ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക, ഊര്‍ജ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ, ഉപഭോഗം കുറയ്ക്കുന്നതിനായി 'സ്മാര്‍ട്ട് ലോക്ക്ഡൗണ്‍' പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളെയും പൊതുചടങ്ങുകളെയും ബാധിക്കുമെങ്കിലും അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ടെഹ്റാൻ: ഇറാനില്‍ തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക-ഊര്‍ജ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യം സ്തംഭിക്കാതിരിക്കാന്‍ 'സ്മാര്‍ട്ട് ലോക്ക്ഡൗണ്‍' ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികളിലേക്ക് പാക് സർക്കാർ നീങ്ങിയേക്കും. കോവിഡ് കാലത്തിന് ശേഷം രാജ്യം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നത് ജനങ്ങളെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കോവിഡ് കാലത്ത് കണ്ടതുപോലെ രാജ്യം മുഴുവനായി അടച്ചിടുന്ന രീതിയാവില്ല ഇത്. മറിച്ച്, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും എല്‍.എന്‍.ജി യുടെയും വരവ് നിലച്ചതാണ് പാകിസ്താനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയർന്നതും തിരിച്ചടിയായി.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ 4 മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍, ചന്തകള്‍, വ്യവസായ ശാലകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നാണ് വിവരം. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ക്കും അനുമതി നല്‍കില്ല. ദേശീയ പാതകളും മറ്റ് റോഡുകളും ഭാഗികമായി അടയ്ക്കും. ആശുപത്രികള്‍, മരുന്നുകടകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് നിയന്ത്രണമില്ല. പൊതുഗതാഗത സംവിധാനങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ പാകിസ്താന്‍ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. ഇന്ധനം ലാഭിക്കുന്നതിനായി നേരത്തെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ അടക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ഇതൊന്നും മതിയാകാത്ത സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്.