Asianet News MalayalamAsianet News Malayalam

പന്ത്രണ്ടാം വയസില്‍ വിവാഹം, ചേരിയില്‍ ജീവിതം; ഇന്ന്, അറിയപ്പെടുന്ന സംരംഭക

തെരുവിലെ ഒരു ഒറ്റമുറിയിലായിരുന്നു ഭര്‍ത്താവിന്‍റെ കുടുംബം ജീവിച്ചിരുന്നത്. അദ്ദേഹത്തിന് ജോലിയുമില്ലായിരുന്നു. കറിയിലൊരല്‍പം ഉപ്പുകൂടിയാലോ, എന്തെങ്കിലും കുഞ്ഞ് പിഴവുകള്‍ വന്നാല്‍ പോലും അയാളുടെ വീട്ടുകാരെന്നെ ഉപദ്രവിച്ചു തുടങ്ങി. അതെനിക്ക് നരകമായിരുന്നു.

story of kalpana saroj
Author
Mumbai, First Published Sep 16, 2018, 7:23 PM IST

മുംബൈ: ഇത് കല്‍പന സരോജിന്‍റെ അനുഭവമാണ്. 2013ല്‍ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലുള്‍പ്പെടുത്തി പത്മശ്രീ ലഭിച്ചു. പക്ഷെ, അവരുടെ ജീവിതം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ദളിത് കുടുംബത്തില്‍ ജനിച്ചു. പന്ത്രണ്ടാമത്തെ വയസില്‍ വിവാഹം. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍. ആത്മഹത്യാശ്രമം. പക്ഷെ, അതൊന്നും അവരെ തളര്‍ത്തിയില്ല. കഷ്ടപ്പെട്ട് ഓരോ വിജയങ്ങളും നേടിയെടുത്തു. ഇന്നവര്‍ ഒരു  മള്‍ട്ടി മില്ല്യണ്‍ കമ്പനിയുടെ ഉടമയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഇവരുടെ അനുഭവമെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഞാനൊരു ദളിത് കുടുംബത്തിലാണ് ജനിച്ചത്. എനിക്ക് പന്ത്രണ്ട് വയസായപ്പോഴേക്കും ചുറ്റുമുള്ളവരെല്ലാം ചേര്‍ന്ന് എന്നെ കല്ല്യാണം കഴിപ്പിച്ചയക്കണമെന്ന് അച്ഛനോട് പറഞ്ഞു തുടങ്ങി. സമൂഹത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നേക്കാള്‍ പത്ത് വയസിന് മൂത്ത ഒരാളെ വിവാഹം കഴിച്ച് ഞാന്‍ മുംബൈയിലെത്തി. 

തെരുവിലെ ഒരു ഒറ്റമുറിയിലായിരുന്നു ഭര്‍ത്താവിന്‍റെ കുടുംബം ജീവിച്ചിരുന്നത്. അദ്ദേഹത്തിന് ജോലിയുമില്ലായിരുന്നു. കറിയിലൊരല്‍പം ഉപ്പുകൂടിയാലോ, എന്തെങ്കിലും കുഞ്ഞ് പിഴവുകള്‍ വന്നാല്‍ പോലും അയാളുടെ വീട്ടുകാരെന്നെ ഉപദ്രവിച്ചു തുടങ്ങി. അതെനിക്ക് നരകമായിരുന്നു.

ആറുമാസത്തിനു ശേഷം അച്ഛനെന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന് എന്നെ കണ്ടിട്ട് മനസിലായതുപോലുമില്ല. അച്ഛന്‍ എന്‍റെ നാത്തൂന്‍മാരുമായി വഴക്കുണ്ടാക്കുകയും എന്നെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നോട് എല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാനും പറഞ്ഞു. 

പക്ഷെ, നാട്ടുകാരെന്നെ കുറ്റപ്പെടുത്തി തുടങ്ങി. ഞാന്‍, ആത്മഹത്യക്ക് പോലും ശ്രമിച്ചു. പക്ഷെ, എത്ര കുറ്റപ്പെടുത്തിയാലും പിടിച്ചുനിന്നേ തീരൂവെന്ന് ഒടുക്കം ഞാന്‍ തീരുമാനിച്ചു. 

ഞാന്‍ മുംബൈയിലേക്ക് തന്നെ തിരികെ വന്നു. ടൈലറായി ജോലി നോക്കിത്തുടങ്ങി. അന്നാണ് ആദ്യമായി ഒരു നൂറു രൂപാ നോട്ട് എങ്ങനെയിരിക്കുമെന്ന് ഞാന്‍ കാണുന്നത്. പിന്നീട് ഞാനൊരു മുറി വാടകക്കെടുത്തു. എന്‍റെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയി. അത്യാവശ്യം നന്നായി ജീവിക്കാന്‍ തുടങ്ങി. പക്ഷെ, എന്‍റെ സഹോദരിയുടെ ജീവിതം രക്ഷിക്കാന്‍ ആകില്ലെന്ന് വന്നതോടെ ഈ സമ്പാദിക്കുന്നത് പോരാ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ ഞാനൊരു ലോണെടുത്തു. സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങി. നല്ലൊരു ജീവിതം ജീവിച്ചു തുടങ്ങി. 

എന്നേപ്പോലെ കഷ്ടപ്പെട്ടിരുന്ന ഒരുപാട് പേര്‍ പുറത്തുണ്ടായിരുന്നു. അതോടെ ഒരു എന്‍.ജി.ഒ തുടങ്ങി. അവര്‍ക്ക് ലോണിനായി സഹായം നല്‍കി. അപ്പോഴാണ് തകര്‍ച്ചയിലെത്തിയ കമനി ട്യൂബ് എന്നെ സമീപിച്ചത്. അവര്‍ക്ക് കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നു. എല്ലാവരും എന്നോട് അത് ഏറ്റെടുക്കരുതെന്ന് പറഞ്ഞു. പക്ഷെ, അതിലെ തൊഴിലാളികളുടെയും മറ്റും വിശപ്പും വേദനയുമാണ് എന്നെ അലട്ടിയത്. ഞാന്‍ മുന്നോട്ടുപോയി. തിരികെ ഒന്നും ആഗ്രഹിച്ചായിരുന്നില്ല അത്. ഞാന്‍‌ ധനമന്ത്രിയെ കണ്ടു. സര്‍ക്കാര്‍  സഹായത്തോടെ ബാങ്കില്‍ നിന്നും ലോണ്‍ എഴുതിത്തള്ളിച്ചു. ഞങ്ങള്‍ ടീമുണ്ടാക്കി. ഫാക്ടറി മാറ്റി. 

2016ല്‍ ഞാനതിന്‍റെ ചെയര്‍മാനായി. ഏഴ് വര്‍ഷം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാനാണ് പറഞ്ഞിരുന്നത്. ഒറ്റ വര്‍ഷം കൊണ്ട് അതടച്ചു തീര്‍ത്തു. തൊഴിലാളികള്‍ക്ക് വേതനം നല്‍കി. 2013ല്‍ പത്മശ്രീ ലഭിച്ചു. ഇതൊരു അവിശ്വസനീയമായ യാത്രയാണ്. ദളിത് ആയിരുന്നു, ചെറുതിലേ വിവാഹം കഴിഞ്ഞു. പക്ഷെ, അതൊന്നും തളര്‍ത്തിയില്ല. ഇന്ന് ഞാനൊരു മള്‍ട്ടി മില്ല്യണ്‍ കമ്പനിയുടെ ഉടമയാണ്. എന്‍റെ വേദനകളെല്ലാം കരുത്തായി കൂടെനിന്നു. എനിക്കെന്നില്‍ പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നു. 


 

Follow Us:
Download App:
  • android
  • ios