കേരളത്തിലെ ഹോട്ടലുകളിൽ മുഴുവൻ ജോലി ചെയ്യുന്നത് ബംഗാളികൾ. ഇതിനേക്കാൾ വലിയ വീഴ്ച ഈ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട്: സിപിഎമ്മിനെ പരിഹസിച്ച് കഥാകൃത്ത് ടി പത്മനാഭൻ രം​ഗത്ത്. ബംഗാളിൽ പണ്ട് ചുവപ്പ് കൊടി മാത്രമാണ് കണ്ടിരുന്നത്. പിന്നെ പോയപ്പോൾ ഒരു കൊടി പോലും കാണാൻ കഴിഞ്ഞില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഓർക്കണം. കേരളത്തിലെ ഹോട്ടലുകളിൽ മുഴുവൻ ജോലി ചെയ്യുന്നത് ബംഗാളികൾ. ഇതിനേക്കാൾ വലിയ വീഴ്ച ഈ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മമതാ ബാനർജിക്ക് പേരിലെ മമതയുള്ളൂ. ആരോടും മമതയില്ലാത്ത സ്ത്രീയണ് അവർ. ഇതുവരെ ത്രിപുരയിൽ പോകുവാൻ സാധിച്ചിട്ടില്ല. സാധിക്കുമെന്ന് വിചാരിക്കുന്നു. ജ്യോതിബസു, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവരുടെ കാലത്ത് ബം​ഗാളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെ നോക്കിയാലും ചുവപ്പ് കൊടി മാത്രമേ കാണൂ. എല്ലാം ചുവപ്പിൽ ആലേഖനം ചെയ്ത് ചെങ്കൊടി അടയാളം പേറുന്നവയായിരിക്കും. ഒരൊറ്റ ത്രിവർണ പതാക കണ്ടിട്ടില്ല. ജ്യോതി ബസു വലിയ പൈതൃകത്തിന്റെ ഉടമയായിരുന്നു. പക്ഷേ അദ്ദേ​ഹത്തിന്റെ യോ​ഗ്യത ഭരണത്തിൽ കണ്ടില്ല . ബുദ്ധദേബ് വലിയ കവിവായിയുരുന്നു. സാഹിത്യത്തിൽ തൽപരനായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള ഭാ​ഗ്യമുണ്ടായി. ഇവർ പിരിഞ്ഞതിന് ശേഷമാണ് മമത വന്നത്. അന്നത്തെ യാത്രയിലെ അനുഭവങ്ങളാണ് രസകരം. എന്‍റെ കൂടെ സാത്വികനായ കമ്മ്യൂണിസ്റ്റ് സുഹൃത്തുമുണ്ടായിരുന്നു. 19943 മുതൽ ഇന്നുവരെ ഞാന്‍ ഖാദിയാണ് ധരിക്കുന്നത്. ലോകത്തിലെ ഒരുമാതിരി രാജ്യങ്ങളിലൊക്കെ സഞ്ചരിച്ചു. അപ്പോഴോക്കെ ഖാദിയായിരുന്നു വേഷം. എന്‍റെ കമ്മ്യൂണിസ്റ്റ് ചങ്ങാതി ഖദർ മാത്രം ധരിക്കുന്നവനായിരുന്നു. പല കാരണങ്ങളാൽ അയാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായി. ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു. ഞാൻ താമസിച്ചത് രാമകൃഷ്ണ മിഷന്‍റെ ടൂറിസ്റ്റ് ഹോമിലിയാരുന്നു. രസകരമായ കാഴ്ചയാണ് അന്ന് കണ്ടത്. 

ചുകപ്പിന്റെ ഒരു ലാഞ്ജന എങ്ങും കണ്ടില്ല. ഒരിടത്തും മുദ്രാവാക്യങ്ങളില്ല, ചെങ്കൊടി അടയാളമില്ല. എങ്ങും മമതാ ബാനർജി മാത്രം. ഇക്കാര്യം ആരോടും പറയരുതെന്ന് സുഹൃത്ത് എന്നോട് പറഞ്ഞു. അവര്‍ കാലഹരണപ്പെട്ടു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇത് ഓർക്കേണ്ടത് ചെങ്കൊടിയുടെ അവകാശികളാണ്. നന്ദി​ഗ്രാം ഇവിടെ ആവർത്തിക്കണോ, ബം​ഗാൾ ആവർത്തിക്കണോ. 30ലധികം കൊല്ലങ്ങൾ മനോ​ഹരമായ ഭരണമായിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഹോട്ടലുകളിൽ മുഴുവൻ ബം​ഗാളികളെയാണ്. ഇതിനേക്കാൾ വലിയ വീഴ്ച ഈ പ്രസ്ഥാനത്തിനുണ്ടായിട്ടുണ്ടോ. ഇപ്പോൾ മറ്റ് സംസ്ഥാനക്കാരും ഇവിടെ ജോലിക്കെത്തുന്നു. അവിടെയൊക്കെ സുന്ദരമായ ഭരണമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്ന് പരിശോധിക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. 

ഇടതുപക്ഷ നിരീക്ഷകനെന്ന നിലയിൽ ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അഡ്വ. ഹസ്ക്കർ

ഇടതുപക്ഷ നിരീക്ഷകനെന്ന നിലയിൽ ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന അഡ്വ. ഹസ്ക്കർ. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയ്ക്കിടെ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാടുകളെ പ്രതിരോധിക്കുന്ന നിരീക്ഷകന്റെ റോളിൽ നിന്ന് മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പാർട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായാണ് ഹസ്ക്കർ രംഗത്തെത്തിയത്. 'ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. തന്റെ സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചുവെന്നും, ശാസന കേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിന്മാറില്ലെന്നും എന്നാൽ ഇനി മുതൽ ഒരു സ്വതന്ത്ര 'രാഷ്ട്രീയ നിരീക്ഷകൻ' എന്ന നിലയിലാകും താൻ ചർച്ചകളിൽ പങ്കെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.