Asianet News MalayalamAsianet News Malayalam

ശരീരം മുഴുവൻ മുടി, രൂപം കണ്ട് സ്വന്തം അമ്മ പോലും ഉപേക്ഷിച്ചു, ഒടുവില്‍ സര്‍ക്കസ് കമ്പനിയില്‍ ജീവിതം...

ജനിച്ചപ്പോൾ തന്നെ മകന്റെ രൂപം കണ്ട് അദ്ദേഹത്തിന്റെ അമ്മ ഞെട്ടി. താൻ ഗർഭിണിയായിരിക്കുമ്പോൾ പിതാവിനെ ഒരു സിംഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടതാണ് മകന് ഈ ഗതി വരാൻ കാരണമെന്നായിരുന്നു അമ്മ ആളുകളോട് പറഞ്ഞത്.

The tragic story of a lion-faced man
Author
New York, First Published Jul 2, 2020, 12:23 PM IST

പണ്ട് കാലങ്ങളിൽ ആളുകളെ വളരെയധികം രസിപ്പിച്ചിരുന്ന ഒരു വിനോദമായിരുന്നു സർക്കസ് ഷോകൾ. 1919 -ൽ രണ്ട് പ്രമുഖ സർക്കസ് കമ്പനികളായ ബാർനം ആന്‍ഡ് ബെയ്‌ലിയും, റിംഗ്ലിംഗ് ബ്രദേഴ്‍സും ചേർന്ന് നടത്തിയ ഒരു സർക്കസ് ഷോയുണ്ടായിരുന്നു. 'ഭൂമിയിലെ ഏറ്റവും വലിയ ഷോ' എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. വിസ്‍മയിപ്പിക്കുന്ന അക്രോബാറ്റിക്സ് അഭ്യാസങ്ങൾ, വന്യമൃഗങ്ങളുടെ രസകരമായ പ്രകടനങ്ങൾ, അവിശ്വസനീയമായ കൗതുകങ്ങൾ മുതലായവ കൊണ്ട് ആളുകളെ രസിപ്പിച്ച ആ മേളയ്ക്ക് പക്ഷേ സുഖകരമല്ലാത്ത ഒരു വശം കൂടിയുണ്ടായിരുന്നു. ഷോയുടെ ഒടുവിൽ വിനോദത്തിനായി അസാധാരണമെന്ന് തോന്നുന്ന ഒരുകൂട്ടം മനുഷ്യരെ കാണികൾക്ക് മുൻപിൽ അവർ പ്രദർശിപ്പിച്ചിരുന്നു. സർക്കസ് ലോകത്ത്, ഈ ആളുകൾ 'സൈഡ്‌ഷോ ഫ്രീക്കുകൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ ഏറ്റവും പ്രശസ്‍തനായ വ്യക്തി സ്റ്റീഫൻ ബിബ്രോവ്സ്‍കി എന്നൊരാളായിരുന്നു. സിംഹത്തെപ്പോലെ അദ്ദേഹത്തിന്‍റെ മുഖത്തും കഴുത്തിലും മുടി വളർന്ന് നിന്നിരുന്നു. കൂടാതെ ശരീരവും മുഴുവൻ മുടി കൊണ്ട് മൂടിയിരിക്കുന്ന ഒരു രൂപമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 'അർദ്ധ മനുഷ്യൻ, അർദ്ധ സിംഹം' എന്നാണ് പരസ്യങ്ങളിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അത് പിന്നീട് ലയണൽ ലയൺ ഫെയ്‍സ്‍ഡ് മാൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‍തിരുന്നു.  

സൈഡ്‌ഷോ പ്രകടനം നടത്തുന്നവരിൽ ചിലരെങ്കിലും, സർക്കസ് കമ്പനികളുടെ ചൂഷണത്തിന് ഇരയാകാറുണ്ട്. എന്നാൽ, ബിബ്രോവ്‍സ്‍കി തന്റെ കരിയർ ശരിക്കും ആസ്വദിച്ച ഒരാളായിരുന്നു. മറ്റുള്ളവരുടെ പരിഹാസവും, കൗതുകവും അവഗണിച്ച് തന്‍റെ ജോലിയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു അയാൾ. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിട്ടത് ബാർനം ആന്‍ഡ് ബെയ്‌ലിയുടെ സർക്കസ് കൂടാരത്തിലായിരുന്നു. എന്നിരുന്നാലും ആ മനുഷ്യനെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെങ്കിലും, ഫ്രീക്ക് ഷോ ഗവേഷകനായ ഫ്രാൻസി ഹോൺബെർഗർ എഴുതിയ 'കാർണി ഫോക്ക്' എന്ന പുസ്‍തകത്തിൽ അദ്ദേഹത്തെ കുറിച്ച് പരാമർശം ഉണ്ട്. അതിൽ പറയുന്നത് ഹൈപ്പർട്രൈക്കോസിസ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു അപൂർവരോഗം ബാധിച്ച വ്യക്തിയായിരുന്നു ബിബ്രോവ്‍സ്‍കി എന്നാണ്.  

1890 -ൽ പോളണ്ടിലെ വാർസോയിലാണ് ബിബ്രോവ്‍സ്‍കി ജനിച്ചതെന്ന് പുസ്‍തകത്തിൽ പറയുന്നു. ജനിച്ചപ്പോൾ തന്നെ മകന്റെ രൂപം കണ്ട് അദ്ദേഹത്തിന്റെ അമ്മ ഞെട്ടി. താൻ ഗർഭിണിയായിരിക്കുമ്പോൾ പിതാവിനെ ഒരു സിംഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടതാണ് മകന് ഈ ഗതി വരാൻ കാരണമെന്നായിരുന്നു അമ്മ ആളുകളോട് പറഞ്ഞത്. അത്തരമൊരു വൈരൂപ്യമുള്ള കുഞ്ഞിനെ വളർത്താൻ ആ അമ്മയ്ക്ക് മനസ്സ് വന്നില്ല. പകരം, അവർ അവനെ നാലാം വയസ്സിൽ ഒരു പ്രാദേശിക സാമ്പത്തിക ഇടപാടുകാരന് വിറ്റു. എന്നാൽ, അവനിൽ വലിയ സാധ്യത കണ്ട ആ സംരംഭകൻ അവനെ 'ലയണൽ ലയൺ ഫെയ്സ്ഡ് ബോയ്' എന്ന് വിളിക്കുകയും യൂറോപ്പിലുടനീളം പണത്തിനായി പ്രദർശിപ്പിക്കുകയും ചെയ്‍തു.  

1901 -ൽ ആ സംരംഭകൻ ബിബ്രോവ്‍സ്‍കിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ബാർനം ആന്‍ഡ് ബെയ്‌ലി സർക്കസ് കമ്പനിയുടെ ഉടമസ്ഥൻ അവനെ കാണുകയും, അവനെ വിലയ്ക്ക് വാങ്ങുകയും ചെയ്‌തു. അവർ അവനെ സർക്കസിന്റെ സൈഡ്‌ഷോയിൽ പ്രദർശിപ്പിക്കുകയും, അക്രോബാറ്റിക് തന്ത്രങ്ങൾ പരിശീലിപ്പിക്കുകയും, പ്രേക്ഷകരുമായി സംഭാഷണം നടത്താൻ പഠിപ്പിക്കുകയും ചെയ്‌തു. അടുത്ത 19 വർഷക്കാലം, സ്റ്റീഫൻ ബിബ്രോവ്‍സ്‍കി ബാർനം ആന്‍ഡ് ബെയ്‌ലി സർക്കസുമായി ചേർന്ന് പ്രകടനം നടത്തി. 1920 -ൽ അദ്ദേഹം ഒടുവിൽ അമേരിക്കയിൽ താമസമാക്കി ന്യൂയോർക്കിലെ കോണി ദ്വീപിലെ ഒരു സൈഡ്‌ഷോയിൽ പ്രകടനം നടത്തിവന്നു.  

ബിബ്രോവ്‍സ്‍കി ഒരു ചെറിയ മനുഷ്യനായിരുന്നു. ദന്തരോഗവിദഗ്ദ്ധനാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ബുദ്ധിമാനായ അദ്ദേഹത്തിന് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഏകദേശം എട്ട് ഇഞ്ച് നീളത്തിൽ മുടി വളർന്നു നിന്നു. മറ്റെല്ലായിടത്തും മുടി നാല് ഇഞ്ച് വരെ നീളത്തിൽ വളർന്നു. അയാളുടെ കൈപ്പത്തികളിലും കാലുകളിലും മാത്രമാണ് രോമം ഇല്ലാതിരുന്നത്. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും, അദ്ദേഹത്തോട് അടുത്തിടപഴകിയ എല്ലാവർക്കും അദ്ദേഹം സ്നേഹമുള്ള, ബുദ്ധിമാനായ ഒരു സാധാരണ മനുഷ്യനായിരുന്നു. സ്വന്തം അമ്മ ഉപേക്ഷിച്ചപ്പോഴും, തന്‍റെ അവസ്ഥ മുതലെടുക്കാൻ ആളുകൾ വന്നപ്പോഴും അദ്ദേഹം ഒരിക്കലും പരിഭവിച്ചില്ല. മറിച്ച് തന്റെ ബലഹീനതകളെ സ്നേഹിക്കാനും, മറ്റുള്ളവരെ ചിരിപ്പിക്കാനും അദ്ദേഹം തയ്യാറായി.   

Follow Us:
Download App:
  • android
  • ios