കൊച്ചി: കോടികളുടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പേറേഷന്‍ ഈ ഓണത്തിന് ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യ ബോണസ് നല്‍കാന്‍ തീരുമാനിച്ചു. 85,000 രൂപ ഉയര്‍ന്ന പരിധി നിശ്ചയിച്ചാണ് ഇത് നല്‍കുന്നത്. 80,000 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ബോണസ് നല്‍കിയിരുന്നത്. ഇതിന് പുറമെ തിരുവോണ ദിനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അലവന്‍സായി 2,000 രൂപയും നല്‍കും. 

ഇതിന് പുറമെ കോര്‍പറേഷനിലെ സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപയും അഡ്വാന്‍സായി ഇത്തവണ ലഭിക്കും. ഇതോടെ തൊഴിലാളികളുടെ കൈയില്‍ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വിപ്പേഴ്‌സിന് 1,000 രൂപയും ബോണസായി ലഭിക്കും. എന്നാല്‍ തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്‌റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിനുകളുടെ ആവശ്യം തള്ളി. ഓണത്തിന് ഇക്കുറിയും മദ്യശാലകള്‍ തുറക്കും. മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്‌കോ എം.ഡി. എച്ച്. വെങ്കിടേഷ് എന്നിവരുമായാണ് വ്യാഴാഴ്ച യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.