2. 41 ലക്ഷം കോടി  രൂപയുടെ വായ്പ എഴുതിതള്ളി സാധാരണ നടപടിക്രമം മാത്രമെന്നും വിശദീകരണം രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്

ദില്ലി: കോര്‍പ്പറേറ്റ് കമ്പനികളുടെ 2.41 ലക്ഷം കോടി രൂപയുടെ വായ്പ പൊതുമേഖല ബാങ്കുകൾ എഴുതിതള്ളിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രതാപ് ശുക്ള ഇക്കാര്യം അറിയിച്ചത്. 12,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യംവിട്ട നീരവ് മോദി ഉൾപ്പടെയുള്ള വ്യവസായികളുടെ പേരിൽ വലിയ ആരോപണമാണ് മോദി സര്‍ക്കാരിന് കേൾക്കേണ്ടിവരുന്നത്. 

ഇതിനിടെയാണ് കോര്‍പ്പറേറ്റ് കമ്പനികളുടെ 2.41 ലക്ഷം കോടി രൂപയുടെ വായ്പ പൊതുമേഖല ബാങ്കുകൾ എഴുതി തള്ളിയെന്ന് കേന്ദ്ര ധനമന്ത്രാലയം തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. പശ്ചിമബംഗാളിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗം റിഥബ്രദ ബാനര്‍ജിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ളയാണ് രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകിയത്. 

2015 മുതൽ 2017 വരെ മൂന്നുവര്‍ഷകാലയളവിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2. 41 ലക്ഷം കോടിയില്‍ 911 കോടിരൂപയാണ് എഴുതി തള്ളിയതെന്ന് മന്ത്രി അറിയിച്ചു. ഇത് ബാങ്കുകളുടെ സാധാരണ നടപടിക്രമം മാത്രമാണെന്നും മറുപടിയിൽ പറയുന്നു. ബാങ്കുകളുടെ റവന്യു വരുമാനത്തെ ബാധിക്കാതിരിക്കാൻ ബാങ്ക് രേഖകളിൽ നിന്ന് കിട്ടാകടം ഒഴിവാക്കുക മാത്രമാണ് ചെയ്ത്. 

എങ്കിലും ഈ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ബാങ്കുകൾ തുടരുമെന്നും ധനകാര്യ സഹമന്ത്രിയുടെ മറുപടിയിൽ പറയുന്നു. കോടികളുടെ വായ്പ എഴുതി തള്ളി കോര്‍പ്പറേറ്റുകളോടുള്ള പ്രീണന നയം സര്‍ക്കാര്‍ തുടരുകയാണെന്ന് പ്രതിപക്ഷ പാര്‍ടികൾ ആരോപിച്ചു.