നിരന്തരം പണമാവശ്യപ്പെടും മുപ്പതിലേറെ തവണ വിളിക്കും എടുത്തില്ലെങ്കില്‍ പിന്നാലെ മെസ്സേജുകള്‍

ഒരു സമാധാനവും കൊടുക്കാതെ നിരന്തരം മാതാപിതാക്കളെ വിളിച്ചാല്‍ കേസുകൊടുക്കുകയല്ലാതെ എന്തു ചെയ്യും? അങ്ങനെ നിരന്തരം വിളിച്ച് പണമാവശ്യപ്പെടുന്ന മകനെ മാതാപിതാക്കളെ വിളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് യു.കെയിലെ കോടതി. അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്. മാത്യു കെര്‍ലീ എന്നയാളെയാണ് കോടതി വിലക്കിയിരിക്കുന്നത്. അറുപത് വയസുള്ള പോളും അമ്പത്തൊന്ന് വയസുള്ള ഭാര്യയും മകന്‍റെ നിരന്തരമുള്ള വിളി കാരണം അനുഭവിച്ച മാനസികപ്രയാസങ്ങള്‍ ചെറുതല്ല. ഓരോ കാരണം പറഞ്ഞ് ഇരുപത്തിനാലുകാരന്‍ മാത്യു കെര്‍ലീ ഇവരോട് പണമാവശ്യപ്പെടുന്നത് പതിവായിരുന്നു. വേറെ താമസിക്കുന്ന മകന്‍ ഫോണിലാണ് പണമാവശ്യപ്പെടുന്നത്.

നിരന്തരമുള്ള വിളിക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം എട്ട് മാസങ്ങളോളം ഇയാള്‍ ജയിലിലായിരുന്നു. അതിന് ശേഷവും ഇയാള്‍ വിളി തുടര്‍ന്നു. ഒരിക്കല്‍ പണമാവശ്യപ്പെട്ട് വിളിച്ചപ്പോള്‍ പറഞ്ഞത് 'ജോലിക്കുള്ള ഇന്‍റര്‍വ്യൂ ആണെന്നും ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഷേവിങ് സെറ്റ് പൊട്ടിപ്പോയെന്നും' ആണ്. ഇത്തരം വിളികള്‍ ഗൗനിക്കാതിരിക്കുമ്പോള്‍ പിന്നെയും തുടരെത്തുടരെ വിളിക്കുകയും മെസ്സേജയക്കുകയും ചെയ്യുകയായിരുന്നു മാത്യു കെര്‍ലിയുടെ പതിവ്.

പരാതി നല്‍കി കഴിയുമ്പോള്‍ ഇനി വിളിക്കില്ലെന്നും ബുദ്ധിമുട്ടിക്കില്ലെന്നും പറയുമെങ്കിലും വീണ്ടും അയാളത് തുടരും. കഴിഞ്ഞയാഴ്ച പാതിരാത്രിയിലടക്കം 30 തവണയാണ് അയാള്‍ മാതാപിതാക്കളെ വിളിച്ചത്.