Asianet News MalayalamAsianet News Malayalam

ഐ മിച് യൂ മൈ ഡിയര്‍ പപ്പീ...

അങ്ങനെ നടന്ന് നടന്ന് പോകുമ്പോള്‍ റോഡ് സൈഡില്‍ ഒരമ്മപ്പട്ടിയും നാല് കുഞ്ഞുങ്ങളും. പ്രസവിച്ചിട്ട് അധികം ആയില്ലെന്ന് തോന്നുന്നു. കുഞ്ഞുങ്ങള്‍ എല്ലാം നല്ല തക്കുടുകളാണ്. അമ്മയാണെങ്കില്‍ എല്ലും തോലും. ബാംഗ്ലൂരില്‍ എവിടെ തിരിഞ്ഞാലും പട്ടികളാണ്. ഏത് പട്ടിയെ കണ്ടാലും പുറകേ പോകുന്നവളായത് കൊണ്ട് ഇവറ്റകളുടെ അടുത്തേക്കും ഞാന്‍ പോയി-ടുലു റോസ് ടോണി എഴുതുന്നു

Tulu Rose Tony column on puppy the street dog
Author
Thiruvananthapuram, First Published Nov 28, 2018, 4:15 PM IST

ഇതിനോടകം അവള്‍ ഒരു സെമി-നാടന്‍ ആയി കഴിഞ്ഞിരുന്നു. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. അവള്‍ തെരുവിന്റെ സന്തതിയായിരുന്നു എന്നും, ഞാനവളെ ദത്തെടുത്തതായിരുന്നു എന്നും അവള്‍ക്ക് അവളുടെ കൂട്ടുകാര്‍ പറഞ്ഞ് കൊടുത്തു. അതില്‍ പിന്നെ പപ്പി ദിവസവും വീട്ടിലേക്ക് വരാതായി. കളളും കഞ്ചാവും ബോയ്ഫ്രണ്ട്‌സുമായി മാറി അവളുടെ ലോകം. 

Tulu Rose Tony column on puppy the street dog
 

ഇതൊരു സങ്കട കഥയാണേ...

വായിച്ച് കഴിഞ്ഞ് എല്ലാരും കരഞ്ഞില്ലേല് എന്നെ ദേ ദിങ്ങനെ ദിങ്ങനെ വിളിച്ചോ.

ഞാന്‍ ബാംഗ്ലൂരില്‍ ഉള്ള സമയം. തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തിയിട്ടാണെന്ന് തോന്നുന്നു താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും ഒരു വീടെടുത്ത് മാറാന്‍ തോന്നിയത്, അതും ഒറ്റയ്ക്ക്.

ശമ്പളോം കിമ്പളോം ഒക്കെ കമ്മിയായത് കൊണ്ട് പേരിന് ഫ്‌ളാറ്റ് പോലെ എന്തോ ഒരു സാധനത്തിലാണ് ഞാന്‍ താമസം തുടങ്ങിയത്. എന്റെ ഫ്‌ളാറ്റിന്റെ അപ്പുറത്ത് ബാച്ചിലേഴ്‌സ് താമസിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ആ ഫ്‌ളാറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചതും. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ വായനോട്ടം ഒരു നല്ല ഇതാണ്.

മൂന്ന് നില കെട്ടിടത്തില്‍ രണ്ട് ഫ്‌ളാറ്റുകള്‍ വെച്ച് ആറ് ഫ്‌ളാറ്റുകള്‍. മൂന്നാം നിലയിലാണ് എനിക്ക് കിട്ടിയ ഫ്‌ളാറ്റ്. ഏറ്റവും താഴത്തെ നിലയില്‍ ഉടമസ്ഥനും ഒരു ഭാര്യയും ഒരു കുട്ടിയും താമസിക്കുന്നു എന്ന ഒരു കുറവേ ഞാന്‍ നോക്കിയിട്ട് ഉണ്ടായിരുന്നുള്ളൂ.  

ആഹ്! പിന്നെ, ഞാനൊറ്റക്കായത് കൊണ്ട് അവരുടെ ഒരു കണ്ണ് എന്റെ മേലുണ്ടായിരിക്കുന്നതും നല്ലതാണല്ലോ..ലോ ലോ..ലേ. കാരണം, എനിക്കെന്നെ അത്രക്ക് വിശ്വാസം ഇല്ലായിരുന്നു.  

'ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടത് പോലെ' എന്നെ ചൊല്ല് അന്വര്‍ത്ഥമാക്കി ഞാന്‍ അവിടെ താമസം തുടങ്ങിയതിന് ശേഷം. 
ഹോസ്റ്റലില്‍ ഫ്രീഡം ഇല്ലാതെ ജീവിച്ച് പോന്നതിന്റെ ഒരു കിരുകിരുപ്പ് തീര്‍ന്നത് ഫ്‌ളാറ്റില്‍ ഒറ്റക്ക് താമസം തുടങ്ങിയപ്പോഴാണ്.

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ വായനോട്ടം ഒരു നല്ല ഇതാണ്.

ഹോസ്റ്റലില്‍ ഏഴ് മണിക്ക് ഗേറ്റ് അടക്കും. പിന്നെ ചാടാനൊരു മതില് പോലുമില്ല. ഉള്ളത് മുകളില്‍ കുന്തം പോലുള്ള കമ്പികള്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ഒരു ഗേറ്റാണ്. ആ ഹോസ്റ്റല്‍ വാര്‍ഡന്‍ അറിഞ്ഞിട്ട് പണിയിപ്പിച്ച ഗേറ്റാ. ചാടിയാല്‍ വിവരം അറിയും. സോ...എന്നും ഏഴിന് മുന്‍പ് തന്നെ ഞാന്‍ ഹോസ്റ്റലില്‍ എത്തിയിരിക്കും.

അത് പോട്ട്. ആ കാരാഗൃഹവാസം കഴിഞ്ഞു. ഇനി ഫ്‌ളാറ്റ്.

ആദ്യത്തെ ഒരു ആക്രാന്തം കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഒറ്റയ്ക്ക് ഫ്‌ളാറ്റില്‍ താമസിക്കുക എന്നത് വെപ്പും കുടിയും അറിയുന്നവര്‍ക്ക് പറ്റിയതാണെന്ന്.

അത് മാത്രമോ, എന്തൊക്കെ പണിയാ? അതും പോരാഞ്ഞ് പല്ല് തേക്കണം, കുളിക്കണം... ഹോ...

എനിക്ക് ബോറടിച്ച് തുടങ്ങി.

ആരെയെങ്കിലും ഹോസ്റ്റലില്‍ നിന്ന് വലിച്ചാലോ, എനിക്ക് പകരം പല്ല് തേക്കാനും കുളിക്കാനും.

ഒരു കൂട്ട് വേണം.

ബട്ട്... 

ആരെ..!

എടുപിടീന്ന് പ്രേമിക്കാനും വിശ്വസിക്കാനും പറ്റാത്തത് കൊണ്ട് ആ പ്ലാന്‍ മാറ്റി. 

വിശ്വസിക്കാന്‍ പറ്റുന്ന ഒരാള്‍ വേണം. 
എന്നെ സ്‌നേഹിക്കുകയും വേണം.
എന്നെ അനുസരിക്കുകയും വേണം. 

ഏത് പട്ടിയെ കണ്ടാലും പുറകേ പോകുന്നവളായത് കൊണ്ട് ഇവറ്റകളുടെ അടുത്തേക്കും ഞാന്‍ പോയി.

ഒരു ദിവസം... 
ഒരു ഞായറാഴ്ച...
ഒരു ഒഴിവ് ദിവസം...

ആര്‍ക്കൊഴിവ്? 

ആര്‍ക്ക് മുടക്ക്?

ഈ ഒഴിവ് ദിവസമാണ് യാതൊരു ഒഴിവുമില്ലാത്ത ദിവസം. അലക്കലും തുടക്കലും ഒതുക്കലും. പണിയോ പണി!

അന്ന് ഞാനൊരു പണിയും ചെയ്തില്ല. ഒരു ഞായറാഴ്ച തുണി കഴുകിയില്ലെങ്കിലൊന്നും സംഭവിക്കില്ല.

ഞാന്‍ ഫ്‌ളാറ്റും പൂട്ടിയിറങ്ങി നടന്നു. എങ്ങോട്ടെന്നില്ലാതെ.

ഓന്തോടിയാല്‍ എവിടെ വരെ ഓടും ?

അത് ഓന്തിനേ അറിയൂ?

പക്ഷേ, ഞാനോടിയാല്‍ ജെ.പി.നഗര്‍ പഴയ ഹോസ്റ്റല്‍ വരെയേ ഓടൂ എന്നെനിക്ക് കൃത്യമായും അറിയാം. കാരണം, ആ ഹോസ്റ്റല്‍ എനിക്ക് മിസ്സ് ചെയ്ത് തുടങ്ങിയിരുന്നു ഇതിനോടകം. 

അങ്ങനെ നടന്ന് നടന്ന് പോകുമ്പോള്‍ റോഡ് സൈഡില്‍ ഒരമ്മപ്പട്ടിയും നാല് കുഞ്ഞുങ്ങളും. പ്രസവിച്ചിട്ട് അധികം ആയില്ലെന്ന് തോന്നുന്നു. കുഞ്ഞുങ്ങള്‍ എല്ലാം നല്ല തക്കുടുകളാണ്. അമ്മയാണെങ്കില്‍ എല്ലും തോലും. ബാംഗ്ലൂരില്‍ എവിടെ തിരിഞ്ഞാലും പട്ടികളാണ്. ഏത് പട്ടിയെ കണ്ടാലും പുറകേ പോകുന്നവളായത് കൊണ്ട് ഇവറ്റകളുടെ അടുത്തേക്കും ഞാന്‍ പോയി.

എന്നെ കണ്ട് തള്ളപ്പട്ടി ചോദ്യഭാവത്തോടെ നോക്കി.

തള്ള: ഉം, എന്താ?

ഞാന്‍: പേടിക്കണ്ട, കാണാന്‍ വന്നതാ.

തള്ള: വെറും കൈയ്യോടെയാണോ വന്നത്?

ഞാന്‍: ശ്ശോ, ഞാനത് വിട്ടു. എന്താ വേണ്ടേ?

തള്ള: പിള്ളേര്‍ക്ക് രണ്ട് കൂട് ബിസ്‌കറ്റ്, ക്രീമുള്ളത് വാങ്ങരുത്. പിന്നെ എനിക്ക് രണ്ട് പാക്കറ്റ് പാലും ഒരു കോഴിക്കാലും.

ഞാന്‍: കോഴിക്കാലിനിപ്പോ ഞാനെവെടെ പോകാനാ? മറ്റേതൊക്കെ ഒപ്പിക്കാം.

തള്ള: എന്നാ വേഗം പോയി കൊണ്ട് വാ. കോഴിക്കാല് പിന്നെ ആയാലും മതി.

ഞാന്‍: എന്നാ പിന്നെ നിങ്ങള്‍ക്ക് മറ്റേത് ചെയ്തൂടേ?

ഞാനെഴുന്നേറ്റ് അടുത്ത കടയില്‍ പോയി ബിസ്‌കറ്റും പാലും ബ്രെഡും പിന്നെ ഒരു പാത്രവും വാങ്ങി. തിരിച്ച് അവരുടെ അടുത്തെത്തി മുട്ട് കുത്തിയിരുന്ന്, പാത്രത്തില്‍ പാലൊഴിച്ച് അതിലേക്ക് ബ്രെഡ് കുതിര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുത്തു. 

തള്ള എന്നെ സ്‌നേഹത്തോടെ നോക്കി കിടന്നു. 

ഞാന്‍: നീ കഴിക്കുന്നില്ലേ?

തള്ള: പിള്ളേര് കഴിക്കട്ട്.

അപ്പോഴേക്കും നാല് കുഞ്ഞുങ്ങളും പാത്രത്തിനുള്ളില്‍ കയറി നിന്നായി പാല് കുടി. 

ഞാന്‍ കൈയിലിരുന്ന ബിസ്‌കറ്റെടുത്ത് തള്ളക്ക് കൊടുത്തു. തള്ളയത് ചവച്ചിറക്കി ഒരു നെടുവീര്‍പ്പിട്ടു.

ഞാന്‍: എന്താ ഒരു വിഷമം പോലെ?

തള്ള: എന്റെ മക്കടെ കാര്യം ഓര്‍ത്താലൊരു സമാധാനോമില്ല.

ഞാന്‍: എല്ലാം ശരിയാകും വിഷമിക്കാതെ.

തള്ള: ആറ് മാസം കഴിഞ്ഞാല്‍ ഞാനിനിയും പെറും. അപ്പോഴേക്കും എന്റെ ഈ മക്കളെ ആരെയെങ്കിലും ഏല്‍പ്പിക്കണം.

ഞാന്‍: നിര്‍ത്താറായില്ലേ?

തള്ള: ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ!

ഞാനൊരു ബിസ്‌കറ്റ് കൂടെ തള്ളക്ക് കൊടുത്തു. അപ്പോഴേക്കും ഒരു കുറുമ്പന്‍ തക്കുടു വന്ന് തള്ളയുടെ വായില്‍ നിന്നും എടുത്ത് കൊണ്ട് ഓടി. 
തള്ള സ്‌നേഹത്തോടെ അവനേയും നോക്കിയിരുന്നു. 

ഞാന്‍: എന്നാ പിന്നെ നിങ്ങള്‍ക്ക് മറ്റേത് ചെയ്തൂടേ?

തള്ള: ങേ!

ഞാന്‍: ഛേ, അതല്ല! മറ്റതില്ലേ മറ്റേ..?

തള്ള: തെളിച്ച് പറ കൊച്ചേ.

ഞാന്‍: സര്‍ക്കാര് എന്തോ മുറിച്ച് കൊടുക്കുമല്ലോ... ദത്

തള്ള: ഓ വന്ധ്യംകരണം... അതിലൊന്നും ഒരു കാര്യോമില്ലെന്നേ. ഒരുത്തന്റെ മുറിച്ചാല് അടുത്തത് വേറെ പത്തെണ്ണം വരും മണം പിടിപ്പിച്ച്. നായിന്റെ മക്കള്‍.

ഞാന്‍: ഓ! സോ സാഡ്!

ആ പാവം പെണ്‍പട്ടിയുടെ രോദനം കണ്ട് സങ്കടം സഹിക്കവയ്യാതെ കൈയ്യിലിരുന്ന മുഴുവന്‍ ബിസ്‌കറ്റും ഞാന്‍ തിന്ന് തീര്‍ത്തു.

പെണ്ണുങ്ങള്‍ക്ക് എവിടേയും ദുരിതമാണല്ലോ എന്റെ പടച്ചതമ്പുരാനേ.  ഒരു പട്ടിക്ക് പോലും സമാധാനം കൊടുക്കുന്നില്ലല്ലോ ഈ ആണ്‍വര്‍ഗ്ഗം.

അപ്പോഴത്തെ ആവേശത്തില്‍ ഞാന്‍ പറഞ്ഞു: 'ഇതിലൊരെണ്ണത്തിനെ ഞാന്‍ എടുത്തോട്ടെ'

തള്ള വായും പൊളിച്ച് നോക്കി. 

'നന്ദിയൊന്നും വേണ്ട, ഒരു സഹായം...'

'അതല്ല, നിനക്കതിന് ഒരു പട്ടിക്കുട്ടിയെ വളര്‍ത്താനുള്ള കഴിവൊക്കെയുണ്ടോ?'- തള്ളയുടെ സംശയം.

ഓഹോ! തള്ള എന്റെ മൃഗസംരക്ഷണ വകുപ്പിലാണ് തൊട്ട് കളിച്ചത്. ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മൃഗങ്ങളുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ഈ എന്നോടോ. 

'ടീ കൊടിച്ചി പട്ടീ, നിനക്കെന്തറിയാടീ എന്റെ പട്ടി പാരമ്പര്യത്തെ പറ്റി? നിന്റെയീ ഒരു പീക്കിരി പട്ടീനെയല്ല, വേണ്ടി വന്നാല്‍ നിന്നേയും പോറ്റാനുള്ള കഴിവെനിക്കുണ്ടടീ'

'എന്നാ പിന്നെ ഞങ്ങളെ എല്ലാറ്റിനേം അങ്ങ് കൊണ്ട് പോകരുതോ'.

കിട്ടിയ ചാന്‍സില്‍ കേറി തള്ള സ്‌കോര്‍ ചെയ്തു. 

എന്റെ കാലില്‍ വന്ന് നക്കിയ ഒരു കറുമ്പനെ ഞാനെടുത്ത് പൊക്കി. 

'യെവനെ ഞാനങ്ങ് കൊണ്ട് പോണേണ്. തള്ള സമയം കിട്ടുമ്പ ആ വഴി വാ. ഇവനെ ഞാന്‍ വളര്‍ത്തണത് കാണിച്ച് തരാം.'

പട്ടിക്കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് ഞാന്‍ ഫ്‌ളാറ്റിലേക്ക് തിരിച്ച് നടന്നു. ഫ്‌ളാറ്റെത്തി അകത്ത് കയറിയപ്പോഴാണ് ഒരു സത്യം എനിക്കോര്‍മ്മ വന്നത്.

എന്റെ വീട്ടിലെ പട്ടിയേയും പൂച്ചയേയും സകലമാന പ്രാണികളേയും വളര്‍ത്തിയിരുന്നത് അപ്പച്ചനും അമ്മയും ആയിരുന്നു. 

അവറ്റകളെ സ്‌നേഹിക്കുക എന്ന ജോലി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇവനെ എങ്ങനെ ഒറ്റക്ക് വളര്‍ത്തും എന്നൊരു പേടി എന്റെ മൂക്കിലൂടെ കടന്ന് പോയി. 

ഈ സാധനത്തിനെ കിട്ടിയിടത്ത് തന്നെ കൊണ്ടിട്ടാലോ. 

തള്ള പട്ടി പുച്ഛിക്കും. എന്നാലും സാരമില്ല, കൊണ്ടിട്ടേക്കാം.

പക്ഷേ....

അപ്പോഴേക്കും അവനെന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നിലത്തിരുന്നപ്പോള്‍ എന്റെ മടിയിലേക്ക് കയറി ഉരുളാന്‍ തുടങ്ങി. എന്റെ കൈയില്‍ നക്കാന്‍ തുടങ്ങി. 

സ്‌നേഹത്തിന് വേണ്ടി കേഴുന്ന ഒരു വേഴാമ്പലായിരുന്ന എന്റെ ഹൃദയത്തിന്റെ ഓടാമ്പലിളകി പോയി. അവിടെ അവന്‍ കേറി വാലാട്ടി. 

ഇവനാണോ അത്.  എനിക്ക് വേണ്ട കൂട്ട്.

ഇവന്‍ തന്നെ. ഇവന്‍ മതി. എനിക്ക് മിണ്ടാനും പറയാനുമുള്ള ഒരു കൂട്ട്.

ഒരു ദിവസം വൈകീട്ട് വന്ന് വാതില്‍ തുറന്നപ്പോള്‍ പപ്പിയെ കാണാനില്ല

അങ്ങനെ ഞാനവനെ ഒഫീഷ്യലി ദത്തെടുത്തു. എന്റെ വീട്ടിലെ പട്ടിയോടുള്ള സ്‌നേഹം കാരണം അതിന് ഞാന്‍ പപ്പി എന്ന് പേരിട്ടു. പപ്പിയങ്ങനെ ചാടിത്തുള്ളി വളരാന്‍ തുടങ്ങി. അവന്‍ വളരുന്നതോടൊപ്പം അവന്റെ മൂത്രവും അപ്പിയും കൂടെ വളര്‍ന്നപ്പോള്‍ തലക്കടി കിട്ടിയത് പോലെയായി ഞാന്‍. 

കുട്ടിയായാലും പട്ടിയായാലും യാതൊരു ബോധവുമില്ലാത്ത ഐറ്റംസാണ്. നിന്ന നില്‍പ്പില്‍ മുള്ളിക്കളയും.

ഇതെവിടുന്ന് വരണോ എന്തോ ഇതിനും മാത്രം. ആകെ ഇച്ചിരിയേ ഒള്ളൂ. 

രാവിലെ ജോലിക്ക് പോകുമ്പോള്‍ പപ്പിക്ക് കൊടുക്കുവാനുള്ള ഭക്ഷണമൊക്കെ ഒരു മൂലക്ക് വെച്ച്, പപ്പിയെ ഒരു റൂമില്‍ അടച്ചിടും. 

ജോലിയൊക്കെ കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി വാതിലങ്ങ് തുറക്കുമ്പോള്‍, എന്റെ സാറേ....ചുറ്റൂള്ളതൊന്നും കാണാന്‍ പറ്റില്ല. നാറ്റമെടുത്തിട്ട് ബോധം പോയിക്കാണും.

ഞായറാഴ്ച മാത്രം ഫ്‌ളാറ്റ് ക്ലീന്‍ ചെയ്തിരുന്ന ഞാന്‍ ദിവസവും അടിച്ച് നനച്ച് വൃത്തിയാക്കുവാന്‍ തുടങ്ങി. 

ഒള്ളത് പറയണമല്ലോ, അന്നൊക്കെ ഞാന്‍ സീറോ സൈസാ. നിലത്ത് കമിഴ്ന്ന് കിടന്ന് തൊടയോട് തൊട ആണല്ലോ.

ഒരു ദിവസം വൈകീട്ട് വന്ന് വാതില്‍ തുറന്നപ്പോള്‍ പപ്പിയെ കാണാനില്ല. അടുക്കളയിലും ബാത്ത്‌റൂമിലും ഒക്കെ തപ്പി, കണ്ടില്ല. അവസാനം അലക്കുവാനുള്ള തുണികളിട്ട് വെക്കുന്ന ബക്കറ്റിനുള്ളില്‍ ഒളിച്ച് കിടക്കുന്ന പപ്പിയെ കിട്ടി. 

ഞാന്‍: എന്താടീ ഇവിടെ പണി?

പപ്പി: ......

ഞാന്‍: എന്തോ കള്ളത്തരമുണ്ടല്ലോ.??

പപ്പി: ....

ആ ചിരിയില്‍ ഞാനപകടം മണത്തു. വേഗം ചെന്ന് പപ്പിയെ ബക്കറ്റില്‍ നിന്നെടുത്തപ്പോള്‍ കണ്ട കാഴ്ച.

തലേദിവസം വാങ്ങിക്കൊണ്ട് വന്ന സാധനങ്ങള്‍ കവറുള്‍പ്പടെ വലിച്ച് ബക്കറ്റിലെടുത്തിട്ട് കടിച്ച് പൊട്ടിച്ച് നറുനാശമാക്കിയിട്ടിരിക്കുന്നു. ഒരാഴ്ചയിലേക്കുള്ള കുക്കിങ്ങ് സാമഗ്രികളാണെന്നോര്‍ക്കണം.

എന്റെ കാലില്‍ നിന്നും ഒരു പെരുപ്പ് മുകളിലേക്ക് കയറുന്നത് അറിഞ്ഞിട്ടാവണം, പപ്പി ഒരു മൂലക്ക് ചെന്നിരുന്നു. 

'എടീ പട്ടീ, നീ നിന്റെ തള്ളേടെ സ്വഭാവം എടുക്കരുത്. നിന്റെ അപ്പന്‍ വാങ്ങിച്ച് തരുവോടീ എനിക്കിനീ സാധനങ്ങള്‍?'

'അത് പിന്നെ അപ്പനാരാണെന്ന് എനിക്കറിയാമ്പാടില്ലല്ല. ഞാനൊരു തന്തയില്ലാത്തവനായി പോയില്ലേ എന്റെ ഇവളേ.'

ശ്ശോ! വേണ്ടായിരുന്നു. അപ്പന് വിളിക്കണ്ടായിരുന്നു.

'ആഹ്! പോട്ടെ. ഇനിയിങ്ങനൊന്നും ചെയ്യരുത് കേട്ടോ. ഇവിടെ നിനക്കെന്തിന്റെ കുറവാ ഉള്ളത്' 

പപ്പി ചിണുങ്ങി ചിണുങ്ങി എന്റെ കാലില്‍ വന്ന് നക്കി. എന്റെ ദേഷ്യമൊക്കെ എവിടേക്കോ പോയി. 

അല്ലേലും സ്‌നേഹം എനിക്കൊരു വീക്ക്‌നെസ്സാണ്, അതിപ്പോള്‍ പട്ടിയായാലും മനുഷ്യനായാലും.

ഞാനും പപ്പിയും അങ്ങനെ സ്‌നേഹിച്ചും വഴക്കിട്ടും ഒക്കെ മുന്നോട്ട് പോയി. വലുതായപ്പോള്‍ ഞാനവളെ അഴിച്ച് വിടുവാന്‍ തുടങ്ങി. രാവിലെ ഞാനിറങ്ങുന്ന കൂട്ടത്തില്‍ അവളും ഇറങ്ങും. വൈകുന്നേരം ഞാനെത്തുമ്പോള്‍ അവളും എത്തും. 

അടുത്ത മാസം ഞാനാ ഫ്‌ളാറ്റ് വിട്ടു. അല്ലെങ്കില്‍ പപ്പിയുടെ മക്കളെ ഞാന്‍ വളര്‍ത്തേണ്ടി വന്നേനേ.

ഇതിനോടകം അവള്‍ ഒരു സെമി-നാടന്‍ ആയി കഴിഞ്ഞിരുന്നു. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. 

അവള്‍ തെരുവിന്റെ സന്തതിയായിരുന്നു എന്നും, ഞാനവളെ ദത്തെടുത്തതായിരുന്നു എന്നും അവള്‍ക്ക് അവളുടെ കൂട്ടുകാര്‍ പറഞ്ഞ് കൊടുത്തു. അതില്‍ പിന്നെ പപ്പി ദിവസവും വീട്ടിലേക്ക് വരാതായി. 

കളളും കഞ്ചാവും ബോയ്ഫ്രണ്ട്‌സുമായി മാറി അവളുടെ ലോകം. 

ഒരു ദിവസം വഴിയില്‍ വെച്ചവളെ കണ്ടപ്പോള്‍ എന്റെയടുത്തേക്കോടി വന്നു മുട്ടിയുരുമ്മി.

'പപ്പീ, ചക്കരേ..എന്താ വിശേഷം? സുഖമാണോ?'

'അത് പിന്നെ.... ഞാന്‍'

'ഉം എന്താ?'

'ഞാന്‍ ഗര്‍ഭിണിയാണ്.'

'ങ്‌ഹേ'

'സത്യം. ഇന്നാ ടെസ്റ്റ്് ചെയ്തത്?'

'അല്ലെങ്കിലും പട്ടിയെന്നും പട്ടി തന്നെ'

അടുത്ത മാസം ഞാനാ ഫ്‌ളാറ്റ് വിട്ടു. അല്ലെങ്കില്‍ പപ്പിയുടെ മക്കളെ ഞാന്‍ വളര്‍ത്തേണ്ടി വന്നേനേ.

കെട്ടും കിടക്കയുമായി ഞാനവിടുന്നിറങ്ങുമ്പോള്‍ പപ്പിയും പപ്പിയുടെ അഞ്ചാറ് ഭര്‍ത്താക്കന്മാരും എനിക്ക് ടാറ്റ പറഞ്ഞു. 

പപ്പിയുടെ സങ്കടം കാണാനുള്ള കരുത്തില്ലാത്തത് കൊണ്ട് തിരിഞ്ഞ് നോക്കാതെ ഞാന്‍ പോയി. പിന്നീടാ വഴിക്ക് പോയിട്ടേയില്ല.

പക്ഷേ...

എപ്പോഴും ഓര്‍ക്കാറുണ്ട്, എല്ലാ പട്ടികളേയും ഓര്‍ക്കുന്ന കൂട്ടത്തില്‍. 

ഐ മിച് യൂ മൈ ഡിയര്‍ പപ്പീ..

ടുലുനാടന്‍ കഥകള്‍: ഇതുവരെ. പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

Follow Us:
Download App:
  • android
  • ios