മരിച്ചുവെന്ന് കരുതിയ അതേ ഗില്ലസ് ബര്‍ട്ടിന്‍ തന്നെയാണ് പത്തിരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീലിനെ വിളിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, നവംബര്‍ മാസം. രാത്രി വൈകിയും തന്‍റെ മുറിയിലിരിക്കുകയാണ് ഫ്രാന്‍സിലെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ ക്രിസ്റ്റ്യന്‍ എറ്റലിന്‍. അന്നേരം അദ്ദേഹത്തിന് ഒരു ഫോണ്‍കോള്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്തതും എറ്റലിന്‍ ഞെട്ടിപ്പോയി. കാരണം, വിളിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയൊരാളാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി.

ഗില്ലസ് ബര്‍ട്ടിന്‍ ലുക്ക്ഔട്ട് നോട്ടീസില്‍

കാരണം, വിളിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയൊരാളാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി. പേര് ഗില്ലസ് ബര്‍ട്ടിന്‍. 'കാമറ സയലന്‍സ്' എന്ന മ്യൂസിക് ബാന്‍ഡിലെ ഗായകന്‍, അരാജകവാദി, സമൂഹത്തിന്റെ നിയമങ്ങളോട് കലഹിക്കുന്നവന്‍. അക്കാലത്ത് യുവാക്കളെ ഒരുപാടാകര്‍ഷിച്ച ബാന്‍ഡായിരുന്നു അത്. ഗില്ലസ് അതിലെ സ്റ്റാര്‍ ഗായകനും. എന്നാല്‍, അരാജക ജീവിതത്തിനിടെ, ബാന്‍ഡിലെ അംഗങ്ങളില്‍ ഭൂരിഭാഗത്തിനും എച്ച് ഐ വി ബാധയുണ്ടായി. സുരക്ഷിതമല്ലാത്ത സിറിഞ്ചും മറ്റുമുപയോഗിച്ചുള്ള മയക്കുമരുന്ന് ഉപയോഗമായിരുന്നു മുഖ്യ കാരണം. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കില്ലെന്ന് തോന്നിയ അംഗങ്ങള്‍, വലിയൊരു കൊള്ള നടത്താനും അതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് മരിക്കും വരെ സുഖമായി ജീവിക്കാനും തീരുമാനിക്കുന്നു.

അങ്ങനെയവര്‍ ടൂളോസിലെ ബ്രിങ്ക് ഡെപ്പോസിറ്റ് കൊള്ളയടിച്ചു. രണ്ട് മില്ല്യണ്‍ യൂറോയോളമാണ് കൊള്ളയടിച്ചത്. ആയുധങ്ങളുമായാണ് പോയതെങ്കിലും ആരെയും പരിക്കേല്‍പ്പിച്ചില്ല. മാത്രമല്ല, ഒരു കൗതുകത്തിന് ലോക്കല്‍ പത്രത്തില്‍ മോഷണവിവരമറിയിക്കുകയും ചെയ്തു. അപക്വമായ ആ മോഷണ രീതിയില്‍ നിന്നുതന്നെ മോഷണകലയില്‍ വലിയ പിടിയില്ലാത്തവരാണ് മോഷ്ടാക്കളെന്ന് പോലീസിന് മനസിലായി. ഗില്ലസ് ബര്‍ട്ടിനൊഴികെ സംഘത്തിലുണ്ടായിരുന്ന മുഴുവനാളുകളും പെട്ടെന്നുതന്നെ പിടിയിലായി. 

പിടിക്കപ്പെട്ടവര്‍ ജയിലിലായി. ചിലരൊക്കെ എയ്ഡ്‌സ് ബാധിച്ച് മരിക്കുകയും ചെയ്തു. ചിലര്‍ ജയില്‍ മോചിതരായ ശേഷം മറ്റുജോലികള്‍ ചെയ്ത്
ജീവിച്ചു. എന്നാല്‍, പൊലീസില്‍നിന്ന് രക്ഷപ്പെട്ട ഗില്ലസ് ബര്‍ട്ടിന്‍ പിടികിട്ടാപ്പുള്ളിയായി തുടര്‍ന്നു. എയ്ഡ്‌സ് രോഗികളായി മാറിയ സംഘത്തിലെ മുഖ്യകണ്ണിയായ അയാള്‍ ഉറപ്പായും മരിച്ചിരിക്കുമെന്നു തന്നെ പൊലീസും നാട്ടുകാരും വിശ്വസിച്ചു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളും കൊള്ളയുമെല്ലാം എല്ലാവരുടെയും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു തുടങ്ങി. അയാളുടെ ഒരേയൊരു മകനും അയാളെ കുറിച്ച് പിന്നെ കേട്ടിട്ടേയില്ല.

ഫ്‌ലാഷ് ബാക്ക് കഴിഞ്ഞു. ഇനി ആദ്യം പറഞ്ഞ ഫോണ്‍കോളിലേക്ക്. മരിച്ചുവെന്ന് കരുതിയ അതേ ഗില്ലസ് ബര്‍ട്ടിന്‍ തന്നെയാണ് പത്തിരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീലിനെ വിളിക്കുന്നത്. തന്റെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗില്ലസ് വിളിച്ചത്. ഒരു കോഫീഷോപ്പില്‍ വെച്ച്, കണ്ടുമുട്ടി, ഗില്ലസ് ബര്‍ട്ടിനും ക്രിസ്റ്റിയന്‍ എല്ലറ്റിനും.

ഗില്ലസ് ആകെ മാറിയിരുന്നു. ചീകിയൊതുക്കാത്ത പരുക്കനായ മുടി. ഹെപ്പറ്റൈറ്റിസ് ബി മൂര്‍ച്ഛിച്ചതിന്റെ ഭാഗമായി ഒരു കണ്ണിനും കുഴപ്പമുണ്ട്. കുറച്ച് ചമ്മലോടെയാണയാള്‍ നിന്നിരുന്നത്. ഇരുപത്തെട്ടുവര്‍ഷത്തെ തന്റെ ഒളിവുജീവിതം അവിടെവച്ച് ബര്‍ട്ടിന്‍ വക്കീലിനോട് പറഞ്ഞു.

ജയിലിലായാല്‍ ഇടാനുള്ള വസ്ത്രങ്ങളുള്‍പ്പടെ അയാള്‍ കയ്യില്‍ കരുതിയിരുന്നു.

ഗില്ലസ് ബര്‍ട്ടിന്‍ ഗായകനായിരിക്കെ

എവിടെയായിരുന്നു ഗില്ലസ്?
കൊള്ള നടത്തിയ ശേഷം ഗില്ലസ് ബര്‍ട്ടിന്‍ നേരെ പോയത് പോര്‍ച്ചുഗലിലേക്കാണ്. അവിടെയൊരു റെക്കോര്‍ഡ് കട തുടങ്ങി. അധികമാരുടെയും
കണ്ണില്‍പ്പെടാതിരിക്കാനും, തിരിച്ചറിയപ്പെടാതിരിക്കാനും ശ്രമിച്ചുകൊണ്ട് ജീവിതം തുടര്‍ന്നു. ഒരിക്കല്‍ പരിപാടി അവതരിപ്പിക്കാനായി അവിടെയെത്തിയ ഒരു ബാന്‍ഡിലെ അംഗങ്ങള്‍ അത് ഗില്ലസ് ബര്‍ട്ടിനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചുവെങ്കിലും ബര്‍ട്ടിന്‍ അത് നിഷേധിച്ചു. ഫ്രഞ്ച് നമ്പര്‍ പ്ലേറ്റുള്ള ഓരോ കാര്‍ കാണുന്‌പോഴും അത് തന്നെ തേടി വരുന്നവരാണെന്ന് അയാള്‍ ഭയന്നിരുന്നു.

എന്നിട്ടും, പത്തുവര്‍ഷം ആരാലും തിരിച്ചറിയപ്പെടാതെ, പിടിക്കപ്പെടാതെ അയാള്‍ കട നടത്തി. പക്ഷെ, ഫ്രഞ്ച് പോലീസിനാല്‍ താന്‍ എന്നെങ്കിലും
പിടിക്കപ്പെടുമെന്ന് ഭയന്ന ബര്‍ട്ടിന്‍ ബാഴ്‌സലോണയിലേക്ക് പോയി. കൂടെ അയാളുടെ സ്പാനിഷ് ഗേള്‍ ഫ്രണ്ടുമുണ്ടായിരുന്നു. അവളുടെ വീട്ടുകാര്‍ അവിടെ ബാര്‍ നടത്തുകയായിരുന്നു. അങ്ങനെ ഗായകന്‍ ബാര്‍മാനായി. അവര്‍ക്കൊരു കുഞ്ഞുമുണ്ടായി. അപ്പോഴും, തന്റെ പൂര്‍വകാലം അയാള്‍ ഗേള്‍ഫ്രണ്ടില്‍ നിന്നൊഴികെ മറ്റെല്ലാവരില്‍ നിന്നും മറച്ചുവച്ചു.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മരിക്കാറായ ബെര്‍ട്ടിന്‍ യാതൊരു രേഖകളോ പണമോ ഇല്ലാതെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പക്ഷെ, ബാഴ്‌സലോണയിലെ ആശുപത്രി ജീവനക്കാര്‍ അയാളെ സൗജന്യമായി ചികിത്സിച്ചുവെന്ന് ആശ്ചര്യത്തോടെ ബര്‍ട്ടിന്‍ വക്കീലിനോട് പറഞ്ഞു.

തന്റെ മകന്റെ മുന്നില്‍ സത്യങ്ങള്‍ പറയണം. ഇതുവരെയറിയാത്ത തന്റെ ചരിത്രം അവനുമറിയണം. അവന്‍ മാത്രമല്ല എല്ലാവരും. അതിലൂടെ ആ
രഹസ്യത്തിന്റെ ഭാരമിറക്കിവയ്ക്കാനും അയാള്‍ ആഗ്രഹിച്ചു. പോലീസ് ആസ്ഥാനത്ത് വക്കീലുമായി ഹാജരാകാനാണ് അയാളിപ്പോളെത്തിയിരിക്കുന്നത്. താന്‍ നേരെ ജയിലിലേക്കയക്കപ്പെടുമെന്നാണ് ബെര്‍ട്ടിന് കരുതിയത്. അതിനുള്ള മുന്നൊരുക്കത്തിലുമാണെത്തിയത്. ജയിലിലായാല്‍ ഇടാനുള്ള വസ്ത്രങ്ങളുള്‍പ്പടെ അയാള്‍ കയ്യില്‍ കരുതിയിരുന്നു. പിഴയൊടുക്കാനുള്ള പണവും. എന്നാല്‍ വിചാരണകാലയളവ് കഴിയും വരെ അയാളെ സ്വതന്ത്രനാക്കാനാണ് വിധി വന്നത്. ഇത് ബര്‍ട്ടിനെ തെല്ലൊന്നുമല്ല നിരാശനാക്കിയത്. ഒളിച്ചോട്ടമെന്ന തീരുമാനം തന്നില്‍ വീണ്ടും വീണ്ടും നിരാശയുണ്ടാക്കുന്നു എന്നാണയാള്‍ പറഞ്ഞത്.

ഗില്ലസ് ബര്‍ട്ടിന്‍ ഇപ്പോള്‍

'എനിക്ക് കുറ്റബോധമുണ്ട്'

ത്രസിപ്പിക്കുന്ന പാട്ടുമായി ഹൃദയങ്ങള്‍ കീഴടക്കിയ ഗായകന്‍, അതുകഴിഞ്ഞ് കൊള്ള, ഒളിച്ചോട്ടം... ബര്‍ട്ടിന്റെ ജീവിതം വളരെ 'റൊമാന്റിക്കാ'യിരുന്നുവെന്ന് പലരും കരുതി. പക്ഷെ, ബെര്‍ട്ടിന്‍ പറയുന്നത് ഇനിയൊരിക്കലും തനിക്ക് അങ്ങനെയൊരു ജീവിതം വേണ്ടെന്നും അത്രയധികം അത് തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്നുമാണ്.

'ഒളിവുജീവിതത്തില്‍ ആരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല. മകനടക്കം ഒരാളോടും. ലുക്കൗട്ട് നോട്ടീസുണ്ട്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. അതിന്റെ ഭയം. ഇതെല്ലാം എന്നെ അലട്ടിയിരുന്നു. ഹെപ്പറ്റൈറ്റിസ് ബിയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ട് ജീവിച്ചത്, കള്ളങ്ങളുടെയും, നാണക്കേടുകളുടെയും, അപകര്‍ഷതയുടെയും ഉള്ളിലാണ്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാവുന്നൊരു വേട്ടമൃഗമാണെന്നാണ് സ്വയം തോന്നാറ്.'-തന്റെ 'റൊമാന്റിക്' ഒളിവുജീവിതത്തെ കുറിച്ച് ബെര്‍ട്ടിന്‍ പറയുന്നു. 

വിചാരണ കാത്തിരിക്കുമ്പോള്‍ അയാള്‍ തന്റെ ഒളിച്ചോട്ടത്തെ കുറിച്ചെഴുതി. ഒളിച്ചോട്ടത്തിനിടയില്‍ ഉപേക്ഷിച്ചുപോയ മകനെ കണ്ടുമുട്ടി. അപ്പോഴവന് 30 വയസ് പ്രായമായിരുന്നു.

'എഴുപതിന്റെ അവസാനത്തിലും എണ്‍പതിന്റെ തുടക്കത്തിലും താന്‍ മതവിശ്വാസങ്ങള്‍ക്കെതിരായിരുന്നു, അരാജകവാദിയായിരുന്നു, സമൂഹത്തിനെതിരെ കലാപം നയിച്ചവനായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിരുന്നു. പക്ഷെ, ഇന്ന് ഞാന്‍ ആ പഴയ ഞാനല്ല. അമ്പത്തിയേഴാമത്തെ വയസില്‍ ആ പഴയ ജീവിതം കൊണ്ട് ഞാനൊന്നും നേടിയില്ലെന്നും മനസിലാകുന്നുണ്ട'-ബര്‍ട്ടിന്റെ വാക്കുകള്‍. 

മരണത്തില്‍നിന്ന് തിരിച്ചെത്തിയ ബര്‍ട്ടിന്‍ തന്റെ പഴയ ബാന്‍ഡ് അംഗങ്ങളെയൊക്കെ കണ്ടു. കുറേപ്പേര്‍ മരിച്ചുപോയിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ ബസ് ഡ്രൈവര്‍, മറ്റൊരാള്‍ ആശുപത്രി വാര്‍ഡന്‍ അങ്ങനെ അങ്ങനെ...

എറ്റലിനാകട്ടെ തന്റെ റിട്ടയര്‍മെന്റ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ കൗതുകമാര്‍ന്നൊരു കേസ് കിട്ടിയ ആവേശത്തിലുമായിരുന്നു.

Courtesy: BBC