Asianet News MalayalamAsianet News Malayalam

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

പുരുഷന്മാര്‍ മുഴുവന്‍ സ്ത്രീ വേഷങ്ങളിലാണ്. സാരിയും ബ്ലൗസും, പാവാടയും ബ്രായും തുടങ്ങി ബിക്കിനി ധാരികള്‍ വരെയുണ്ട് കൂട്ടത്തില്‍. കൈയില്‍ എല്ലിന്‍ കഷ്ണമോ വടിയോ പിടിച്ച് പൂര തെറിയാണു. ഭാഷ ഏതായാലും തെറി പറയുന്നത് കേട്ടാല്‍ പെട്ടെന്ന് പിടികിട്ടും. തെറി പറയുമ്പോഴാണെന്നു തോന്നുന്നു മനുഷ്യന്റെ തനത് ഭാവം പുറത്ത് വരിക. പച്ചമനുഷ്യനാകും അപ്പോള്‍.

Yasmin NK column on coorg tribal ritual
Author
Thiruvananthapuram, First Published Mar 17, 2017, 5:29 AM IST

പൂരം കാണാന്‍ തിങ്ങി നിറഞ്ഞ പുരുഷാരം. പുരുഷാരം എന്ന വാക്കേ മാധ്യമങ്ങള്‍ ഉപയോഗിക്കാറുള്ളു. പൂരം കാണാന്‍ ഞാനും പോരട്ടേന്ന് ചോദിക്കുന്ന പെണ്ണ് പാട്ടില്‍ മാത്രമേ ഉള്ളു. നെന്മാറ വേലയും ഉത്രാളിക്കാവ് പൂരവും കണ്ട എത്ര പെണ്ണുങ്ങളുണ്ടാകും? രാത്രി പൂരപ്പറമ്പിലെ വയലില്‍ മലര്‍ന്ന്  കിടന്ന് ആകാശത്ത് വിവിധ വര്‍ണങ്ങളിലുള്ള അമിട്ടുകള്‍ പൊട്ടിച്ചിതറുന്ന വിസ്മയ കാഴ്ച പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുന്ന ആണ്‍ സുഹൃത്തുക്കള്‍. പെണ്ണിനു രാത്രി കാഴ്ചകള്‍ നിഷിദ്ധം. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാല്‍ മതിയെന്ന് തിട്ടൂരം.  

തികച്ചും അവിചാരിതമായാണു ഒരു ഉത്സവത്തിന്റെ താള മേളങ്ങള്‍ക്കിടയില്‍ പെട്ടു പോകുന്നത്. കുടകിലെ ആദിവാസികളുടെ ഉത്സവം. കുന്തെ ഹബ്ബ.  വിചിത്രമായ വേഷ ഭൂഷാദികളും  പ്രാകൃത താള വാദ്യങ്ങളും  കണ്ടും കേട്ടും ആകെ അന്തം വിട്ടൊരു സായാഹ്നം. 

പൂരം കാണാന്‍ ഞാനും പോരട്ടേന്ന് ചോദിക്കുന്ന പെണ്ണ് പാട്ടില്‍ മാത്രമേ ഉള്ളു.

ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്. വശ്യം, സുന്ദരം ! 

നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം. മടിക്കേരിയാണ് കുടക് ജില്ലയുടെ ആസ്ഥാനം. 

കുടകിലെ പ്രാചീന ഗോത്ര വര്‍ഗക്കാരും സമ്പന്നരായ കൊടകരും പിന്നെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡു നിന്നും വന്ന് കുടകില്‍ സ്ഥിര താമസക്കാരായ കച്ചവടക്കാരുമാണു കുടക് ജനത. പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും ദീപാവലിയുമൊക്കെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.പക്ഷെ അവിടെയൊക്കെ കീഴാളരും ആദിവാസികളുമൊക്കെ വെറും കാഴ്ചക്കാരാണ്. കുട്ടയിലെയും ഗോണികൊപ്പത്തേയും ചന്ത ദിവസങ്ങളില്‍ കൂട്ടമായ് മലയിറങ്ങുന്ന ആദിവാസികളെ കാണാം. ചന്ത കഴിഞ്ഞാലും ആരും പിരിഞ്ഞ് പോകില്ല. മാലയും വളയും അരിയും സാധനങ്ങളുമൊക്കെ വാങ്ങി കുടിച്ച് പിമ്പിരിയായ് കട വരാന്തയിലും മര ചുവട്ടിലുമൊക്കെയായ് വീണു കിടന്നുറങ്ങുന്ന ആണുങ്ങളും പെണ്ണുങ്ങളും. 

മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണു ഈ ഉത്സവം.

കുന്തെ ഹബ്ബ അഥവാ ബോഡു ഹബ്ബ.  ദൈവത്തെ തെറി വിളിക്കുന്ന ഉത്സവം. അന്നാണു ആദിവാസികളുടെ ദിവസം. മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണു ഈ ഉത്സവം. തലേന്ന് തന്നെ ഗോണികുപ്പയില്‍ കുടിച്ച് പൂക്കുറ്റിയായ ആണുങ്ങളും പെണ്ണുങ്ങളും നിറയും. പിരിവാണു തലേന്നത്തെ പ്രധാന പരിപാടി. ഉത്സവം നടക്കുന്നത് ഗോണിക്കുപ്പക്കടുത്ത തിത്തിമതി എന്ന ഗ്രാമത്തിലെ ദേവര്‍പുരയില്‍ ആണു. അവിടെയുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ആഘോഷങ്ങള്‍.

കേട്ടാലറക്കുന്ന മുട്ടന്‍ തെറികളാണു ഉത്സവത്തിലെ പ്രധാന ഇനം. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനു സമം. ഇക്കാലത്തും അടിമകളെ പോലെ ജീവിച്ച് പോരുന്ന ആദിവാസികള്‍ക്ക് ആരേയും ഭയക്കാതെ പരസ്യമായി തെറി വിളിക്കാനുള്ള വര്‍ഷത്തിലെ ഒരേയൊരു അവസരമാണിത്. 

പുരുഷന്മാര്‍ മുഴുവന്‍ സ്ത്രീ വേഷങ്ങളിലാണ്.

ഈ ആചാരത്തിനു പിന്നിലുമുണ്ടൊരു ഐതിഹ്യം. കര്‍ണാടകക്കാരുടെ ഇഷ്ട ദൈവമാണു അയ്യപ്പന്‍. വനവാസിയായ അയ്യപ്പന്‍ ആദിവാസികളുടെ പ്രിയ തോഴനാണ്. കാട്ടില്‍ പുലിമുരുകനാണു അവരുടെ വഴികാട്ടി. ഒരിക്കല്‍ അയ്യപ്പന്റെ കൂടെ ആദിവാസികള്‍ വേട്ടയാടിക്കൊണ്ടിരിക്കെ മോഹിനിയുടെ രൂപത്തില്‍ അവിടെയെത്തിയ ഭദ്രകാളി അയ്യപ്പനെ വശീകരിക്കുകയും, അയ്യപ്പന്‍ കാളിയുടെ കൂടെ മുങ്ങുകയും ചെയ്തു. കാട്ടില്‍ വഴി അറിയാതെ അലഞ്ഞ ആദിവാസികള്‍ നിരാശരായി ദൈവങ്ങളെ തെറി വിളിച്ച് ദേഷ്യം തീര്‍ത്തു. ഇതിന്റെ ഓര്‍മ്മയ്ക്കാണ് ഇന്നും കുന്തെ ഹബ്ബ എന്ന ഉത്സവം.

പുരുഷന്മാര്‍ മുഴുവന്‍ സ്ത്രീ വേഷങ്ങളിലാണ്. സാരിയും ബ്ലൗസും, പാവാടയും ബ്രായും തുടങ്ങി ബിക്കിനി ധാരികള്‍ വരെയുണ്ട് കൂട്ടത്തില്‍. കൈയില്‍ എല്ലിന്‍ കഷ്ണമോ വടിയോ പിടിച്ച് പൂര തെറിയാണ്. ഭാഷ ഏതായാലും തെറി പറയുന്നത് കേട്ടാല്‍ പെട്ടെന്ന് പിടികിട്ടും. തെറി പറയുമ്പോഴാണെന്നു തോന്നുന്നു മനുഷ്യന്റെ തനത് ഭാവം പുറത്ത് വരിക. പച്ചമനുഷ്യനാകും അപ്പോള്‍.

സാരിയും ബ്ലൗസും, പാവാടയും ബ്രായും തുടങ്ങി ബിക്കിനി ധാരികള്‍ വരെയുണ്ട് കൂട്ടത്തില്‍

പഴയ ഡ്രം, കുപ്പി, വാദ്യങ്ങള്‍ തുടങ്ങി ഒച്ചയുണ്ടാക്കുന്ന എന്തും അകമ്പടി മേളമാണ്.  എല്ലാ തെറികളും തുടങ്ങുന്നത് കുന്തേ , ഒന്തേ ദിവസ എന്ന വായ്ത്താരിയോടെ ആണ്. ഇന്നൊറ്റ ദിവസം അതാണ് അതിന്റെ അര്‍ത്ഥം. പലരും  ദൈവത്തേക്കാള്‍ കൂടുതല്‍ തെറി പറയുന്നത് തങ്ങളുടെ മുതലാളിമാരുടെ പേര് ഉറക്കെ വിളിച്ച് കൊണ്ടാണ്.  വര്‍ഷം മുഴുവന്‍ അവര്‍ അനുഭവിക്കുന്ന അടിമത്തത്തില്‍ നിന്നൊരു മോചനമാണ് ആദിവാസികള്‍ക്ക് കുന്തേ ഹബ്ബ.

മഴ പെയ്ത് കുഴഞ്ഞ് മറിഞ്ഞ ചളിയില്‍ ചവിട്ടി നിന്ന് ചുറ്റും പ്രാകൃത വേഷക്കാരായ ആളുകള്‍ തെറി പറയുന്നതും ഡാന്‍സ് ചെയ്യുന്നതും കണ്ട് ഫോട്ടോകള്‍ പകര്‍ത്തുമ്പോള്‍  ഓര്‍ത്തത് നമ്മള്‍ മലയാളികള്‍ക്കും ഇങ്ങനൊരു ദിവസം ഉണ്ടായിരുന്നേല്‍ എന്നാണ്. എങ്കില്‍, ഉള്ളില്‍ കനത്ത് കിടക്കൂന്ന പല ദുഷിപ്പുകളും പുറത്തേക്ക് ചര്‍ദ്ദിച്ച് മലയാളിയും ശുദ്ധനായനേ! 

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!


 

Follow Us:
Download App:
  • android
  • ios