ബാങ്കുകളില്‍ നിന്ന് എടുക്കുന്ന പണം കൈയില്‍ തന്നെ സുക്ഷിക്കുന്നത് നോട്ടുകളുടെ സര്‍ക്കുലേഷന്‍ കുറയ്ക്കും  ജനുവരി - മാര്‍ച്ചില്‍ 1.4 ലക്ഷം കോടി കറന്‍സി നോട്ടുകള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തി

ദില്ലി: എടിഎം പ്രതിസന്ധികള്‍ക്ക് താത്കാലികമായി പരിഹാരമായെങ്കിലും ഇനിയും ഇത്തരം പ്രതിസന്ധികള്‍ക്കുളള സാധ്യത തളളിക്കളയാതെ സാമ്പത്തിക വിദഗ്ധർ. 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബുധനാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന പണം കൈയില്‍ തന്നെ സുക്ഷിക്കുകയാണ്. ഇതിനാല്‍ പണത്തിന്‍റെ കൈമാറ്റം കുറയുന്നു. ബാങ്കുകളില്‍ നിന്ന് പുറത്തേക്ക് പോകുന്ന നോട്ടുകള്‍ വളരെ മാസങ്ങള്‍ക്ക് ശേഷമാണ് ബാങ്കുകളിലേക്ക് തിരികെക്കയറുന്നത്. ജനങ്ങള്‍ ഇങ്ങനെ കൈയില്‍ പണം സൂക്ഷിച്ചിക്കുന്നത് നോട്ടുകളുടെ കൈമാറ്റം കുറയ്ക്കുകയും എടിഎം പ്രതിസന്ധികള്‍ പോലെയുളളവയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.

ഈ സവിശേഷ സാഹചര്യത്തില്‍ എടിഎം പ്രതിസന്ധി ഇനിയുമുണ്ടാവാനുളള സാഹചര്യ രാജ്യത്ത് നിലനില്‍ക്കാന്‍ കാരണമാവുന്നു. രാജ്യത്തെ കറന്‍സി സര്‍ക്കുലേഷനില്‍ കുറവെന്നും വന്നിട്ടില്ലയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം ജനുവരി - മാര്‍ച്ചില്‍ 1.4 ലക്ഷം കോടി കറന്‍സി നോട്ടുകള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തി. അതായത് 2016 ലെ ഇതേ കാലയിളവിലേതിനെക്കാള്‍ 27 ശതമാനം കൂടുതല്‍. ഇതില്‍ നിന്ന് രാജ്യത്തെ കറന്‍സി ആവശ്യകതയ്ക്ക് കുറവ് വന്നിട്ടില്ലയെന്നാണ് സാമ്പത്തിക വിദഗ്ധരെ ഉദ്ദരിച്ച് എന്‍.ഡി.റ്റി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ പണത്തിന് അനുഭവപ്പെട്ട ക്ഷാമം രാജ്യത്തെ ബാങ്കുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനുളള വ്യക്തമായ കാരണങ്ങള്‍ സംബന്ധിച്ച സൂചനകളെന്നും ഇതുവരെ റിസര്‍വ് ബാങ്കിന്‍റെ ഭാഗത്തുനിന്നോ, വാണിജ്യ ബാങ്കുകളുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല.