പോയതിന്റെ പേരില്‍ സമുദായത്തെ ഒന്നാകെ ഡീ റാഡിക്കലൈസ് ചെയ്യണോ? സെന്‍കുമാര്‍ നിയോഗിച്ച ആ 512 ഉദ്‌ബോധകര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിലേതാണോ എന്നു കൂടി വ്യക്തമാക്കണം. സെന്‍കുമാര്‍ പരാമര്‍ശിക്കുന്ന എം.എന്‍ കാരശ്ശേരി ചേകന്നൂര്‍ മൗലവിക്കു വേണ്ടി പോരാട്ടം നടത്തിയത് പൊലീസ് പറഞ്ഞിട്ടായിരുന്നില്ല എന്നതും സെന്‍ കുമാര്‍ ഓര്‍ക്കണം. 

ഇന്ത്യയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന ഹിസ്ബുളിനോ ഇന്ത്യന്‍ മുജാഹിദീനോ ജയ്‌ഷേ മുഹമ്മദിനോ കേരളത്തിന്റെ മുസ്‌ലിം ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെ എങ്കിലും പിന്തുണയുണ്ടോ? 

അതേ സമയം, തനി വര്‍ഗീയത പറയുന്ന സാധ്വിമാര്‍ക്ക് കേരളത്തിലെ ജനസംഖ്യയില്‍ 15 ശതമാനമെങ്കിലും പിന്തുണ നല്‍കുന്നുണ്ട്. എന്നുവെച്ച് ഹിന്ദു സമൂഹം മതേതരരല്ലെന്നുണ്ടോ? 

ഹിസ്ബുളിനോ ഇന്ത്യന്‍ മുജാഹിദീനോ ജയ്‌ഷേ മുഹമ്മദിനോ കേരളത്തിന്റെ മുസ്‌ലിം ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെ എങ്കിലും പിന്തുണയുണ്ടോ? 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലെ ഇമ്പിച്ചി ബാവയെപ്പോലെ മതേതര നേതാക്കള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള നേതാക്കള്‍ വര്‍ഗീയത പറഞ്ഞുകേട്ടിട്ടുമില്ല. അവരൊന്നും സെക്യുലറല്ലേ? ജനസംഖ്യയെക്കുറിച്ചുള്ള സെന്‍ കുമാറിന്റെ ഉല്‍ക്കണ്ഠ 2012 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഹിന്ദു രാജ്യമാക്കുമെന്ന ധരം ജാഗരണ്‍ സമിതി നേതാക്കളുടെ ഉല്‍ക്കണ്ഠ തന്നെയാണോ? 

യോഗി ആദിത്യനാഥിന് ആരാധകരും അനുയായികളുമുള്ള കേരളത്തില്‍ അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള വിഷക്കുത്തുകള്‍ക്ക് അനുയായികളില്ല എന്ന് സെന്‍കുമാര്‍ ഓര്‍ക്കണം. 

കേരളത്തില്‍ അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള വിഷക്കുത്തുകള്‍ക്ക് അനുയായികളില്ല എന്ന് സെന്‍കുമാര്‍ ഓര്‍ക്കണം. 

താടിയും തൊപ്പിയും വെച്ച് ദിര്‍ഹവും ദിനാറും പിരിക്കാന്‍ ഗള്‍ഫില്‍ പോവുന്ന കേരളത്തിലെ മതപുരോഹിതര്‍ ധനസമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, 'ആഗോള പ്രശ്‌നങ്ങ്‌ളില്‍' ഇടപെടാറേയില്ല എന്നു കൂടി സെന്‍കുമാര്‍ മനസ്സിലാക്കണം. ചില പുഴുക്കുത്തുകളും തീവ്രവാദവും ഒക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് സമുദായത്തിനു മേല്‍ അടിച്ചേല്‍പ്പിക്കരുത്. ബജ്‌രംഗ് ദളും ആളെക്കൊല്ലുന്ന ഗോപാലകരും ഉള്ള ഹിന്ദു സമൂഹത്തില്‍തന്നെയാണ് മതേതര നേതാക്കള്‍ ഉള്ളത് എന്നതുപോലെ. 

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തില്‍ ഭൂരിഭാഗവും മതേതരര്‍ തന്നെയാണ്. സെന്‍ കുമാറിനെപ്പോലുള്ള മോന്തായങ്ങള്‍ വളഞ്ഞു കിടന്നത് കൊണ്ടാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പൊലീസ് സേന 'ദേശീയത'യാല്‍ വിജൃംഭിതരായത് എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. താങ്കള്‍ക്കു വേണ്ടി താങ്കള്‍ നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയതില്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു. നമോവാകം.