കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കണമമെങ്കിലോ കുട്ടികള്‍ക്ക് ഒപ്പം സഞ്ചരിക്കുന്നവര്‍ക്ക് അവരുടെ കൂടെ ഇരിക്കണമെങ്കിലോ ഒക്കെ അധിക പണം നല്‍കേണ്ടിവരുമെന്ന് സാരം

മുംബൈ: വിമാനങ്ങളില്‍ ജാലകങ്ങള്‍ക്കരികിലും മുന്‍നിരയിലും ഉള്ള സീറ്റുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് പുതിയ സംഭവമല്ല. എമര്‍ജന്‍സി എക്‌സിറ്റുകള്‍ക്ക് സമീപവും വിമാനത്തിന്റെ ആദ്യ പകുതിയിലെ സീറ്റുകള്‍ക്കും വിമാനക്കമ്പനികള്‍ അധിക ചാര്‍ജ്ജ് വാങ്ങുന്നത് പതിവാണ്. എന്നാല്‍ രണ്ട് സീറ്റുകള്‍ക്ക് ഇടയിലുള്ള സീറ്റുകള്‍ക്കും അധിക ചാര്‍ജ്ജ് വാങ്ങാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. 

ഫാമിലി ഫീ എന്ന് പേരിട്ടാണ് ഇടയിലുള്ള സീറ്റുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കണമമെങ്കിലോ കുട്ടികള്‍ക്ക് ഒപ്പം സഞ്ചരിക്കുന്നവര്‍ക്ക് അവരുടെ കൂടെ ഇരിക്കണമെങ്കിലോ ഒക്കെ അധിക പണം നല്‍കേണ്ടിവരുമെന്ന് സാരം. അന്താരാഷ്‌ട്ര സര്‍വ്വീസുകളില്‍ 200 രൂപ വീതമായിരിക്കും ഇതിന് ഈടാക്കുന്നത്. കാഠ്മണ്ഡുവിലേക്കുള്ള വിമാനങ്ങളില്‍ 100 രൂപയും വാങ്ങും. എമര്‍ജന്‍സി എക്‌സിറ്റുകള്‍ക്ക് അടുത്തുള്ള സീറ്റുകളില്‍ 800 രൂപ മുതല്‍ 1500 രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. വിന്‍ഡോ സീറ്റുകള്‍ക്ക് 240 രൂപ മുതല്‍ 1500 രൂപ വരെ നല്‍കേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധികതുകയ്‌ക്ക് സീറ്റ് റിസര്‍വ് ചെയ്യാം.