കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാനുളളത് 30,000 കോടി രൂപ ! രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു
ഡിസംബർ -ജനുവരിയിലെ നഷ്ടപരിഹാരം ഫെബ്രുവരി രണ്ടാം വാരത്തോടെ നൽകുമെന്ന് ഉറപ്പ് നൽകി. പക്ഷേ, സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി നഷ്ടപരിഹാര സെസ് ഫണ്ടിലെ പണത്തിന്റെ അപര്യാപ്തത കാരണം ഇത് വൈകിയതായി ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ക്വിന്റ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ -ജനുവരി മാസങ്ങളിലെ പണ വിതരണം ഘട്ടം ഘട്ടമായി നടക്കുമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് ഈ വിഷയം ഏകോപിപ്പിക്കുകയും നഷ്ടപരിഹാരം നൽകുന്നതിന് ക്ഷമ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് അതേ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2017 ൽ ജിഎസ്ടി നിലവിൽ വന്നതുമുതൽ മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ പരോക്ഷ നികുതി ചുമത്തുന്നതിൽ നിന്ന് സംസ്ഥാനങ്ങളെ തടഞ്ഞതിനാൽ, നഷ്ടപ്പെട്ട വരുമാനം നൽകി സംസ്ഥാനങ്ങൾക്ക് ധനപരമായ സുരക്ഷിതത്വം നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. 2017 -18 മുതൽ ആദ്യ അഞ്ച് വർഷത്തേക്കാണ് ഇത്തരത്തിലുളള ധന വിതരണം. ഈ നഷ്ടപരിഹാരം 2015 -16 അടിസ്ഥാന വർഷമായി നിലനിർത്തി വരുമാനത്തിൽ 14 ശതമാനം വർധന കണക്കാക്കിയാണ് വിതരണം ചെയ്യുന്നത്.
നഷ്ടപരിഹാരത്തിന്റെ ഒക്ടോബർ മുതൽ നവംബർ വരെയുളള മാസത്തെ കുടിശ്ശികയുടെ രണ്ടാം ഘട്ടമായി ചൊവ്വാഴ്ച കേന്ദ്ര സർക്കാർ 14,103 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി. ഫെബ്രുവരിയിൽ ഒക്ടോബർ മുതൽ നവംബർ വരെയുളള നഷ്ടപരിഹാര തുകയായി സർക്കാർ സംസ്ഥാനങ്ങൾക്ക് 19,950 കോടി രൂപ നൽകിയിരുന്നു. ഇതോടെ നവംബർ വരെയുളള ജിഎസ്ടി നഷ്ടപരിഹാര വിതരണം പൂർത്തിയായി.
ഏതാണ്ട് സമാനമായ തുകയുടെ മറ്റൊരു വിതരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്, അത് ഏപ്രിലിൽ വരാനിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ചെലവാണ്. 2020 -21 സാമ്പത്തിക വർഷത്തെ അക്കൗണ്ട് ബുക്കിൽ ചേർക്കേണ്ടതുമാണ് ഈ തുക.