ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് 

കൊച്ചി: ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍. കേരളത്തിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ ടിക്കറ്റ് നിരക്കായി മൂന്നിരട്ടിയാണ് അധികം നല്‍കേണ്ടി വരുന്നത്.

മധ്യവേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ പിഴിയുന്ന ശീലം വിമാനക്കമ്പനികള്‍ ഈ വര്‍ഷവും തുടരുന്നു. ഈ മാസം അഞ്ചിന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെക്കെത്താൻ ശരാശരി നിരക്ക് 25,000 മുതൽ അറുപതിനായിരം രൂപവരെ നൽകണം. വീട്ടുകാർക്കൊപ്പം ഓണവും വിലയ പെരുന്നാളും ആഘോഷിച്ച് അറബിനാട്ടിലേക്ക് തിരിച്ചു പറക്കണമെങ്കിൽ നിരക്ക് ഇതിലും കൂടും.

ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ദുബായ്, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം ടിക്കറ്റ് നിരക്കായി. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപയും.

കൊള്ളയടിയിൽ എയർ ഇന്ത്യയും പിന്നിലല്ല. സെപ്റ്റംബർ 29ന് കോഴിക്കോട് ബെഹ്റൈന്‍ വിമാനനിരക്ക് 60,348 രൂപയാണ്. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ മുതലാക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. ഉത്സവനാളുകളിൽ കൂടുതൽ സർവ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികൾ ഇക്കുറിയും കേട്ടിട്ടില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി പിഴിയുകയാണ് എല്ലാകമ്പനികളുടെ ഈ വര്‍ഷത്തെ നയം.