Asianet News MalayalamAsianet News Malayalam

പാക്കിസ്താന്‍ യുവതിയെ പ്രണയിച്ച ഇന്ത്യന്‍ യുവാവ്; ഇതാ സിനിമയെ തോല്‍പ്പിക്കുന്ന ഒരു പ്രണയാനുഭവം

When Indian man loves pak woman
Author
Lucknow, First Published Apr 20, 2016, 11:43 AM IST

ലക്‌നോ: ഇന്ത്യന്‍ രഹസ്യങ്ങള്‍ പാക്കിസ്താനു ചോര്‍ത്തി കൊടുത്തു എന്നാരോപിക്കപ്പെട്ട് പതിനൊന്നര വര്‍ഷം ജയിലില്‍ കിടന്ന ശേഷം കോടതി നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ട  ഈ യുവാവിന് പറയാനുള്ളത് അസാധാരണമായ ഒരു പ്രണയകഥ. യു.പിയിലെ രാം പൂര്‍ സ്വദേശിയായ മുഹമ്മദ് ജാവേദ് ആണ്  കരളലിയിക്കുന്ന ഈ പ്രണയകഥ പങ്കുവെയ്ക്കുന്നത്. ബിബിസി ലേഖിക ഗീതാ പാണ്ഡേയാണ് ജാവേദുമായി നടത്തിയ അഭിമുഖത്തിനുശേഷം അസാധാരണമായ ഈ കഥ ലോകത്തെ അറിയിച്ചത്. 

രണ്ടു വര്‍ഷം മുമ്പ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുന്നത് വരെ മുഹമ്മദ് ജാവേദ്  പരിചയമുള്ളവര്‍ക്കെല്ലാം രാജ്യദ്രോഹി ആയിരുന്നു. ഇന്ത്യയുടെ രഹസ്യങ്ങള്‍ പാക്കിസ്താന് ചോര്‍ത്തി കൊടുത്തു എന്നായിരുന്നു കുറ്റം. നിരന്തര പീഡനങ്ങള്‍ക്കു ശേഷം ജയിലില്‍ അടക്കപ്പെട്ട ജാവേദിനെതിരെയുള്ള തെളിവുകള്‍ രണ്ടായിരുന്നു. ഒന്ന്, പാക്കിസ്താനിലേക്ക് നിരന്തരം ഫോണ്‍ വിളിച്ചു. രണ്ട്, കറാച്ചിയില്‍ രണ്ട് വട്ടം സന്ദര്‍ശനം നടത്തി. എന്തിനായിരുന്നു അതെന്ന ചോദ്യത്തിന് ഉത്തരമായി  തന്റെ പ്രണയകഥ തുറന്നുപറഞ്ഞിട്ടും ആരുമത് കേട്ടില്ലെന്ന് ജാവേദ് അഭിമുഖത്തില്‍ പറയുന്നു. ഒരിക്കലും രേഖകളില്‍ വരാതിരുന്ന ആ കഥ ഇങ്ങനെയാണ്: 

 

When Indian man loves pak woman

മുഹമ്മദ് ജാവേദ്   Photo: Mansi Thapiyal. Image Courtesy:  BBC

ഇപ്പോള്‍ ജാവേദിന് 33 വയസ്സുണ്ട്. രാംപൂരിനടുത്ത് ടിവി മെക്കാനിക്കിന്റെ നിശ്ശബ്ദ ജീവിതം നയിക്കുകയാണ് ഇയാള്‍. എന്നാല്‍, 12 വര്‍ഷം മുമ്പ് വരെ അതായിരുന്നില്ല അയാള്‍. ചെറുപ്പം. അതിന്റെ ഊര്‍ജം. ഒപ്പം പ്രണയവും. അന്നും ടിവി മെക്കാനിക്കായിരുന്നു അയാള്‍. 

1999 ലാണ് അയാള്‍ ആദ്യമായി കറാച്ചിയില്‍ പോവുന്നത്. കൂടെ മാതാപിതാക്കളുണ്ട്. വിഭജന കാലത്ത് പാക്കിസ്താനിലേക്ക് കുടിയേറിയ സ്വന്തം ബന്ധുക്കളെ കാണാനായിരുന്നു ആ യാത്ര. അവിടെ വെച്ചാണ് അയാള്‍ സുന്ദരിയായ മുബീനയെ കാണുന്നത്. അകന്ന ബന്ധുവാണ്. ആദ്യ കാഴ്ചയിലേ അവര്‍ പ്രണയത്തിലായി.

1999 ലാണ് അയാള്‍ ആദ്യമായി കറാച്ചിയില്‍ പോവുന്നത്. കൂടെ മാതാപിതാക്കളുണ്ട്. വിഭജന കാലത്ത് പാക്കിസ്താനിലേക്ക് കുടിയേറിയ സ്വന്തം ബന്ധുക്കളെ കാണാനായിരുന്നു ആ യാത്ര. അവിടെ വെച്ചാണ് അയാള്‍ സുന്ദരിയായ മുബീനയെ കാണുന്നത്. അകന്ന ബന്ധുവാണ്. ആദ്യ കാഴ്ചയിലേ അവര്‍ പ്രണയത്തിലായി. ഒരു മാസം അയാള്‍ അവിടെ ഉണ്ടായിരുന്നു. ആ സമയം മതിയായിരുന്നു അവര്‍ തമ്മില്‍ കടുത്ത പ്രണയമാവാന്‍. അവര്‍ ഇരുവരും ബന്ധുക്കളെ കബളിപ്പിച്ച് ആരുമറിയാതെ കറങ്ങി നടന്നു. മടങ്ങേണ്ട കാലമായപ്പോഴേക്കും ഒരിക്കലും പിരിയാനാവാത്തതത്ര ആഴമുള്ള പ്രണയം ഉള്ളില്‍ നിറഞ്ഞിരുന്നു. 

When Indian man loves pak woman

മുബീനയും കുടുംബവും. ഇടത്തുനിന്നും രണ്ടാമത്തെ യുവതിയാണ് മുബീന

നാട്ടിലെത്തിയപ്പോള്‍, തനിക്ക് കിട്ടുന്ന തുച്ഛമായ സമ്പാദ്യം മുഴുവന്‍ അയാള്‍ ഫോണ്‍ വിളികള്‍ക്കായി മാറ്റിവെച്ചു. നിരന്തര ഫോണ്‍ കോളുകള്‍. ' അന്ന് സെല്‍ഫോണ്‍ ഉണ്ടായിരുന്നില്ല. പബ്ലിക് ടെലിഫോണ്‍ ബൂത്ത് മാത്രമായിരുന്നു ആശ്രയം. ഒരു മിനിറ്റ് സംസാരിക്കാന്‍ 26 രൂപ. എന്നിട്ടും എന്നും അവളെ വിളിക്കുമായിരുന്നു'-അയാള്‍ പറയുന്നു. 

ഒരു വര്‍ഷത്തിനു ശേഷം അയാള്‍ വീണ്ടും കറാച്ചിയില്‍ പോയി. ഇത്തവണ രണ്ടു മാസം അയാള്‍ അവിടെ നിന്നു. ഈ സമയത്ത് ഇരുവരുടെയും കുടുംബങ്ങള്‍ അവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. അവര്‍ക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, ഒരു പ്രശ്‌നമുണ്ടായിരുന്നു. ജാവേദ് പാക്കിസ്താനിലേക്ക് വരണം എന്നായിരുന്നു മുബീനയുടെ വീട്ടുകാരുടെ ആവശ്യം. മുബീന ഇന്ത്യയിലേക്ക് വരണമെന്ന് ജാവേദിന്റെ കുടുംബം ആഗ്രഹിച്ചു. അനിശ്ചിതത്വം മുറുകിയപ്പോള്‍ അവള്‍ ഒരു കാര്യം അയാളോട് പറഞ്ഞു. 'നാട്ടിലേക്ക് മടങ്ങിക്കോളൂ. ഞാന്‍ എന്റെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. അവരെ കൊണ്ട് സമ്മതിപ്പിക്കാം. നാട്ടില്‍ പോയി തിരിച്ചു വന്ന് നീ എന്നെ കൊണ്ടുപോയാല്‍ മതി'.

'തിരിച്ചു പോക്കില്ലാത്ത യാത്രയായിരുന്നു അതെന്ന് എനിക്കറിയില്ലായിരുന്നു'-ജാവേദ് പറയുന്നു. 

അടുത്ത രണ്ട് വര്‍ഷം പ്രണയലേഖനങ്ങളുടേതായിരുന്നു. അവള്‍ ഉര്‍ദുവില്‍ നീണ്ട കത്തുകള്‍ അയച്ചു. അയാള്‍ക്ക് ഉര്‍ദു കാര്യമായി അറിയില്ലായിരുന്നു. സുഹൃത്തുക്കളുടെ സഹായം അയാള്‍ തേടി. സുഹൃത്ത് മഖ്‌സൂദ് ആ കത്തുകള്‍ വായിച്ചു കൊടുത്തു. താജ് മഹമൂദ് അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുത്തു. സുഹൃത്ത് മുംതാസ് മിയാന്‍ മറുപടി കത്തുകള്‍ അയക്കുന്ന കടലാസുകളില്‍ അവരുടെ പേരുകള്‍ ചേര്‍ത്ത ഡിസൈനുകള്‍ വരഞ്ഞു കൊടുത്തു. സുഹൃത്തുക്കളുടെ സഹായത്തോടെ ജാവേദും നീണ്ട മറുപടി കത്തുകള്‍ എഴുതി. 

2002 ആഗസ്തിലായിരുന്നു എല്ലാം മാറ്റിമറിച്ച ആ സംഭവം. അന്നൊരു ദിവസം അയാള്‍ കടയിലിരിക്കെ ഒരാള്‍ വന്ന് ടിവി നന്നാക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. അയാള്‍ക്കൊപ്പം പോവുമ്പോള്‍ ഒരു കാര്‍ അടുത്തുവന്നു നിന്നു. അതിലുള്ളവര്‍ ജാവേദിനെ അതിനകത്ത് പിടിച്ചുകയറ്റി. 'ആദ്യം അവര്‍ ക്രിമിനലുകള്‍ ആണെന്നാണ് കരുതിയത്' എന്നാല്‍, അവരുടെ സംസാരം കേട്ടപ്പോള്‍ പൊലീസ് ആണെന്ന് മനസ്സിലായി'. -ജാവേദ് ഓര്‍ക്കുന്നു. 

അവരെന്റെ പഴ്‌സും മറ്റ് സാധനങ്ങളും പിടിച്ചു വാങ്ങി. മുബീനയുടെ രണ്ട് കത്തുകള്‍ കൈയിലുണ്ടായിരുനനു. അതും അവര്‍ പിടിച്ചുവാങ്ങി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വെടിവെച്ചു കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്റെ മാതാപിതാക്കളെ മറ്റൊരു കാറില്‍ അവര്‍ കൊണ്ടുപോവുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. 'ഞാന്‍ അവരോട് കരഞ്ഞു പറഞ്ഞു. ദയകാണിക്കണമെന്ന് കാല്‍ പിടിച്ച് പറഞ്ഞു'-ജാവേദ് പറയുന്നു. 

When Indian man loves pak woman

ജാവേദ് ഇപ്പോഴും സൂക്ഷിക്കുന്ന മുബീനയുടെ കത്ത്

പിന്നെ അവര്‍ കണ്ണുകള്‍ മൂടിക്കെട്ടി. മര്‍ദ്ദനമാരംഭിച്ചു. ഓര്‍മ്മ തെളിയുമ്പോള്‍ ഒരു മുറിയിലായിരുന്നു. 'അടുത്ത മൂന്നു ദിവസവും അവരെന്നെ തല്ലിച്ചതച്ചു. തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. വെള്ളത്തില്‍ മുഖം പൂഴ്ത്തി. സഹിക്കാന്‍ ആവില്ലായിരുന്നു. എന്നെ ഒന്നു കൊന്നു തരുമോ എന്ന് അവസാനം ഞാന്‍ യാചിച്ചു'

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ചാരനാണ് ജാവേദ് എന്നായിരുന്നു ആരോപണം. രഹസ്യ വിവരങ്ങള്‍ ഇസ്‌ലാമബാദിലെ പാക് മന്ത്രാലയങ്ങള്‍ക്ക് എത്തിച്ചു കൊടുത്തു എന്നും കുറ്റം ചുമത്തി. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം രാംപൂരില്‍ എത്തിച്ചു. അവിടെ അയാളെ ത്തതെഴുതുന്നതിന് സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തുകൊണ്ടുവന്നിരുന്നു. പിറ്റേന്ന് അവര്‍ നാലുപേരെയും കോടതിയില്‍ ഹാജരാക്കി. അതിനുശേഷം മാധമപ്രവര്‍ത്തകരുടെ മുന്നില്‍ ഭീകരവാദികള്‍ എന്നു പറഞ്ഞ് പ്രദര്‍ശിപ്പിച്ചു. ജാവേദ് നടത്തിയ രണ്ട് പാക് യാത്രകളും ഐഎസ്‌ഐ ഉദ്യോഗസ്ഥരെ കാണാനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടര മാസത്തിനു ശേഷം അവര്‍ക്കെതിരെ കുപ്രസിദ്ധമായ ഭീകരപ്രവര്‍ത്തന നിരോധന നിയമം'  പോട്ട ചുമത്തി. ജാമ്യം പോലും കിട്ടാത്ത കുറ്റങ്ങളായിരുന്നു ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ആയിരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

പിന്നെ അവര്‍ കണ്ണുകള്‍ മൂടിക്കെട്ടി. മര്‍ദ്ദനമാരംഭിച്ചു. ഓര്‍മ്മ തെളിയുമ്പോള്‍ ഒരു മുറിയിലായിരുന്നു. 'അടുത്ത മൂന്നു ദിവസവും അവരെന്നെ തല്ലിച്ചതച്ചു. തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. വെള്ളത്തില്‍ മുഖം പൂഴ്ത്തി. സഹിക്കാന്‍ ആവില്ലായിരുന്നു. എന്നെ ഒന്നു കൊന്നു തരുമോ എന്ന് അവസാനം ഞാന്‍ യാചിച്ചു'

ജയിലില്‍ വെച്ച് ഉറ്റസുഹൃത്തുക്കള്‍ അയാളുമായി വിട്ടുപിരിഞ്ഞു. സഹായം നല്‍കിയ തങ്ങളെ ജാവേദ് കുടുക്കി എന്നായിരുന്നു അവരുടെ വിശ്വാസം. 

'ജയിലില്‍ വെച്ച് സഹതടവുകാരോട് ഞാന്‍ എന്റെ കഥ പറയുമായിരുന്നു. മുബീനയുടെയും പ്രണയത്തിന്റെയും കഥ. സത്യത്തല്‍ പ്രണയത്തെക്കുറിച്ചുള്ള ആലോചനകളും ഓര്‍മ്മകളുമാണ് ജയിലില്‍ എനിക്ക് കരുത്ത് നല്‍കിയത്. ആ ദിവസങ്ങള്‍ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞതും അങ്ങിനെയാണ്'-ജാവേദ് പറയുന്നു. 

ജാവേദിന്റെ മാതാപിതാക്കള്‍ക്കും ആ കാലം ദുരിതങ്ങളുടേതായിരുന്നു. ' ഞാനവനെ കറാച്ചിയില്‍ കൊണ്ടുപോയില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയാവില്ലായിരുന്നല്ലോ എന്ന ചിന്ത വല്ലാതെ വിഷമമുണ്ടാക്കി' അമ്മ അഫ്‌സാനാ ബീഗം പറയുന്നു. പിതാവ് ഉള്ളതെല്ലാം വിറ്റു. നിയമപോരാട്ടങ്ങള്‍ക്ക് ആ പണമൊന്നും തികയില്ലായിരുന്നു. അതിനാല്‍, വലിയ കടക്കാരനായി. 

When Indian man loves pak woman

ജയിലില്‍ അടക്കപ്പെടുന്നതിന് മുമ്പുള്ള ജാവേദ് ഇങ്ങനെയായിരുന്നു

അവസാനം ജാവേദിന് അനുകൂലമായി കോടതി വിധി വന്നു. 2014 ജൂണ്‍ 19ന് അയാള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും തള്ളി കോടതി ഉത്തരവായി. പൊലീസ് ചമച്ച എല്ലാ തെളിവുകളും കോടതി തള്ളിക്കളഞ്ഞു. 

'ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ അത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രമാത്രം ആ ദിവസങ്ങള്‍ എന്നെ മാറ്റി മറിച്ചിരുന്നു. പക്ഷേ, എനിക്കെല്ലാം നഷ്ടമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍. എന്റെ പ്രണയം പോലും'- കണ്ണീരോടെ ജാവേദ് പറയുന്നു. 

രണ്ടു വര്‍ഷമായി ജാവേദ് ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ്. പഴയ ടിവി മെക്കാനിക്കിന്റെ ജോലി പുനരാരംഭിച്ചു. എങ്കിലും ഒരു തെറ്റും ചെയ്യാതെ തന്നെ ഈ വിധം ശിക്ഷിച്ചവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നതും നഷ്ട പരിഹാരം ലഭിച്ചില്ല എന്നതും അയാളെ നിരാശനാക്കുന്നു. 

When Indian man loves pak woman

ഇപ്പോള്‍ ജാവേദ് ഇങ്ങനെയാണ് Photo: Mansi Thapiyal. Image Courtesy:  BBC

നിരാശകള്‍ ചൂഴ്ന്നു നില്‍ക്കുമ്പോഴും ആ യുവാവിനോട് ഒരു കാര്യം ചോദിക്കാനുണ്ട്. 

മുബീന ഇപ്പോള്‍ എവിടെയാണ്? ബന്ധം നിലനില്‍ക്കുന്നുണ്ടോ? 

'ഒരു ബന്ധവുമില്ല 'ഒരു പക്ഷേ, അവളിപ്പോള്‍ വിവാഹിതയായിട്ടുണ്ടാവും' അയാള്‍ മറുപടി പറയുന്നു. 

അവളെ ഓര്‍ക്കാറുണ്ടോ? 

'ഏറെ കഷ്ടപ്പെട്ടു, അവളെ എന്റെ തലച്ചോറില്‍നിന്ന് ഒന്ന് മാറ്റാന്‍. എന്നാല്‍, മനസ്സില്‍നിന്ന് പോയിട്ടില്ല. അവളെ ഇപ്പോഴും ഞാന്‍ സ്‌നേഹിക്കുന്നു. എങ്കിലും അവളെ വിളിക്കാന്‍ എനിക്ക് പേടിയാണ്. അതിന്റെ പേരില്‍ അവരെന്നെ വീണ്ടും കുടുക്കിയാല്‍ ഞാനും എന്റെ കുടുംബവും എന്തു ചെയ്യും?'-അയാള്‍ ചോദിക്കുന്നു. 

'ഏറെ കഷ്ടപ്പെട്ടു, അവളെ എന്റെ തലച്ചോറില്‍നിന്ന് ഒന്ന് മാറ്റാന്‍. എന്നാല്‍, മനസ്സില്‍നിന്ന് പോയിട്ടില്ല. അവളെ ഇപ്പോഴും ഞാന്‍ സ്‌നേഹിക്കുന്നു. എങ്കിലും അവളെ വിളിക്കാന്‍ എനിക്ക് പേടിയാണ്. അതിന്റെ പേരില്‍ അവരെന്നെ വീണ്ടും കുടുക്കിയാല്‍ ഞാനും എന്റെ കുടുംബവും എന്തു ചെയ്യും?'-അയാള്‍ ചോദിക്കുന്നു. 

Follow Us:
Download App:
  • android
  • ios