ദില്ലി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താന്‍ അവസരം നല്‍കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 4900 കോടി രൂപ നിക്ഷേപിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 21,000 പേരാണ് ഇത്തരത്തില്‍ സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തിയതെന്നും ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതില്‍ നിന്ന് 2,451 കോടിയുടെ നികുതി വരുമാനം ആദായ നികുതി വകുപ്പിന് ലഭിച്ചെന്നാണ് അവകാശവാദം.

നോട്ട് നിരോധനത്തിന് ശേഷം അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയെന്ന കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിന് പിന്നാലെയാമ് 4900 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 50 ശതമാനം പിഴയടച്ച് കള്ളപ്പണം നിയമവിധേയമാക്കാമെന്നായിരുന്നു പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ച്ച് 31ഓടെ ഇതിനുള്ള സമയപരിധി അവസാനിക്കുകയും ചെയ്തു.