Asianet News MalayalamAsianet News Malayalam

നഷ്ടങ്ങൾ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഡെപ്യൂട്ടി ​ഗവർണർ; ആർബിഐ ധനനയ യോ​ഗത്തിന്റെ മിനിറ്റ്സ് പുറത്ത്

കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, പ്രധാന പണപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും മിതമായിരിക്കും.

rbi mpc October 2020 minutes
Author
Mumbai, First Published Oct 24, 2020, 8:35 PM IST

കൊവിഡ്-19 രണ്ടാം തരംഗത്തിന്റെ അപകടസാധ്യത പുതിയ വീണ്ടെടുക്കൽ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കാമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഡെപ്യൂട്ടി ​ഗവർണർ എം ഡി പാത്രയും അഭിപ്രായപ്പെട്ടു. ഒക്ടോബർ 7 മുതൽ 9 വരെ നടന്ന പുതുതായി രൂപീകരിച്ച ധനനയ സമിതി (എംപിസി) യോഗത്തിലാണ് അഭിപ്രായങ്ങൾ ഇരുവരും പങ്കുവച്ചത്.

COVID-19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അടുത്ത രണ്ട് മൂന്ന് പാദങ്ങളിൽ വളർച്ചയെയും പണപ്പെരുപ്പ സാഹചര്യത്തെയും ബാധിക്കുമെന്ന് നിരക്ക് നിർണയ പാനലിൽ പുതുതായി നിയമിതനായ സ്വതന്ത്ര അംഗം ശശങ്ക ഭൈഡ് പറഞ്ഞു. വെള്ളിയാഴ്ച പുറത്തുവന്ന ആർബിഐ യോഗത്തിന്റെ മിനിറ്റ്സിലാണ് വിവരങ്ങളുളളത്. 

"ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പണപ്പെരുപ്പവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, ഇത് നിലവിൽ കേന്ദ്ര ബാങ്കിന്റെ ടോളറൻസ് ലെവലിനു മുകളിലാണ്. ഞങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി പണപ്പെരുപ്പം വികസിക്കുകയാണെങ്കിൽ ഭാവിയിൽ നിരക്ക് കുറയ്ക്കുന്നതിന് ഇടമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. വളർച്ച വീണ്ടെടുക്കുന്നതിന് ഈ ഇടം നിയമാനുസൃതമായി ഉപയോഗിക്കേണ്ടതുണ്ട്, " റിസർവ് ബാങ്ക് ​ഗവർണർ പറഞ്ഞു. 

രാജ്യത്ത് വിലക്കയറ്റം രൂക്ഷം

കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, പ്രധാന പണപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും മിതമായിരിക്കും.

വിലക്കയറ്റം രൂക്ഷമാകുന്നതിന്റെ സൂചനകളോടെ പണപ്പെരുപ്പം ജൂൺ മുതൽ 6 ശതമാനത്തിന്റെ ഉയർന്ന ടോളറൻസ് പരിധിക്ക് മുകളിലാണ്. പണപ്പെരുപ്പം 4 ശതമാനത്തിൽ (+, - രണ്ട് ശതമാനം) നിലനിർത്താൻ സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനം ചുരുങ്ങി. ചരിത്രത്തിൽ ആദ്യമായി, ഈ വർഷം ആദ്യ പകുതിയിൽ സാങ്കേതികമായി ഇന്ത്യ മാന്ദ്യത്തിലേക്ക് കടന്നതായി ഡെപ്യൂട്ടി ഗവർണർ പാത്ര യോ​ഗത്തിൽ അഭിപ്രായപ്പെ‌ട്ടു.

ജിഡിപി സാമ്പത്തിക പ്രവർത്തനത്തിന്റെ മൊത്തത്തിലുള്ള സൂചകമാണ്, മാത്രമല്ല മനുഷ്യന്റെ ദുരിതത്തിന്റെ വ്യാപ്തിയും ആരോഗ്യ പ്രതിസന്ധി മൂലമുണ്ടായ സാമൂഹികവും മാനുഷികവുമായ മൂലധനത്തിന്റെ നഷ്ടവും ഈ വളർച്ച നിരക്കിലെ ഇ‌ടിവ് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

എല്ലാ അം​ഗങ്ങൾക്കും ഒരേ അഭിപ്രായം

നിലവിലെ യഥാർത്ഥ നെഗറ്റീവ് പലിശനിരക്ക് ഇനിയും കുറയുകയാണെങ്കിൽ, ഇത് മൊത്തം സമ്പാദ്യം, കറന്റ് അക്കൗണ്ട്, സമ്പദ് വ്യവസ്ഥയിലെ ഇടത്തരം വളർച്ച എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ മൃദുൽ കെ സാഗർ ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹം പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നതിനായി വോട്ടുചെയ്തു. 

എംപിസിയിലെ എല്ലാ അംഗങ്ങളും പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിന് ഏകകണ്ഠമായാണ് വോട്ട് ചെയ്തത്. വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയിൽ COVID-19 ന്റെ ആഘാതം ലഘൂകരിക്കാനും ആവശ്യമായ കാലത്തോളം അനുയോജ്യമായ നിലപാടിൽ തുടരാനുളള നയ തീരുമാനത്തിനും സമിതിയിലെ എല്ലാ അം​ഗങ്ങളും അനുകൂലമായാണ് വോട്ട് ചെയ്തത്. 

ബെഞ്ച്മാർക്ക് പലിശ നിരക്ക് 4 ശതമാനമായി റിസർവ് ബാങ്ക് ധനനയ സമിതി നിലനിർത്തി. 

Follow Us:
Download App:
  • android
  • ios