ദില്ലി: നോട്ടു നിരോധനത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ. കള്ളപ്പണ വേട്ടയ്ക്കു മാത്രമായിരുന്നില്ല നോട്ട് നിരോധനമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. നോട്ട് ഉപയോഗം കുറയുന്നതിനും ഡിജിറ്റൽ ഇടപാട് വർധിക്കുന്നതിനും നടപടി സഹായിച്ചതായി ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
നോട്ട് നിരോധനത്തിനു ശേഷം പണലഭ്യത 17 ശതമാനം കുറഞ്ഞു. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയായിരുന്നു ഇന്ത്യയുടേത്. ഈ സാഹചര്യം മാറേണ്ടത് ആവശ്യമായിരുന്നു. നികുതി ദായകരുടെ എണ്ണത്തിലും നോട്ട് നിരോധനത്തിനു ശേഷം വർധന ഉണ്ടായി. എന്നാൽ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവർ തെറ്റിദ്ധാരണ പരത്തുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
നിരോധിച്ച 1,000 രൂപയുടെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ അവകാശ വാദവുമായി ജെയ്റ്റ്ലി രംഗത്ത് വന്നിരിക്കുന്നത്. ആയിരം രൂപയുടെ 8.9 കോടി പീസുകളാണ് തിരിച്ചെത്താതിരുന്നതെന്ന് ആർബിഐ വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി. വിപണിയിലുണ്ടായിരുന്ന 1,000 രൂപ നോട്ടിന്റെ 1.4 ശതമാനം മാത്രമാണിത്. അതായത് 8,900 കോടി രൂപ. 2017 മാർച്ച് വരെയുള്ള കണക്കാണിത്.
മുൻവർഷം മാർച്ചിൽ വിപണിയിൽ 1,000 രൂപയുടെ 632.6 കോടി പീസുകളാണ് വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയ നോട്ടുകളില്‍ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ ഒമ്പതിനും ഡിസംബര്‍ 31നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
