തണുപ്പും പച്ചപ്പും. വയനാട് നിനവില്‍ വരുമ്പോള്‍ ആദ്യം തെളിയുന്ന ഓര്‍മ്മ. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇവ ഈ ദേശത്തെ വേറിട്ടു നിര്‍ത്തി. വയനാടന്‍ ജീവിതങ്ങളെ ഋതുക്കളുമായി ഇവ ചേര്‍ന്നു നിര്‍ത്തി. 

എന്നാല്‍, കാലം എല്ലാം മാറ്റുകയാണ്. അനിയന്ത്രിതമായ ഭൂ ചൂഷണമാണ് ഇന്ന് വയനാടിന്റെ മുദ്ര. നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകം. ലാഭക്കൊതി മൂത്ത് പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയവരുടെ പ്രിയഭൂമിയാണിന്ന് വയനാട്. കീടനാശിനികളും രാസവളങ്ങളും കൊണ്ടുള്ള കടുംവെട്ട് അരങ്ങു തകര്‍ക്കുന്നു. 

ഇത്തവണത്തെ വേനലില്‍ വയനാട് ഇതിന്റെയെല്ലാം ഫലം ശരിക്കും അനുഭവിച്ചു. ചുട്ടു പൊള്ളി ഈ മണ്ണ്. കൃഷിയും സസ്യജാലങ്ങളും വെന്തുണങ്ങി. ഭൂമി വിണ്ടു കീറി. കുടിവെള്ളത്തിനായി ആദിവാസികള്‍ വീടുവിട്ട് പുഴയോരങ്ങളിലേക്ക് ചേക്കേറി. കൊടും ചൂട് ജീവിതം അസഹ്യമാക്കിയപ്പോള്‍ ജനം പ്രകൃതി ചൂഷണത്തെക്കുറിച്ച് ആവര്‍ത്തിച്ചു. 

കത്തുന്ന ആ ദിനങ്ങള്‍ക്കു ശേഷം വയനാട് വേനല്‍ മഴയുടെ തണലിലാണ് ഇപ്പോള്‍. കൊടുംചൂടിന് ശമനം. കുടിവെള്ളക്ഷാമത്തിനും ആശ്വാസം. മഴയുടെ ആദ്യ വരവുകള്‍ ഇവിടത്തെ പ്രകൃതിയെയും മാറ്റിമറിക്കാന്‍ തുടങ്ങിയിരിക്കുന്നു. കത്തുന്ന വയനാടന്‍ പ്രകൃതി'യോട് മഴ ചെയ്തത് അനുഭവിച്ചറിയുകയാണ് ഈ ദേശവും മനുഷ്യരും. 

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ സുവോളജി അധ്യാപികയും എഴുത്തുകാരിയുമായ സുപ്രിയ എന്‍.ടി ക്യാമറയില്‍ പകര്‍ത്തുന്നത് ആ അനുഭവമാണ്. മഴയെത്തും മുമ്പുള്ള വയനാടന്‍ വേനല്‍പ്പകലിന്റെ പൊള്ളുന്ന ചിത്രങ്ങള്‍. ഒറ്റ മഴ കൊണ്ട് ജീവന്‍ വെച്ച കുഞ്ഞിലകളുടെ ദൃശ്യങ്ങള്‍. 

കാണാം ആ ദൃശ്യങ്ങള്‍: