Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ജോലി കിട്ടിയില്ല, കാപ്സിക്കം കൃഷി ചെയ്ത് തുടങ്ങി; ലാഭം 13 ലക്ഷം

അങ്ങനെയാണ് കൃഷിയിലേക്ക് തിരിയുന്നത്. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്താല്‍ ലാഭമുണ്ടാകില്ലെന്ന് വിജയ് റാവുവിന് ഉറപ്പുണ്ടായിരുന്നു. പോളിഹൌസ് ഫാമിങ്ങിനെ കുറിച്ച് അയാള്‍ പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, ബിരുദമുണ്ടെന്നല്ലാതെ കൃഷി ചെയ്ത യാതൊരു പരിചയവും വിജയ് റാവുവിന് ഇല്ലായിരുന്നു. 

unemployed man vijay rao turned farming
Author
Pune, First Published Dec 7, 2018, 3:55 PM IST

പൂനെയിലെ ഇന്ദാപുര്‍ താലൂക്കിലെ കട്വന്‍വാടി എന്ന ഗ്രാമം രണ്ട് കാര്യത്തില്‍ പേര് കേട്ടതാണ്. ഒന്ന്, അതൊരു മോഡല്‍ വില്ലേജ് ആണ്. രണ്ട്, ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഭജന്‍ദാസ് പവാറിന്‍റെ പേരില്‍.

കുടിവെള്ളം പോലും ആഡംബരമായിരുന്ന ഗ്രാമമാണ് കട്വന്‍ബാടി. അവിടെ ഇന്ന് 100 കൃഷിയാവശ്യങ്ങള്‍ക്കായുള്ള കുളങ്ങള്‍, മൂന്ന് ടാങ്കുകള്‍, 27 സിമന്‍റ് കൊണ്ട് നിര്‍മ്മിച്ച ബണ്ടുകള്‍, 110 മണ്‍ബണ്ടുകള്‍ എന്നിവയെല്ലാം ഉണ്ട്. അവിടെ റിട്ട. അധ്യാപകനാണ് ഭജന്‍ദാസ്. അദ്ദേഹമാണ് ഇതിന്‍റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നത്.

അച്ഛന്‍ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു വിജയും പഠിച്ചിരുന്നത്. 2010- ല്‍ പൂനെയിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നിന്ന് ബി.എസ്.സി അഗ്രികള്‍ച്ചര്‍ കഴിഞ്ഞ ശേഷം മഹാരാഷ്ട്ര പബ്ലിക്ക് സര്‍വീസ് കമ്മീഷനില്‍ ചേരാനായിരുന്നു ആഗ്രഹം. പക്ഷെ, അഗ്രികള്‍ച്ചര്‍ പഠിച്ചവര്‍ക്ക് വലിയ സാധ്യതയൊന്നും ഇല്ലായിരുന്നു. അതിനാല്‍ മഹാത്മാ ഫൂലേ കൃഷി വിദ്യാപീഠില്‍ വിജയ റാവു തുടര്‍പഠനത്തിന് ചേര്‍ന്നു. 

രണ്ട് വര്‍ഷം കഴിഞ്ഞു. നിരവധി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തുവെങ്കിലും വിജയ റാവുവിന് ജോലിയൊന്നും കിട്ടിയില്ല. വേദനയോടുകൂടി അയാള്‍ ഗ്രാമത്തിലേക്ക് തന്നെ തിരികെ വന്നു. അതിനുശേഷം ഒരു പെട്രോള്‍ പമ്പില്‍ ജോലിക്ക് കയറി. പക്ഷെ, അവിടെ ജോലിയില്‍ തുടര്‍ന്നാല്‍ കൃഷിയില്‍ താനെടുത്ത ബിരുദം പാഴായിപ്പോകുമെന്ന് അയാള്‍ക്ക് തോന്നി. 

അങ്ങനെയാണ് കൃഷിയിലേക്ക് തിരിയുന്നത്. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്താല്‍ ലാഭമുണ്ടാകില്ലെന്ന് വിജയ് റാവുവിന് ഉറപ്പുണ്ടായിരുന്നു. പോളിഹൌസ് ഫാമിങ്ങിനെ കുറിച്ച് അയാള്‍ പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, ബിരുദമുണ്ടെന്നല്ലാതെ കൃഷി ചെയ്ത യാതൊരു പരിചയവും വിജയ് റാവുവിന് ഇല്ലായിരുന്നു. 

അതുപോലെ പഠനവും പ്രായോഗികമായ കൃഷി ചെയ്യലും രണ്ടാണെന്നും വിജയ് റാവുവിന് ബോധ്യമുണ്ടായിരുന്നു. ''എന്‍റെ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആള്‍ പറഞ്ഞിരുന്നത്, താനൊരിക്കലും ചേറിലിറങ്ങി കൃഷി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലെന്നാണ്.'' വിജയ് റാവു പറയുന്നു.

പക്ഷെ, ഇതൊന്നും വിജയ് റാവുവിന് തടസമായില്ല. ആ ചലഞ്ച് ഏറ്റെടുക്കാന്‍ തന്നെ വിജയ് റാവു തീരുമാനിച്ചു. നമ്മള്‍ പഠിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പഠനം പൂര്‍ത്തിയാവുന്നുള്ളൂ എന്നാണ് അയാളുടെ പക്ഷം. അതുരണ്ടും ചേരുമ്പോള്‍ പുതിയ കാലത്തെ കൃഷി വിജയകരമാകുമെന്നും അദ്ദേഹം പറയുന്നു. അതു തന്നെയാണ് വിജയ് റാവുവും ചെയ്തത്. 

പൂനെയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ട്രെയിനിങ് സെന്‍ററില്‍ ഒരാഴ്ചത്തെ കൃഷിപരിശീലനത്തിലും പങ്കെടുത്തു അയാള്‍. അതിനുശേഷം നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ലോണിനും അപേക്ഷിച്ചു. ലോണ്‍ അനുവദിച്ച് കിട്ടിയതോടെ ഒരു ഏക്കര്‍ സ്ഥലത്ത് പോളിഹൌസ് സജ്ജമാക്കി. 2018 ഫെബ്രുവരിയിലായിരുന്നു ഇതെല്ലാം. 

പത്ത് ലക്ഷം രൂപ മണ്ണ്, കയര്‍ തുടങ്ങിയവ വാങ്ങാനും ചെലവഴിച്ചു. കാപ്സിക്കമാണ് കൃഷി ചെയ്തത്. അത് വിജയിച്ചു. കൂടുതല്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനും തീരുമാനിച്ചു. ഏപ്രിലോട് കൂടി 35-40 കിലോ വരെ വിളവ് കിട്ടി. 

അന്ന് അത് അത്ര ലാഭകരമായ വിളവ് ആയിരുന്നില്ല. ഇന്ന് കിലോയ്ക്ക് 170 രൂപ വച്ച് കിട്ടുന്നു. ദില്ലിയിലേക്കും മുംബൈയിലേക്കും കൂടി പച്ചക്കറി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ 10 മാസമായി 13 ലക്ഷം രൂപ വരെ വിജയ് റാവുവിന് ലഭിച്ചു. ഇതില്‍ തൃപ്തി തോന്നിയ ഗവണ്‍മെന്‍റില്‍ നിന്നും ആളുകളെത്തി കൃഷി പരിശോധിച്ചു. വിജയ് റാവുവിന് 18 ലക്ഷം രൂപ സബ്സിഡിയും നല്‍കി. 

ആദ്യം ഒരു പോളിഹൌസ് ഉണ്ടാക്കുന്നത് ലാഭകരമായി തോന്നില്ല. പക്ഷെ, പിന്നീട് നല്ലൊരു തുക ലാഭം കിട്ടാന്‍ തുടങ്ങുമെന്ന് തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു. ജൈവവളവും രാസവളവും ആനുപാതികമായാണ് ഉപയോഗിക്കുന്നതെന്നും വിജയ് റാവു പറയുന്നു. മാറിമാറി വരുന്ന കാലാവസ്ഥയില്‍ നിന്നും കൃഷിയെ രക്ഷിക്കാനും പോളിഹൌസ് ഫാര്‍മിങ് സഹായിക്കുമെന്നും വിജയ് റാവു പറയുന്നുണ്ട്. 

ഏതായാലും വിജയ് റാവുവിന്‍റെ കൃഷിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പലരും ഉപദേശവും വിവരവും തേടി അയാളുടെ അടുത്ത് എത്തുകയും കൃഷി തുടങ്ങുകയും ചെയ്യുന്നുണ്ട്.

പോളിഹൌസ് ഫാമിങ്ങിനെ കുറിച്ച് അറിയാന്‍ വിജയ് റാവുവിന്‍റെ മെയില്‍ ഐഡി pawarso12@gmail.com.

 

(കടപ്പാട്:ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios