ജന്മനാ കൈകളും കാലുകളുമില്ല ബ്യൂട്ടി ബ്ലോഗിങ്ങിലും, മോട്ടിവേഷണല്‍ സ്പീക്കറായും തിളങ്ങുന്നു
അതില്ല, ഇതില്ല എന്നുമാത്രം പരാതി പറഞ്ഞു ശീലിച്ചവരാണോ? സിനികിവേ നിക്കി കഥമോംഗ എന്ന പെണ്കുട്ടിയുടെ കഥ കേട്ടുനോക്കണം. ജന്മനാ കൈകളോ കാലുകളോ ഇല്ലാത്തവളാണ് സിംബാബ് വേയില് നിന്നുള്ള ഈ ഇരുപത്തിനാലുകാരി പെണ്കുട്ടി. എന്നാല് എല്ലാ പരിമിതികളോടും പൊരുതി, ബ്യൂട്ടി ബ്ലോഗിങ്ങിലും, മോട്ടിവേഷണല് സ്പീക്കറായും സിനികിവേ തന്റെ ഇടം കണ്ടെത്തി കഴിഞ്ഞു.
'കയ്യും കാലുമില്ലാതെ താന് ജനിച്ചു വീണപ്പോള് വീട്ടുകാര്ക്ക് അംഗീകരിക്കാന് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് അങ്ങനെ ഒരു കുഞ്ഞു ജനിച്ചാല് അത് ദൈവത്തിന്റെ ശാപമാണെന്നാണ് വിശ്വസിച്ചിരുന്നത്.' സിനികേവ ബാര്ക്രോഫ്റ്റ് ടി.വിക്ക് അനുവദിച്ച അഭിമുഖത്തില് പറയുന്നു.
വൈകല്ല്യത്തിന്റെ പേരില് പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോള് മുത്തശ്ശിയാണ് അവളുടെ കൂടെനിന്നത്, തനിച്ചെല്ലാം ചെയ്യാന് പ്രേരിപ്പിച്ചത്. ഒറ്റയ്ക്ക് തന്നെ വീട്ടിലെ കാര്യങ്ങളോരോന്നും ചെയ്യാന് പഠിപ്പിച്ചു. ഇപ്പോള് അവള് തനിക്കും മറ്റുപെണ്കുട്ടികള്ക്കും മേക്കപ്പ് ചെയ്യുന്നു.
പിന്നീട്, എല്ലാ കുറവുകളോടും തന്നെ അവള് സ്വയം സ്നേഹിക്കാന് തുടങ്ങി. താന് വ്യത്യസ്തയാണെന്നും അതാണ് തന്റെ ശക്തിയെന്നും തിരിച്ചറിഞ്ഞ സിനികിവേ തന്റെ തന്നെ ലോകം സൃഷ്ടിച്ച് വിസ്മയിപ്പിക്കുകയാണിപ്പോള്.
വീഡിയോ കാണാം:

