സൗജന്യ ഡെലിവറിക്കുള്ള കുറഞ്ഞ ഓര്‍ഡര്‍ തുക 149 രൂപയില്‍ നിന്ന് 199 രൂപയായി ഉയര്‍ത്തി സെപ്‌റ്റോ. ഇതില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കും. വരുമാനം വര്‍ധിപ്പിക്കാനും എതിരാളികളായ സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവരുമായി നിരക്കുകള്‍ തുല്യമാക്കാനുമാണ് ഈ മാറ്റം.

സൗജന്യ ഡെലിവറിക്കുള്ള കുറഞ്ഞ ഓര്‍ഡര്‍ തുക കുത്തനെ കൂട്ടി സെപ്‌റ്റോ. മുമ്പ് 149 രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ ഫ്രീ ഡെലിവറി ലഭിച്ചിരുന്നെങ്കില്‍, ഇനി മുതല്‍ കുറഞ്ഞത് 199 രൂപയ്‌ക്കെങ്കിലും പര്‍ച്ചേസ് ചെയ്യണം. ഇതോടെ സെപ്‌റ്റോയും എതിരാളികളായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബ്ലിങ്കിറ്റ് എന്നിവരുടെ നിരക്കുകള്‍ക്ക് ഒപ്പമെത്തി. ഈ പ്ലാറ്റ്ഫോമുകളിലും ഫ്രീ ഡെലിവറി ലഭിക്കണമെങ്കില്‍ സമാനമായ തുകയ്ക്ക് ഓര്‍ഡര്‍ ചെയ്യണം.

കഴിഞ്ഞ വര്‍ഷമാണ് സെപ്‌റ്റോ സൗജന്യ ഡെലിവറിക്കുള്ള പരിധി 99 രൂപയില്‍ നിന്ന് 149 രൂപയായി ഉയര്‍ത്തിയത്. ഇപ്പോള്‍ വീണ്ടും തുക വര്‍ധിപ്പിച്ചതോടെ ചെറിയ ഓര്‍ഡറുകള്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.

30 രൂപ ഡെലിവറി ചാര്‍ജ്

199 രൂപയില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 30 രൂപയാണ് സെപ്‌റ്റോ ഇപ്പോള്‍ ഡെലിവറി ചാര്‍ജായി ഈടാക്കുന്നത്. അതായത്, നിങ്ങള്‍ 49 രൂപയുടെ ഒരു സാധനം മാത്രം വാങ്ങുകയാണെങ്കില്‍, 30 രൂപ ഡെലിവറി ഫീസും ചേര്‍ത്ത് മൊത്തം 79 രൂപ നല്‍കേണ്ടി വരും. അധിക തുക ഒഴിവാക്കാനും ഫ്രീ ഡെലിവറി ലഭിക്കാനും ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ സാധനങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ക്കേണ്ടി വരും.

തിരക്കേറിയ സമയങ്ങളില്‍ ഫ്രീ ഡെലിവറി ലഭിക്കാനുള്ള ഈ കുറഞ്ഞ പരിധി 299 രൂപ വരെയായി ഉയരാനും സാധ്യതയുണ്ട്.

എന്തിനാണ് ഈ മാറ്റം?

ഓരോ ഓര്‍ഡറില്‍ നിന്നുമുള്ള വരുമാനം വര്‍ധിപ്പിക്കുക, അതുവഴി സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത നഗരങ്ങളിലും പിന്‍കോഡുകളിലും സെപ്‌റ്റോ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ചെറിയ ഓര്‍ഡറുകള്‍ ചെയ്യുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ സെപ്‌റ്റോയ്ക്കുണ്ട്. ഡെലിവറി ചാര്‍ജ് ഒഴിവാക്കാന്‍ ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ ഒന്നിച്ചു വാങ്ങാന്‍ ഇത് കാരണമായേക്കാം. അതേസമയം, ഉയര്‍ന്ന ഫ്രീ ഡെലിവറി പരിധി ചെറിയ ഓര്‍ഡറുകള്‍ ചെയ്യുന്ന സാധാരണക്കാരെ അകറ്റാനും സാധ്യതയുണ്ട്.